ADVERTISEMENT

മൃഗശാലകൾ എന്നു പറയുമ്പോൾ തന്നെ കൂട്ടിൽ കിടക്കുന്ന വന്യമൃഗങ്ങളെയാണ് ഓർമവരിക. മിക്ക മൃഗശാലകളിലും വന്യമൃഗങ്ങളെ കൂടിനുള്ളിലാവും പാർപ്പിച്ചിരിക്കുക. എന്നാൽ ചൈനയിലെ ഒരു മൃഗശാല ഇതിൽ നിന്നെല്ലാം വിഭിന്നമാണ്. ഇവിടെ മൃഗങ്ങളെ സ്വൈര്യമായി വിഹരിക്കാൻ വിട്ടിരിക്കുകയാണ്.

ചൈയിലെ ചോങ്ക്വിങ്ങിലുള്ള ലെഹെ ലെഡു മൃഗശാലയിൽ നിന്നുള്ളതാണ് ഈ വേറിട്ട കാഴ്ച. ഇവിടെ സന്ദർശനത്തിനെത്തുന്ന മനുഷ്യരെയാണ് കൂടിനുള്ളിലാക്കി മൃഗങ്ങളുടെ അരികിലേക്ക് കൊണ്ടുപോകുന്നത്. ചുരുക്കത്തിൽ ഇവിടെ മനുഷ്യരെകൂട്ടിലും മൃഗങ്ങളെ പുറത്തുമാണ് കാണാൻ കഴിയുക. മൃഗങ്ങൾ അവയുടെ  സ്വതന്ത്രവിഹാരത്തിനിടെയിൽ ഈ കൂടിനടുത്തേക്ക് വരും. കൂട്ടിനുള്ളിലുള്ള മനുഷ്യർക്ക് അപ്പോൾ ഈ മൃഗങ്ങളെ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും. സഫാരി പോകുന്ന ട്രക്കുകളിൽ വഹിക്കുന്ന കൂടുകളും ഇവിടെയുണ്ട്.

 

കടുവകളും സിംഹങ്ങളും കരടികളുമെല്ലാം ഈ മൃഗശാലയിലുണ്ട്. മനുഷ്യർ താൽക്കാലികമായി കഴിയുന്ന കൂടിനു സമീപം ധാരാളം മാംസം കെട്ടിത്തൂക്കിയിടാറുണ്ട്.  ഇതു ഭക്ഷിക്കാനായി ജീവികൾ കൂടിനടുത്തേക്കു വരികയും ചിലത് കൂടിനു മുകളിൽ വലിഞ്ഞുകയറുകയുമൊക്കെ ചെയ്യും. ഇങ്ങനെ മൃഗങ്ങളെ കൂടുതൽ വ്യക്തമായി  സന്ദർശകർക്ക് കാണാൻ സാധിക്കുമെന്ന് മൃഗശാല അധികൃതർ പറയുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് ചോങ്ക്വിങ് സ്ഥിതി ചെയ്യുന്നത്. ബെയ്ജിങ്, ഷാങ്ഹായ്, ടിയാൻജിൻ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ ചൈനീസ് ദേശീയ സർക്കാർ നേരിട്ടു ഭരണം നിയന്ത്രിക്കുന്ന നഗരമാണ് ചോങ്ക്വിങ്.

 

ഇവിടുത്തെ വിമാനത്താവളമായ ചോങ്ക്വിഖങ് ജിയങ്ബെ രാജ്യാന്തര വിമാനത്താവളം ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള അൻപത് വിമാനത്താവളങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മോണോറെയിൽ പദ്ധതിയും ഇവിടെയാണുള്ളത്. വലിയ നഗരമേഖല എന്നതിനൊപ്പം തന്നെ പ്രകൃതിരമണീയമായ ഒരു മേഖലയെന്ന സവിശേഷതയും ചോങ്ക്വിങ്ങിനുണ്ട്. വടക്ക് ഡാബ മലനിരകളും കിഴക്കും തെക്കുകിഴക്കുമായി വു, വൂലിങ് മലനിരകളും സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണിത്. വിനോദസഞ്ചാരികളുടെ പറുദീസ കൂടിയാണ് ചോങ്ക്വിങ്. 2015ലാണ് ലെഹെ ലഡു മൃഗശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇവിടെയെത്തുന്നവർക്ക് സഫാരി പോകാനുള്ള സൗകര്യങ്ങളും  മൃഗശാല നൽകിയിട്ടുണ്ട്.

 

English Summary:  In This Unique Zoo, Humans Are Imprisoned In Cages While Animals Roam Free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com