മലിനീകരണം നിയന്ത്രിക്കാൻ അജിത് കൃഷ്ണന്റെ ഭാരതപര്യടനം!
Mail This Article
പതിമൂന്നു വയസ്സു പ്രായമേയുള്ളൂ പാലക്കാട് ചിറ്റൂർ സ്വദേശി ആർ.പി. അജിത് കൃഷ്ണന്. കോയമ്പത്തൂർ രാമകൃഷ്ണാ മെട്രിക് എച്ച്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥി. പക്ഷേ, പ്രായത്തെ വെല്ലുവിളിച്ചൊരു യാത്രയിലാണ് ഈ മിടുക്കൻ. പാലക്കാട്ടു നിന്നു സൈക്കിളിൽ ആരംഭിച്ച ഭാരതപര്യടനം കഴിഞ്ഞ ദിവസമാണു ഡൽഹിയിലെത്തിയത്. കശ്മീരിലെത്തിയ ശേഷം സൈക്കിളിൽ തന്നെ നാട്ടിലേക്കു മടങ്ങുന്ന അജിത്തിന്റെ യാത്രയ്ക്കൊരു ലക്ഷ്യവുമുണ്ട്.
അന്തരീക്ഷ മലിനീകരണം ഇല്ലാത്തൊരു രാജ്യം. പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശവുമായാണു ഈ വിദ്യാർഥിയുടെ സൈക്കിൾ യാത്ര. ബെംഗളൂരു മുതൽ ചിറ്റൂർ വരെയുള്ള 600 കിലോമീറ്റർ 73 മണിക്കൂറിൽ പൂർത്തിയാക്കിയതോടെയാണു രാജ്യം മുഴുവൻ യാത്രയെന്ന സ്വപ്നമുദിച്ചത്. കുവൈത്തിൽ ജോലി ചെയ്യുന്ന പിതാവ് പ്രണേഷ് കൃഷ്ണനും മെഡിക്കൽ ലാബ് നടത്തുന്ന അമ്മ അർച്ചന ഗീതയും പിന്തുണ നൽകിയതോടെ കഴിഞ്ഞ മാസം 19നു പാലക്കാട് കോട്ട മൈതാനത്തു നിന്നു യാത്ര ആരംഭിച്ചു.
തമിഴ്നാട്, കർണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് ചണ്ഡിഗഡ് വഴിയാണ് കശ്മീരിലെത്തിത്. 30 ദിവസത്തിനുള്ളിൽ നാലായിരം കിലോമീറ്റർ സഞ്ചരിച്ചു നാട്ടിൽ മടങ്ങിയെത്തുകയാണു ലക്ഷ്യം. ഒരു ദിവസം 200 കിലോമീറ്റർ വരെയാണു യാത്ര. ഡൽഹിയിൽ നിന്നു കശ്മീരിലേക്കുള്ള യാത്ര സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു.