വൈൽഡ് ബീസ്റ്റിനെ വളഞ്ഞാക്രമിച്ച ചീറ്റപ്പുലികൾ; നടുക്കുന്ന ദൃശ്യങ്ങൾ
Mail This Article
പ്രകൃതിയുടെ സൗന്ദര്യം സമാനതകളില്ലാത്തതാണ്. അതുപോലെ തന്നെയാണ് പ്രകൃതിയുടെ നിയമങ്ങളും. വിശപ്പടക്കാൻ വേട്ടായാടാമെന്നതും കാടിന്റെ അലിഖിത നിയമമാണ്. എന്നാൽ ചിലപ്പോൾ ഈ നിയമം കണ്ടുനിൽക്കുന്നവർക്ക് നൊമ്പരമാകാറുണ്ട്.അങ്ങനെയൊരു സംഭവമാണ് കെനിയയിലെ മാസായ് മാറയിൽ നടന്നത്.
വിശന്നു വലഞ്ഞ ഒരുകൂട്ടം ചീറ്റകളാണ് ഇവിടെ കാലി വർഗത്തിൽ പെട്ട വൈൽഡ്ബീസ്റ്റിനെ കടന്നാക്രമിച്ചത്. പുൽമേടുകളിൽ വിശ്രമിക്കുകയായിരുന്ന അഞ്ചംഗ ചീറ്റ സംഘമാണ് ദൂരെ നദീതീരത്തായി മേഞ്ഞുകൊണ്ടിരുന്ന വൈൽഡ്ബീസ്റ്റുകളുടെ കൂട്ടത്തെ ലക്ഷ്യമിട്ടത്. ദേശാടന സമയത്ത് വൈൽഡ്ബീസ്റ്റുകൾ ഇവിടെ വ്യാപകമായി ആക്രമിക്കപ്പെടാറുണ്ട്.
കൂട്ടംകൂടി നിന്ന് പുല്ലു തിന്നുന്ന വൈൽഡ്ബീസ്റ്റുകളുടെ ഇടയിലേക്ക് ആദ്യം ഓടിക്കയറിയത് മികച്ച വേട്ടക്കാരനായ ചീറ്റയാണ്. പിന്നാലെ മറ്റ് നാല് ചീറ്റകളും പാഞ്ഞു. സാധാരണയായി മുതിർന്ന വൈൽഡ്ബീസ്റ്റിനെ ഒറ്റയ്ക്ക് ഒരു ചീറ്റയ്ക്ക് കീഴ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ കൂട്ടമായിട്ടായിരുന്നു ആക്രമണം. കൂട്ടത്തിൽ മുതിർന്ന വൈൽഡ്ബീസ്റ്റിനെ നോട്ടമിട്ട ചീറ്റ ഇവയ്ക്കിടയിലേക്ക് ഓടിക്കയറി.
പേടിച്ചരണ്ട വൈൽഡ്ബീസ്റ്റുകള്‍ നാലുപാടും ചിതറിയോടി. ലക്ഷ്യമിട്ട ഇരയെ ഓടിച്ചിട്ടാക്രമിച്ച് ചീറ്റകളുടെ സംഘം കീഴ്പെടുത്തുകയായിരുന്നു. ആദ്യം കുതറിയോടാനും ചെറുത്തു നിൽക്കാനും ശ്രമിച്ചെങ്കിലും ചീറ്റകളുടെ കൂട്ടമായ ആക്രമണത്തിനു മുന്നിൽ പാവം വൈൽഡ്ബീസ്റ്റിലു പിടിച്ചുനിൽക്കാനായില്ല. കഴുത്തിലും പിന്നിലും മുന്നിലുമായി ചീറ്റകൾ കടിച്ചു തൂങ്ങിയതോടെ വൈൽഡ്ബീസ്റ്റ് വിധിക്കു കീഴങ്ങി. ചീറ്റകൾ കൂട്ടം ചേർന്ന് ഇരയെ ഭക്ഷിച്ചു മടങ്ങി. സമീപത്തായി അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി കഴുതപ്പുലികളും കഴുകൻമാരും റോന്തുചുറ്റുന്നുണ്ടായിരുന്നു.
ബയോളജി പ്രഫസറും വന്യജീവി സിനിമാ സംവിധായകനുമായ ജൂഡി ലമ്പർഗ് ആണ് മാസായ് മാറയിൽ നിന്ന് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.