ADVERTISEMENT

ലോകത്തിൽ പലതരം മുളകുകളുണ്ട്. നമ്മുടെ കുഞ്ഞു കാന്താരി മുതൽ ഉണ്ടമുളക്, പിരിയൻ, പച്ചമുളക്, ക്യാപ്‌സിക്കം... എരിവിന്റെ കാര്യത്തിൽ പലതരം മനോഭാവങ്ങളുള്ളവരാണ് ഈ മുളകുകളെല്ലാം. എന്നാൽ ഇക്കൂട്ടത്തിലെ രാജാവ് ആരെന്നറിയാമോ. അവനാണ് കാരലീന റീപ്പർ. 2017ൽ ഗിന്നസ് ലോക റെക്കോർഡ്, ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി കാരലീന റീപ്പറിനെയാണു തിരഞ്ഞെടുത്തത്. എഡ് കറി എന്ന അമേരിക്കൻ ബ്രീഡർ വികസിപ്പിച്ചെടുത്ത ഈ മുളകിനു ചുവന്നനിറവും മടക്കുകളോടുള്ള ഘടനയുമാണുള്ളത്. ചെറുതായി കൂർത്ത രീതിയിലുള്ള ഒരു വാലും ഇതിനുണ്ട്. അമേരിക്കയിലെ സൗത്ത് കാരലൈനയിലുള്ള ഫോർട്ട് മിൽ എന്ന കമ്പനിയുടെ ഉടമസ്ഥനാണ് എഡ് കറി.

സെന്റ് വിൻസെന്റിലെ അതീവ എരിവുള്ള മുളകിനമായ സോഫ്രയർ, ഇന്ത്യയിൽ നിന്നുള്ള നാഗ പെപ്പർ എന്നീ മുളകിനങ്ങളുടെ സങ്കരമാണ് കാരലീന പെപ്പർ. ഈ മുളകിന്റെ സവിശേഷതകളിലൊന്നായ വാലാണ് റീപ്പർ എന്ന പേര് ഇതിനു വരാൻ കാരണം. ആദ്യകടിയിൽ പഴങ്ങൾ കടിക്കുന്ന പോലത്തെ ഒരു അനുഭവമാണ് കടിക്കുന്നയാൾക്ക് ലഭിക്കുക. എന്നാൽ തുടർന്ന് നല്ല എരിവ് ഉടലെടുക്കും. ചൂടായ ലാവ പോലെ എന്നൊക്കെ അതിശയോക്തിപരമായി ഈ എരിവിനെ ചിലർ വിശേഷിപ്പിക്കാറുണ്ട്.

മറ്റെല്ലാ മുളകിനങ്ങളിലും ഉള്ളതു പോലെ തന്നെ കപ്‌സൈസിനോയ്ഡുകൾ എന്ന രാസവസ്തുക്കളുടെ സാന്ദ്രതയാണ് ഈ മുളകിലും എരിവ് കൂട്ടുന്ന ഘടകം. എരിവിന്‌റെ അളവ് അടയാളപ്പെടുത്തുന്ന സ്‌കോവിൽ ഹീറ്റ് യൂണിറ്റ്(എസ്എച്ച്‌യു) ഈ മുളകിൽ രണ്ടരലക്ഷമാണ്. കാന്താരി പോലുള്ള എരിവ് കൂടിയ മുളകിനങ്ങൾക്കു പോലും പരമാവധി അൻപതിനായിരമൊക്കെയാണ് സാധാരണഗതിയിൽ ഇതുണ്ടാകാറുള്ളത്.ഇതിൽ നിന്ന് തന്നെ കാരലീന റീപ്പറിന്‌റെ എരിവ് മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള ഗോസ്റ്റ് പെപ്പർ, ഇൻഫിനിറ്റി ചില്ലി, ട്രിനിഡാഡ് മൊരൂഗ സ്‌കോർപിയോൺ, നാഗ വൈപർ പെപ്പർ, ട്രിനിഡാഡ് സ്‌കോർപിയോൺ ബച്ച്ടി തുടങ്ങിയ ഇനങ്ങളൊക്കെ എരിവ് കൂടിയ മുളകുകളാണ്.

English Summary: Carolina Reaper: Hottest Pepper in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com