ADVERTISEMENT

മനുഷ്യന്‍ അതീവ സങ്കീര്‍ണമായ സാമൂഹിക വ്യവസ്ഥയുള്ള ഒരു ജീവിയാണ്. മനുഷ്യര്‍ മാത്രമല്ല ഗൊറില്ലകള്‍ പോലുള്ള വലിയ തലച്ചോറുള്ള ജീവികളും ഇത്തരത്തില്‍ സങ്കീര്‍ണണ സാമൂഹിക വ്യവസ്ഥ പിന്തുടരുന്നവരാണ്. എന്നാല്‍ അടുത്തിടെ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയത് ഗവേഷകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം വള്‍ച്ചറിന്‍ ഗിനിയാഫൗള്‍ എന്ന ആഫ്രിക്കന്‍ പക്ഷിയിനത്തിലാണ് ഇപ്പോള്‍ സങ്കീര്‍ണമായ സാമൂഹിക വ്യവസ്ഥ നിലനില്‍ക്കുന്നതായി കണ്ടെത്തിയിയത്. 

കൂട്ടമായി ജീവിക്കുന്ന ജീവസമൂഹങ്ങള്‍ക്കിടയിലാണ് സങ്കീര്‍ണമായ സാമൂഹിക വ്യവസ്ഥ കണ്ടുവരുന്നത്.ഒരുപാട് അംഗങ്ങളുള്ള ഇത്തരം സമൂഹങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഒന്നിലധികം തട്ടുകളുള്ള സാമൂഹിക വ്യവസ്ഥ അനിവാര്യമാണ്. ഉദാഹരണത്തിന് അതേ വര്‍ഗത്തില്‍ പെട്ട  മറ്റൊരു ജീവി അടുത്തെത്തിയാല്‍ അത് സ്വന്തം കൂട്ടത്തിലെയാണോ പുറത്തു നിന്നുള്ള ജീവിയാണോ എന്ന് മനസ്സിലാക്കുന്നതിന് ഇത്തരം ശ്രേണികള്‍ അനിവാര്യമാണ്. ആനകളുടെയും ചിമ്പാന്‍സികളുടേയും മറ്റും സാമൂഹിക വ്യവസ്ഥ ഇതിന് ഉദാഹരണമാണ്.

വള്‍ച്ചറിന്‍ ഗിനിയാ ഫൗള്‍

vulturine guineafowls

കൂട്ടമായി സഞ്ചരിക്കുമെങ്കിലും ഒറ്റപ്പെട്ട് ജീവിക്കുന്നവയാണ് മിക്ക പക്ഷിവര്‍ഗങ്ങളും. എന്നാല്‍ വള്‍ച്ചറിന്‍ ഗിനിയാ ഫൗള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. പക്ഷിലോകത്തെ മണ്ടന്‍മാരുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഗിനിയാ ഫൗള്‍ സമൂഹത്തിൽ നിന്ന് ഇത്തരത്തിലൊരു കണ്ടെത്തല്‍ അപ്രതീക്ഷിതമായിരുന്നു. ഡാനി പപ്പാര്‍ഷിയോ എന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഏതാണ്ട് 400 വള്‍ച്ചര്‍ ഫൗളുകളില്‍ പഠനം നടത്തി ഇവയുടെ സങ്കീര്‍ണമായ സമൂഹിക വ്യവസ്ഥയെ കുറിച്ചുള്ള നിഗമനത്തിലെത്തിയത്.

18 വള്‍ച്ചര്‍ ഫൗള്‍ കൂട്ടങ്ങളെയാണ് ഡാനി നിരീക്ഷിച്ചത്. ഓരോ കൂട്ടത്തിലും ഏതാണ്ട് 13 മുതല്‍ 65 വരെ പക്ഷികളുണ്ടായിരുന്നു. പരസ്പരം ഇടകലര്‍ന്നു കിടക്കുന്ന അതിര്‍ത്തികളാണ് ഈ പക്ഷികള്‍ പങ്കിട്ടത്. പക്ഷേ ഇവയ്ക്കിടയില്‍ അതിര്‍ത്തി തര്‍ക്കമോ. അതിന്‍റെ പേരിലുള്ള പോരാട്ടമോ ഡാനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം നിശ്ചിത സമയത്തിന് ശേഷം വീണ്ടും ഇവ സ്വന്തം കൂട്ടങ്ങളിക്ക് തിരിച്ചു വരികയും ഒരുമിച്ചു കൂടുകയും ചെയ്യും.

ശാസ്ത്രത്തെ സംബന്ധിച്ച് ഇതാദ്യമായാണ് ഏതെങ്കിലും ഒരു പക്ഷിസമൂഹത്തില്‍ ഇത്തരത്തിലുള്ള സമൂഹിക വ്യവസ്ഥ കണ്ടെത്തുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ഡാമിയന്‍ ഫാരിയന്‍ പറയുന്നു. നൂറ് കണക്കിന് പക്ഷികള്‍ എവിടെ നിന്നോ പല കൂട്ടമായി വന്ന് ഒത്തുകൂടുകയും ഇര തേടലിനു ശേഷം അതേ കൂട്ടങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നത് ഇതുവരെ ആനകളിലും, ചിമ്പാന്‍സികളിലും അതുപോലുള്ള മറ്റ്  ജീവികളിലും മാത്രം കണ്ടുവന്ന ഒന്നാണ്. ഇത് പക്ഷികളില്‍ കണ്ടെത്തിയത് അദ്ഭുതകരമാണെന്നും ഫാമിയന്‍ വിലയിരുത്തുന്നു. 

English Summary: World's First Complex Bird Society Discovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com