ADVERTISEMENT

ജനവാസമേഖലകളിൽ സാധാരണ എത്താത്ത കടൽപ്പക്ഷിയായ നീലമുഖി കടൽ വാത്തയുടെ സാന്നിധ്യം തീരപ്രദേശങ്ങളിൽ പതിവായിരിക്കുന്നതിന്റെ കാരണം തേടി പക്ഷി നിരീക്ഷകർ. പരുക്കു പറ്റിയാൽ പറന്നു നീങ്ങാൻ കഴിയാതെ തീരത്തു കുടുങ്ങാറുണ്ടെങ്കിലും കാലാവസ്ഥാവ്യതിയാനം പോലുള്ള കാരണങ്ങളും ഇവ ജനവാസമേഖലകളിലേക്കു നീങ്ങുന്നതിന് ഇടയാക്കുന്നുണ്ടോയെന്നാണു സംശയം.

 

അടുത്തിടെ ഒന്നിലേറെ സ്ഥലങ്ങളിൽ നീലമുഖി കടൽ വാത്തകൾ തീരത്തെത്തിയിരുന്നു. മുനമ്പം മുസിരിസ് തീരത്തു ദിവസങ്ങളോളം കാണപ്പെട്ട ഒരു വാത്തയെ പക്ഷിനിരീക്ഷകനും വന്യജീവി ഫൊട്ടോഗ്രഫറുമായ വിനീഷ് വിശ്വൻ ക്യാമറയിൽ പകർത്തിയിരുന്നു. കടലിൽ നടത്താറുള്ള പക്ഷി സർവേ വേളയിൽ മാത്രം ശ്രദ്ധയിൽപെടാറുള്ള ഇവ തീരത്തേക്ക് എത്തുന്നത് അപൂർവമാണെന്ന് അദ്ദേഹം പറയുന്നു.

 

ആഴക്കടലിൽ മീൻ പിടിക്കാനിഷ്ടമുള്ള നീലമുഖി കടൽ വാത്തകൾ വിജനമായ ദ്വീപുകളിലാണു ചേക്കേറാറുള്ളത്. ഇതിനായി മരങ്ങൾ വേണമെന്നു നിർബന്ധമില്ലാത്ത ഇവ നിലത്തു തന്നെ മുട്ടയിട്ടാണു കുഞ്ഞുങ്ങളെ വിരിയിക്കുന്നതും. കിഴക്കൻ പസഫിക് സമുദ്രത്തിലെ ക്ലിപ്പർടൺ  ദ്വീപിലാണ് ഇവയുടെ ഏറ്റവും വലിയ കോളനിയുള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്.

 

ഏതായാലും പക്ഷി നീരീക്ഷകർക്കിടയിൽ ചർച്ചാവിഷമായിരിക്കുകയാണ് ഇവ. മാല്യങ്കരയിൽ ചീനവലയ്ക്കു സമീപത്തു നിന്ന്  ഉടമയ്ക്കു ലഭിച്ച നീലമുഖിയെ കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. വനംവകുപ്പിന്റെ നിർദേശപ്രകാരം ഇതിനെ വീട്ടിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു വർഷം മുൻപ് പുതുവൈപ്പ് തീരത്ത് ഇത്തരത്തിലുള്ള പക്ഷി എത്തിയിരുന്നുവെന്നും പക്ഷി നിരീക്ഷകർ പറയുന്നു.

 

English Summary:  Masked booby spotted in Munambam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com