24 മണിക്കൂറും കനത്ത സുരക്ഷയിൽ, അകമ്പടിയായി സുരക്ഷാജീവനക്കാർ; ഇത് കൊമ്പൻ രാജാ!
Mail This Article
ശ്രീലങ്കയിലെ അറിയപ്പെടുന്ന താരമാണ് 65 വയസ്സുകാരനായ നാദുങ്കമുവാ രാജാ എന്ന ആന. 24 മണിക്കൂറുംസുരക്ഷാജീവനക്കാരുടെ അകമ്പടിയോടെയാണ് രാജായുടെ നടപ്പ്. കാരണം എന്താണെന്നല്ലേ? രാജായുടെ നീണ്ടു വളഞ്ഞ കൊമ്പ് തന്നെ. 3.2 മീറ്ററോളം നീളമുള്ള കൊമ്പുകളാണ് ലക്ഷണമൊത്ത ഈ ആനയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ കനത്ത കാവലിലാണ് ആന എപ്പോഴും. ആയുധധാരികളായ സുരക്ഷാജീവനക്കാർ രാജാ എങ്ങോട്ടു പോയായും കാവലിനുണ്ടാകും.
ഗവൺമെന്റാണ് തന്റെ ആനയുടെ സുരക്ഷയ്ക്കായി സുരക്ഷാജീവനക്കാരെ നിയമിച്ചതെന്ന് രാജായുടെ ഉടമ ഹർഷ ധർമവിജയ വ്യക്തമാക്കി. 2015 ഉത്സവത്തിൽ പങ്കെടുക്കവേ ഒരു മോട്ടോർ സൈക്കിൾ രാജായുടെ തൊട്ടരികിലായി അപകടത്തിൽ പെട്ടു. ആനയെ അപായപ്പെടുത്താൻ എത്തിയതാകാം ഇയാളെന്നായിരുന്നു നിഗമനം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതിനു ശേഷമാണ് ആനയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ഗവൺമെന്റ് മുൻകൈയെടുത്ത് സുരക്ഷയൊരുക്കിയത്.
സുരക്ഷാജീവനക്കാരെ കൂടാതെ രാജായെ തിരക്കുള്ള സ്ഥലങ്ങളിലും ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുമ്പോൾ ശ്രദ്ധിക്കാനായി രണ്ട് സ്ഥിരം ജീവനക്കാരുമുണ്ട്. ശ്രീലങ്കയിലെ പ്രധാന ബുദ്ധക്ഷേത്രത്തിലെ വിഗ്രഹമെഴുന്നള്ളിക്കുന്നതും രാജായാണ്. എസാല എന്ന ഈ ഉത്സവത്തിന്റെ ഭാഗമായി ഏതാണ്ട് 90 കിലോമീറ്ററോളം രാജായെ എഴുന്നള്ളിക്കാറുണ്ട്. ഓഗസ്റ്റിൽ നടക്കുന്ന ഈ ഉത്സവത്തിൽ നൂറോളം ആനകളെയാണ് എഴുന്നള്ളിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഇതിൽ പങ്കെടുത്ത 70 വയസ്സുള്ള തികിരി എന്ന ആന ചെരിഞ്ഞത് വിവാദമായിരുന്നു.
ശ്രീലങ്കയിലെ അനൗദ്യോഗിക നിധിയാണ് ഈ ആനയെന്ന് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് ലക്ഷണമൊത്ത കൊമ്പന് 24 മണിക്കൂറും കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.