ADVERTISEMENT

പേപ്പർ ക്ലിപ്പിനോളം വലുപ്പം. പെൻസിൽ മുനയുടെ അത്ര നേർത്ത ശരീരം. ജെല്ലി ഫിഷിന്റേത് പോലെ അർധ സുതാര്യമായ വഴക്കമുള്ള ശരീരം. പറഞ്ഞുവരുന്നത് തെക്കൻ കലിഫോർണിയയിലെ ഒരു ഹൈക്കിങ് മേഖലയിൽ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ ഒരു പുതിയ ഇനം തേരട്ടയെക്കുറിച്ചാണ്. ഫ്രീവേകൾക്കും ട്രാഫിക്കിനും പേരുകേട്ട ലൊസാലഞ്ചലസ് നഗരത്തിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്: ദ ലൊസാഞ്ചലസ് ത്രെഡ് മില്ലിപീഡ്.

ഉപരിതലത്തിൽ നിന്നും നാലിഞ്ച് താഴെയായി മാളങ്ങൾ ഉണ്ടാക്കിയാണ് ഇവ ജീവിക്കുന്നത്. മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെ ഇവയ്ക്ക് 486 കാലുകൾ ഉണ്ടെന്ന് കണ്ടെത്തി. ഹോളിവുഡിലെ മോൺസ്റ്റർ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഹെൽമെറ്റ് ആകൃതിയിലുള്ള തലയാണ് ത്രെഡ് മില്ലിപീഡിന്റേത്. അസാധാരണമായ തരത്തിലുള്ള കെമിക്കലുകളാണ് ഇവ വിസർജിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഇനത്തിൽപ്പെട്ട തേരട്ടകൾക്ക് കാഴ്ചയില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. തലയിൽ നിന്ന് നീണ്ടുനിൽക്കുന്ന കൊമ്പു പോലെയുള്ള ആന്റിനകളുടെ സഹായത്തോടെയാണ് ഇവ മുന്നോട്ടു നീങ്ങുന്നത്.

ഇലാക്മി സൊക്കാൽ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. വെസ്റ്റ് വിർജീനിയ സർവകലാശാലയിലെയും കലിഫോർണിയ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ അടങ്ങുന്ന ഗവേഷണ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. പഠനം സംബന്ധിച്ച വിശദാംശങ്ങൾ സൂ കീസ് എന്ന ജേർണലിൽ പങ്കുവച്ചിട്ടുണ്ട്. കലിഫോർണിയിൽ നിന്ന് മുൻപും പുതിയ ഇനങ്ങളിൽപ്പെട്ട തേരട്ടകളെ കണ്ടെത്തിയിരുന്നു. 750 കാലുകളുള്ള ഇലാക്മി പ്ലിനിപിസ് എന്ന ഇനവും അതിൽ ഉൾപ്പെടും. 2021 ൽ ഓസ്ട്രേലിയയിൽ നിന്നും 1306 കാലുകളുള്ള ഒരു ഇനത്തെ കണ്ടെത്തുന്നത് വരെ ഏറ്റവും അധികം കാലുകളുള്ള ജീവി എന്ന പദവി ഇലാക്മി പ്ലിനിപിസിനായിരുന്നു.

millipede-head
തലയുടെ സൂക്ഷ്മചിത്രം (Photo: Twitter/@Nature), ത്രെഡ് മില്ലിപീഡ് (Photo: Twitter/@Ingrid77980505)

ജീവൻ നഷ്ടപ്പെട്ട ജൈവ വസ്തുക്കൾ ഭക്ഷിച്ചാണ് തേരട്ടകൾ കഴിയുന്നത്. അതിനാൽ ഇവ പരിസ്ഥിതിയിലെ അവിഭാജ്യ ഘടകവുമാണ്. ഇക്കാരണം കൊണ്ടുതന്നെ പുതിയ ഇനം തേരട്ടകളെ കണ്ടെത്തുന്നതും അവയെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസ്സിലാക്കുന്നതും അവയുടെ സംരക്ഷണത്തിനും അതുവഴി പരിസ്ഥിതിയുടെ നിലനിൽപ്പിനും അങ്ങേയറ്റം ഉപകാരപ്രദമാണെന്ന് പഠന സംഘത്തിലെ അംഗമായ പോൾ മാറെക് പറയുന്നു. ഡിഎൻഎ സീക്വൻസിങ്ങിലൂടെയാണ് ഇത് ഒരു പുതിയ ഇനമാണ് എന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. പുതിയ ജീവികളെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പലപ്പോഴും സൂക്ഷ്മജീവികൾ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ സാധാരണ ജനങ്ങൾക്കും ഉപയോഗിക്കത്തക്ക രീതിയിലുള്ള ഗവേഷണ ഉപകരണങ്ങൾ ലഭ്യമാകുന്നത് പുതിയ കണ്ടെത്തലുകളിലേക്കുള്ള വഴി തുറന്നിട്ടുണ്ട് എന്ന് നേച്ചറലിസ്റ്റായ കെഡ്രിക് ലീ പറയുന്നു.

മണ്ണിനടിയിൽ മനുഷ്യൻ കണ്ടിട്ടില്ലാത്ത അനേകം ജീവികൾ ഉണ്ടാവാമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. ശാസ്ത്ര ലോകത്തിന്റെ ഏകദേശ കണക്കുപ്രകാരം 10 ദശലക്ഷം ജീവിവർഗങ്ങളാണ് ഭൂമിയിൽ ജീവിക്കുന്നത്. എന്നാൽ ഇവയിൽ ഒരു ദശലക്ഷത്തിനെ മാത്രമേ ഇന്നോളം കണ്ടെത്താനായിട്ടുള്ളു. ഇവയിൽ തന്നെ പ്രാണികളെക്കുറിച്ചും ചെറു ജീവികളെക്കുറിച്ചും ഇതുവരെ നടത്തിയ കണ്ടെത്തലുകൾ പോലും യഥാർഥ കണക്കുകൾവച്ച് നോക്കുമ്പോൾ തുച്ഛമാണെന്ന് ഗവേഷകർ പറയുന്നു. 

ലോസാഞ്ചലസിലെ മാത്രം കാര്യമെടുത്താൽ കണ്ടെത്തിയവയും അല്ലാത്തവയുമായ ഇരുപതിനായിരത്തിൽ പരം ഇനങ്ങളിൽപ്പെട്ട പ്രാണി വർഗങ്ങൾ ഉണ്ടെന്നാണ് ഗവേഷകരുടെ കണക്ക്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും ആക്രമണകാരികളായി മറ്റു ജീവിവർഗങ്ങളുടെ സാന്നിധ്യവും ഇവയ്ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇവയെ കണ്ടെത്തി സംരക്ഷണ പദ്ധതികൾ തയ്യാറാക്കിയില്ലെങ്കിൽ  അനേകം പ്രത്യേകതകളുള്ള പല ജീവിവർഗങ്ങൾക്കു് മനുഷ്യന് കണ്ടെത്താനാവും മുൻപ് തന്നെ വംശനാശം സംഭവിക്കും എന്നും ഗവേഷകർ പറയുന്നു.

Content Highlights: Los Angeles Thread Millipede | Science| Insects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com