ADVERTISEMENT

ചിത്രശലഭങ്ങളെ കാണുന്നത് തന്നെ സന്തോഷം നൽകുന്ന കാഴ്ചയാണ്. ഒരുകൂട്ടം ശലഭങ്ങളെ ഒരുമിച്ച് കാണാൻ കഴിയുന്നത്  അതിമനോഹരമായ കാഴ്ചയും. അത്തരത്തിൽ ചിത്രശലഭങ്ങള്‍ ഒരുമിച്ചെത്തി മഡ് പഡ്‍ലിങ് അഥവാ ചെളിയൂറ്റൽ നടത്തുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ആണ് മഡ് പഡ്‍ലിങ് നടത്താനെത്തിയ ചിത്രശലഭങ്ങളുടെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രശലഭങ്ങളുടെ പ്രത്യുത്പാദനത്തിന് ആവശ്യമായ പോഷകങ്ങള്‍ തേടിയാണ് ജലാംശം ഉള്ള സ്ഥലങ്ങളിലേക്ക് ഇവ കൂട്ടമായി എത്തിച്ചേരുന്നത്. ഈര്‍പ്പം വലിച്ചെടുക്കുന്നതിലൂടെ മണ്ണില്‍ നിന്നുള്ള ധാതുക്കളും ലവണങ്ങളും ചിത്ര ശലഭങ്ങള്‍ക്ക് ലഭിക്കും. മഴപെയ്തു നനഞ്ഞ  ചെളിയിലും മണ്ണിലും ശലഭങ്ങൾ കൂട്ടത്തോടെ വന്നിരിക്കുന്ന പ്രക്രിയ ആണ് ‘മഡ് പഡ്‍ലിങ് അഥവാ ചെളിയൂറ്റൽ’. ചിത്രശലഭങ്ങളുടെ ജീവിത ക്രമത്തിന് ആവശ്യമായ അമിനോ ആസിഡ് വലിച്ചെടുക്കുന്നതാണ് ഈ പ്രക്രിയ.

തകരമുത്തിഎന്ന മഞ്ഞ നിറത്തിലുള്ള ശലഭം, കരിനീലക്കടുവ, അരളിശലഭം എന്നിവയുൾപ്പെടെ കോടിക്കണക്കിനു ചിത്രശലഭങ്ങളാണു വർഷത്തിൽ രണ്ടു തവണ തെക്കേ ഇന്ത്യയിലൂടെ ദേശാടനം നടത്തുന്നത്. പശ്ചിമഘട്ട മലനിരകളിൽ കാലവർഷം എത്തുന്നതിനു തൊട്ടുമുൻ‌പായി മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പൂർവഘട്ട പ്രദേശങ്ങളിലേക്കും കിഴക്കൻ സമതലങ്ങളിലേക്കും ശലഭങ്ങൾ ദേശാടനം നടത്തുന്നുണ്ട്. തുലാവർഷം ശക്തി പ്രാപിക്കുന്നതോടെ ഇന്ത്യയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽനിന്നു സെപ്റ്റംബർ-നവംബർ മാസങ്ങളിലായി ചിത്രശലഭങ്ങൾ പശ്ചിമഘട്ടത്തിലേക്കും സഞ്ചരിക്കുന്നുണ്ട്. ഈ ദേശാടനങ്ങളിലൂടെ ശക്തമായ മഴയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ശലഭങ്ങൾക്ക് കഴിയുന്നതായി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. 

ശക്തമായ മഴക്കാലത്തിനു മുന്നോടിയായാണ് മുത്തികൾ കൂട്ടമായി പറക്കാറുള്ളതെന്നാണ് ആദിവാസികളുടെ വിശ്വാസം.  പരിസ്ഥിതി നിരീക്ഷകരും ഇത് ശരിവയ്ക്കുന്നു. കാടുകളിലെ കടുത്ത മഴയെ അതിജീവിക്കാനായാണ് കൂട്ടമായി ഇവ സമതല പ്രദേശങ്ങളിലേക്ക് പറക്കുന്നത്. ഏപ്രിൽ - മേയ് മാസങ്ങളിലാണ് ഇവ കൂട്ടമായി പലായനം ചെയ്യുന്നത്. പറന്നു പോകുന്ന പാതകളിലെ ചെടികളിൽ പത്ത് മുട്ടകൾ വരെ ഇടും. ഇതിന്റെ ലാർവ വിരിഞ്ഞ് പലായനം തുടർന്നാണ് വംശം നിലനിർത്തുന്നത്. മഴക്കാലം അവസാനിക്കുന്നതോടെ നവംബർ മാസത്തിൽ തിരികെ കാടുകളിലേക്കുമെത്തും.

English Summary: Beautiful Video Of Butterflies' "Mud Puddling" Amazes Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com