ADVERTISEMENT

ലോകത്ത് ഏറ്റവും അപകടകരമായ രീതിയിൽ പാമ്പുകടികൾ പലതവണയേറ്റ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെട്ട വ്യക്തിയാണു ബിൽ ഹാസ്റ്റ്. യുഎസിലെ ന്യൂ ജഴ്സിയിൽ ജനിച്ച ബിൽ ഹാസ്റ്റിന് 172 തവണയാണ് പാമ്പുകളുടെ കടിയേറ്റത്. ഇവയിൽ കൊടിയ വിഷമുള്ള അപൂർവയിനം പാമ്പുകളുടെ കടികളും ഉൾപ്പെടുന്നു. ഫ്ലോറിഡയിലെ മയാമിയിൽ പാമ്പുകൾക്കായി ഒരു പ്രദർശനകേന്ദ്രം തുടങ്ങിയ ഹാസ്റ്റിന്റെ ജീവിതം സങ്കീർണതകൾ നിറഞ്ഞതായിരുന്നു. 2011 ജൂൺ 15ന് തന്റെ നൂറാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

കുട്ടിക്കാലം മുതൽ തന്നെ പാമ്പുകളെ പിടിച്ച് അവയിൽ നിന്നു വിഷം ശേഖരിക്കുന്ന പ്രവൃത്തിയിൽ വ്യാപൃതനായിരുന്നു ഹാസ്റ്റ്. ആദ്യകാലത്ത് മാതാവ് മകന്റെ ഈ ശീലം എതിർത്തിരുന്നെങ്കിലും പിന്നീട് പാമ്പുകളെ വീട്ടിൽ സൂക്ഷിക്കാൻ ഹാസ്റ്റിന് അനുമതി നൽകി. 16ാം വയസ്സിൽ ഹാസ്റ്റ് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

ബിൽ ഹാസ്റ്റ് (പഴയ ചിത്രങ്ങൾ) (Photo: Twitter/·@factmaniac, @bright_side_edu)
ബിൽ ഹാസ്റ്റ് (പഴയ ചിത്രങ്ങൾ) (Photo: Twitter/·@factmaniac, @bright_side_edu)

പത്തൊൻപതാം വയസ്സി‍ൽ ഫ്ലോറിഡയിൽ പാമ്പുകളുടെ പ്രദർശനം നടത്തിയിരുന്ന ഒരു വ്യക്തിയെ ഹാസ്റ്റ് പരിചയപ്പെട്ടു. അയാളുടെയൊപ്പമുള്ള യാത്രകളിൽ വിവിധയിനം പാമ്പുകളെ പിടികൂടാൻ ഹാസ്റ്റ് സിദ്ധി നേടി. പിൽക്കാലത്ത് ഹാസ്റ്റ് തന്റെ വിദ്യാഭ്യാസം വീണ്ടും തുടങ്ങുകയും ഒരു ഫ്ലൈറ്റ് എൻജിനീയറായി മാറുകയും ചെയ്തു. ഇതിനിടെ ആൻ എന്നൊരു സ്ത്രീയെ വിവാഹവും കഴിച്ചു. ഫ്ലൈറ്റ് എൻജിനീയറായുള്ള യാത്രകൾക്കിടെ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയിടങ്ങളിൽ നിന്ന് പാമ്പുകളെ ഹാസ്റ്റ് ഫ്ലോറിഡയിലെത്തിച്ചു.

പാമ്പിനൊപ്പം ബിൽ ഹാസ്റ്റ് (പഴയ ചിത്രം (Photo: Twitter/@Seun_ID)
പാമ്പിനൊപ്പം ബിൽ ഹാസ്റ്റ് (പഴയ ചിത്രം (Photo: Twitter/@Seun_ID)

ഒരു പാമ്പു പ്രദർശന കേന്ദ്രം തുടങ്ങണമെന്നായിരുന്നു ഹാസ്റ്റിന്റെ ആഗ്രഹം. 1946ൽ ഇതു തുടങ്ങുകയും ചെയ്തു. എന്നാൽ ഭാര്യയ്ക്ക് ഇഷ്ടപ്പെടാഞ്ഞതിനാൽ അവർ വിവാഹമോചനം നേടി. പിന്നീട് ക്ലാരിറ്റ എന്ന വനിതയെ ഹാസ്റ്റ് വിവാഹം ചെയ്തു. 1965 ആയപ്പോഴേക്കും ഹാസ്റ്റിന്റെ പാമ്പു പ്രദർശനശാലയിൽ അഞ്ഞൂറിലധികം പാമ്പുകളുണ്ടായിരുന്നു. ദിവസവും നൂറുകണക്കിന് പാമ്പുകളിൽ നിന്ന് ഹാസ്റ്റ് വിഷം ശേഖരിച്ചു. ഈ പ്രവൃത്തിക്കിടെയാണ് ഹാസ്റ്റിനു പലതവണ പാമ്പുകടിയേറ്റത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മുന്നിൽവച്ചായിരുന്നു ഈ വിഷമെടുക്കൽ പ്രക്രിയ ഹാസ്റ്റ് നടത്തിയത്.

1984 തന്റെ പാമ്പു പ്രദർശന കേന്ദ്രം ഹാസ്റ്റ് അടച്ചുപൂട്ടി. പിൽക്കാലത്ത് പാമ്പുവിഷത്തിന്റെ പരിണതഫലമായി ഹാസ്റ്റിന് ഒരു വിരൽ നഷ്ടപ്പെട്ടു. 2003 ആയതോടെ പാമ്പുകളുമായുള്ള സഹവാസം അദ്ദേഹം പൂർണമായും നിർത്തി. എങ്കിലും അദ്ദേഹം പാമ്പിന്റെ വിഷം തന്റെ ശരീരത്തിൽ കുത്തിവയ്ക്കുമായിരുന്നുവെന്ന് പറയപ്പെടുന്നു.

പാമ്പിന്റെ വിഷം ശേഖരിക്കുന്ന ബിൽ ഹാസ്റ്റ് (Photo: Twitter/@EllenJordis)
പാമ്പിന്റെ വിഷം ശേഖരിക്കുന്ന ബിൽ ഹാസ്റ്റ് (Photo: Twitter/@EllenJordis)

ടിം ഫ്രീഡെ എന്ന വിസ്കോൺസിനിൽ നിന്നുള്ള ഒരു അമേരിക്കക്കാരനും ഇരുന്നൂറോളം തവണ പാമ്പുകടിയേറ്റിട്ടുണ്ട്. എല്ലാ പാമ്പുകടിക്കും ഉപയോഗിക്കാവുന്ന പൊതുവായ ഒരു പ്രതിവിഷം ഉണ്ടാക്കാനുള്ള ഉദ്യമത്തിൽ പങ്കാളിയാണ് അദ്ദേഹം. അതിന്റെ ഭാഗമായിട്ടാണ് ഇത്രയും അധികം തവണ പാമ്പുകടിയേൽക്കേണ്ടിവന്നത്.

English Summary: Snake man Bill haast Life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com