ADVERTISEMENT

ഇംഗ്ലണ്ടിലെ നോര്‍ത്തമ്പര്‍ലാന്‍ഡില്‍ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഉദ്യാനമുണ്ട്. വിവിധ ചെടികളും പൂക്കളുമൊക്കെയായി കാഴ്ചയില്‍ സാധാരണ പൂന്തോട്ടമാണെങ്കിലും മറ്റുചില പ്രത്യേകതകള്‍ കൂടി ഇതിനുണ്ട്. നമ്മൾ ഭയപ്പെടേണ്ട ചില പ്രത്യേകതകള്‍. അതുകൊണ്ട് തന്നെ ഈ ഉദ്യാനത്തിലെ ചെടികള്‍ പലതും കൂടിനുള്ളില്‍ അടച്ച നിലയിലാണ്. കാരണം വേറൊന്നുമല്ല. ഈ ഉദ്യാനത്തിന് ആളുകളെ കൊല്ലാനുള്ള ശേഷിയുണ്ട്. നോർത്തമ്പര്‍ലാന്‍ഡ് പ്രഭ്വിയായ ജേന്‍ പെഴ്സിയാണ് ഈ ഉദ്യാനത്തിന്റെ നിർമാണത്തിനു പിന്നില്‍. പ്രഭ്വിയുടെ കൊട്ടാരമായ ആല്‍ന്വികിന്റെ വളപ്പിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 1995ലാണ് ഈ ഉദ്യാനം സ്ഥാപിക്കപ്പെട്ടത്.

 

തന്റെ  കൊട്ടാരത്തിനു മാറ്റു കൂട്ടാന്‍ ഒരു ഉദ്യാനം വേണമെന്ന ജേന്‍ പേഴ്സിൻറെ ആഗ്രഹമാണ് വ്യത്യസ്തമായ പൂന്തോട്ടം എന്ന ആശയത്തിലേക്കു നയിച്ചത്. പച്ച മരുന്നുകള്‍ കൊണ്ട് നിറഞ്ഞ ഒരു ഉദ്യാനമായിരുന്നു പ്രഭ്വി മനസ്സില്‍ കണ്ടത്. എന്നാല്‍ ഇറ്റലിയിലെ ഒരു പ്രഭു കുടുംബത്തലേക്കുള്ള സന്ദര്‍ശനം ഈ പദ്ധതിയെ അട്ടിമറിച്ചു. അവര്‍ വളര്‍ത്തുന്ന ചില വിഷച്ചെടികള്‍ കണ്ടതോടെ ജേന്‍ പെഴ്സി തന്റെ ഉദ്യാനവും ഇതേപോലെ വിഷച്ചെടികൾ നിറഞ്ഞതാവണം എന്നു തീരുമാനിക്കുകയായിരുന്നു.

 

തുടര്‍ച്ചയായി ശ്വസിച്ചാല്‍, ഒരിലയോ കായോ കഴിച്ചാല്‍ മരണം വരെ സംഭവിക്കാവുന്നതാണ് ഇന്ന് ഉദ്യാനത്തിലുള്ള ചെടികളെല്ലാം. അതുകൊണ്ട് തന്നെ സന്ദര്‍ശകരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയാണ് അകത്തേക്ക് കടത്തിവിടുന്നത്. അതീവ അപകടകാരികളായ സസ്യങ്ങളെ കൂട്ടിനകത്താണ് സൂക്ഷിക്കുന്നത്. വിഷച്ചെടികള്‍ മാത്രമല്ല കഞ്ചാവും കറുപ്പും ഉള്‍പ്പടെയുള്ള മയക്കു മരുന്നുകളും ഈ തോട്ടത്തിലുണ്ട്. വരുന്ന സന്ദര്‍ശകരില്‍ പലരും മുന്നറിയിപ്പുകള്‍ അവഗണിച്ച് ചെടികളുമായി അടുത്ത് ഇടപഴകാറുണ്ട്. ഇത്തരം ശ്രമങ്ങളാണ് ഉദ്യാനത്തോട് ചേര്‍ന്ന് ഡിസ്പന്‍സറി ആരംഭിക്കാൻ കാരണം. ഉദ്യാനത്തിന്റെ ഓര്‍മക്കായി ഇലയും മറ്റും കൊണ്ടു പോകുന്നവര്‍ക്കും അബദ്ധം പറ്റിയിട്ടുണ്ട്. അടച്ചിട്ട എസി വണ്ടിയില്‍ യാത്ര ചെയ്തവര്‍ യാത്രക്കിടെ മയങ്ങിപ്പോയ കഥകള്‍ പലതാണ്. എന്തായാലും ഈ അപൂർവ ഉദ്യാനം ഒരു സംഭവം തന്നെയാണ്. പക്ഷേ ജീവൻ കൈയിലെടുത്തു വേണം ഈ പൂന്തോ‌ട്ടം കാണേണ്ടത് എന്നു മാത്രം.

 

English Summary: ‘World’s deadliest garden’: This garden in England has over 100 poisonous plants that can kill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com