ADVERTISEMENT

കരയിലെ മൃഗങ്ങളിൽ ഏറ്റവും വലുത്, ഏറ്റവും വലിയ തലച്ചോറുള്ള മൃഗം..ആനകൾക്ക് വിശേഷങ്ങൾ ഏറെയാണ്. നിലവിൽ 3 സ്പീഷീസുകളിലുള്ള ആനകളാണ് ലോകത്തുള്ളത്. ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന എന്നിവയാണ് ഇവ. ഏഷ്യൻ ആനകൾ ശ്രീലങ്കൻ, ഇന്ത്യൻ, സുമാത്രൻ എന്നീ വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ വിഭാഗത്തിലുള്ള ആനകൾ ഭൂട്ടാൻ, കംബോഡിയ, ചൈന, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലുമുണ്ട്.

കരയിലെ വമ്പൻ ജീവികളായ ആനകൾ പ്രോബോസിഡ എന്ന വലിയ ജന്തുവിഭാഗത്തിൽപെട്ടവയാണ്. എലിഫന്റിഡെ എന്ന ജന്തുകുടുംബം മാത്രമാണ് ഇന്ന് ഈ ജീവിവിഭാഗത്തിലുള്ളത്. മൺമറഞ്ഞ മാമ്മത്തുകളും ആനകളും അടങ്ങുന്നതാണ് ഈ കുടുംബം. ചുരുക്കിപ്പറഞ്ഞാൽ ആനകൾ മാത്രമാണ് ഈ കുടുംബത്തിൽ അവശേഷിക്കുന്നത്. ഒരു വലിയ ജീവിക്കൂട്ടായ്മയുടെ ബാക്കിപത്രം. ഇന്ത്യയുടെ ചരിത്രത്തിലെ സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലാണ് ആനകളെ ആദ്യമായി മനുഷ്യർ ഇണക്കി വളർത്താൻ തുടങ്ങി, നാലായിരം വർഷങ്ങൾക്കു മുൻപാണ് ഇത്. ആനകളെ ഇണക്കിക്കൊണ്ടുനടക്കാൻ പരിശീലനം സിദ്ധിച്ച പാപ്പാൻമാർ അന്നേയുണ്ടായിരുന്നു. തടി പോലെയുള്ള ഭാരമേറിയ വസ്തുക്കൾ പിടിച്ചുമാറ്റുന്നതിൽ ആനകൾ ഉപയോഗിക്കപ്പെട്ടു.

യുദ്ധത്തിലും സൈന്യത്തിലും ആനകൾ ഉപയോഗിക്കപ്പെട്ടതായി ചരിത്രമുണ്ട്. ഇന്ത്യയിൽ വേദകാലഘട്ടം മുതൽ ആനകളെ യുദ്ധത്തിൽ പങ്കെടുപ്പിച്ചിരുന്നു. ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ആനകളെ ഉപയോഗിച്ചുള്ള യുദ്ധത്തെപ്പറ്റി പരാമർശങ്ങളുണ്ട്. ചതുരംഗാടിസ്ഥാനത്തിലുള്ള പ്രാചീന ഇന്ത്യയിലെ സൈന്യങ്ങളുടെ നാലു ഘടകങ്ങളിൽ ഒന്ന് ആനകളായിരുന്നു. മഗധയിലെ രാജാവായ ബിംബിസാരന് ശക്തമായ ഒരു ഗജസൈന്യമുണ്ടായിരുന്നു. മഹാപദ്മ നന്ദന്റെ സൈന്യത്തിൽ ആറായിരത്തിലധികം ആനകളുണ്ടായിരുന്നു. അലക്സാണ്ടർ ചക്രവർത്തിയെ നേരിട്ട ഇന്ത്യൻ രാജാവായ പോറസിന്റെ സൈന്യത്തിൽ 85 ആനകളുണ്ടായിരുന്നു. 

അക്കാമനീഡ്, സെലൂസിഡ്, സസാനിയൻ കാലഘട്ടങ്ങളിൽ ഇറാനിയൻ സൈന്യത്തിൽ ആനകൾ അവിഭാജ്യ ഘടകമായിരുന്നു. പേർഷ്യൻ വാർ എലിഫന്റ്സ് എന്നറിയപ്പെട്ട ഇവ കൂടുതലും ഇറാന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നാണ് നിയോഗിക്കപ്പെട്ടത്. ഇന്ത്യ, സിറിയ തുടങ്ങിയിടങ്ങളിൽ നിന്നുള്ള ആനകളെയും ഇറാനിൽ സൈനിക ആവശ്യത്തിനായി വാങ്ങിയിരുന്നു. ആഫ്രിക്കയിലെ കാർത്തേജിന്റെ സൈന്യാധിപനായ ഹാനിബാൾ 218 ബിസിയിൽ ആൽപ്സ് പർവതങ്ങൾ കടന്ന് യൂറോപ്പിലേക്ക് യുദ്ധത്തിനായി പോയി. ദുഷ്കരമായ ആൽപ്സ് കടക്കാൻ ഹാനിബാളിനെ സഹായിച്ചത് തന്റെ ആനപ്പടയാണ്. മുപ്പതിലധികം ആനകൾ ഈ സംഘത്തിലുണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് ദൗത്യത്തെ അതിജീവിച്ചത്. ഹാനിബാളിന്റെ സ്വന്തം ആനയും ഇന്ത്യൻ ആന വിഭാഗത്തിൽ പെടുന്നതുമായ സുരൂസായിരുന്നു ഇത്.

ആനകളുടെ ബന്ധുക്കൾ

ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളായ മാമ്മോത്തുകൾ ആനകളുടെ ബന്ധുക്കളാണ്. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ളവയായിരുന്നു ഇവ . ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ–സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. 

ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മോത്തുകൾ കഥാപാത്രങ്ങളായി. മാമ്മോത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു.റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മോത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മോത്ത് യുഗത്തിന് അന്ത്യമായി.

English Summary: The History of War Elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com