ADVERTISEMENT

അലങ്കാരമത്സ്യങ്ങളെ ഇഷ്ടമുള്ളവരാണേറെയും. അത്തരക്കാർ വളർത്താൻ ഏറെയിഷ്ടപ്പെടുന്ന മത്സ്യമാണ് അരോവന മത്സ്യം. ആള് ചില്ലറക്കാരനൊന്നുമല്ല. ഏഷ്യയാണ് സ്വദേശം. പേര് ഏഷ്യൻ അരോവന (Asian Arowana). ചുവന്ന നിറമുള്ള ഇവന്റെ വില എത്രയാണെന്നറിയാമോ? ഏകദേശം മൂന്നു ലക്ഷം അമേരിക്കൻ ഡോളർ (രണ്ടു കോടിയിലധികം രൂപ).

ചൈനയിലെ കടലാസ് ഡ്രാഗണുകൾ ചലിക്കുന്നതുപോലെയാണ് ഇവയുടെ സഞ്ചാരം. അതുകൊണ്ട് തന്നെ ഡ്രാഗൺ ഫിഷെന്നും ഇവ അറിയപ്പെടുന്നു. നാണയം പോലുള്ള ചെകിളകളും കൂടിയായപ്പോൾ ഈ മത്സ്യങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങി. നമ്മുെട വെള്ളിമൂങ്ങയ്ക്കൊക്കെ പറ്റിയതു പോലെതന്നെ. കള്ളക്കടത്തുകാർക്ക് അതോടെ ചാകര തുടങ്ങി. കാടിനുള്ളിൽ വംശനാശത്തിന്റെ വക്കത്തെത്തിയ മീനങ്ങനെ നാട്ടിൽ സുരക്ഷിതരായി വളർന്നു.

കോൺക്രീറ്റ് ടാങ്കുകൾക്കുള്ളിൽ വളർത്തുന്ന ഈ മീനുകളെ അതീവസുരക്ഷാ മാർഗങ്ങൾ സഹിതമാണ് സംരക്ഷിക്കുന്നത്. തോക്കേന്തിയ കാവൽക്കാരും ഇലക്ട്രിക് കേബിളുകളും നിരീക്ഷണഗോപുരവുമൊക്കെയായി ആകെപ്പാടെ ഒരു റാംബോ സിനിമ സെറ്റ് പോലെയുള്ള സ്ഥലങ്ങളിലാണ് ഇവയുടെ ഫാമുകളുള്ളത്.  പ്രദർശനങ്ങൾക്ക് എത്തിച്ചാൽ പോലും വൻ സുരക്ഷയോടെ മാത്രമേ ഇവയെ വയ്ക്കാറുള്ളൂ. 

കുറെ കാലം മുമ്പു വരെ തീൻമേശയിൽ പോലും അത്ര ആരാധകരില്ലാതിരുന്ന ഒരു മീൻവംശത്തിന്റെ ജാതകംതന്നെ മാറിപ്പോയി. അവയ്ക്ക് അത് വംശനാശത്തിൽനിന്നുള്ള പിടിവള്ളിയായെങ്കിലും  രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മാഫിയകളും കള്ളക്കടത്തുകാരും അവസരം മുതലാക്കി കോടികൾ വിളയുന്ന ബിസിനസാക്കി മീൻകടത്തലിനെ മാറ്റി. പറയുമ്പോൾ വെറും അലങ്കാരമത്സ്യക്കൃഷിയാണുതാനും!

തെക്കുകിഴക്കൻ ഏഷ്യയിലെ വനങ്ങളാണ് ദിനോസറുകളുടെ കാലം തൊട്ടേ ഭൂമിയിലുള്ള ഈ ഇരപിടിയൻ മീനുകളുടെ സ്വദേശം. വംശനാശഭീഷണി കാരണം രാജ്യാന്തര തലത്തിൽ ഇവയുടെ കയറ്റുമതിയും ഇറക്കുമതിയുമൊക്കെ  കുറ്റകരമാണ്. ഇത്രയും കാശ് കൊടുത്ത് ഇങ്ങനെ മീനുകളെ വാങ്ങി ചില്ലുപാത്രത്തിലിട്ടു വളർത്താൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണോ എന്തോ? 

English Summary: Why Asian Arowana Are so Expensive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com