ADVERTISEMENT

ശാസ്ത്രലോകത്തെ സംബന്ധിച്ച് ഒട്ടേറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന പ്രദേശമാണ് പെർമാഫ്രോസ്റ്റുകൾ. സൈബീരിയയിലെയും മറ്റും പെർമാഫ്രോസ്റ്റുകളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ മൺമറഞ്ഞ പല ജീവികളുടെയും ശരീരം ഇപ്പോഴും വലിയ കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇങ്ങനെ സംരക്ഷിക്കപ്പെട്ട ശരീരങ്ങളിൽ നിന്നാണ് മാമത്തുകളെയും ഹിമസിംഹങ്ങളെയും എല്ലാം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നതും.

എന്നാൽ ഇത്തരത്തിലുള്ള വലിയ മൃഗങ്ങൾ മാത്രമല്ല ഒട്ടേറെ സൂക്ഷ്മജീവികളും ഇത്തരത്തിലുള്ള പെർമാഫ്രോസ്റ്റുകളിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന ജീവികൾ ഒരേ സമയം കൗതുകവും ഭയവും ഉണർത്തുന്നവയാണ്. കാരണം ഇവയിൽ പല ജീവികളും തണുപ്പിൽ മരവിച്ച് കിടക്കുന്നവയാണ്. അതിനാൽ തന്നെ താപനില ഉയർന്ന് മഞ്ഞ് ഉരുകുന്നതോടെ ഈ സൂക്ഷ്മജീവികൾക്ക് മഞ്ഞിൽ നിന്ന് പുറത്ത് വരാനും വീണ്ടും സജീവമാകാനും കഴിയും. 

ഈ സൂക്ഷ്മജീവികളിൽ ഇതുവരെ മനുഷ്യന് പരിചയം പോലുമില്ലാത്ത ആയിരക്കണക്കിന് വിഭാഗങ്ങലിൽ പെടുന്ന ബാക്ടീരിയകളും വൈറസുകളും ഉണ്ട്. ഇവയോട് ഇടപഴകി പരിചയമില്ലാത്ത നിലവിൽ ഭൂമിയിലുള്ള വലിയ ജീവജാലങ്ങൾക്ക് ഈ ബാക്ടീരിയകളും, ഫംഗസുകളും, വൈറസുകളും എല്ലാം പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് വരെ കാരണമായേക്കാം എന്ന് ഗവേഷകർ ഭയപ്പെടുന്നു. പരിചിതമല്ലാത്ത സൂക്ഷ്മജീവികളായത് കൊണ്ട് തന്നെ ഇവ മൂലം പടരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങളില്ലാതെ പ്രതിസന്ധി അതിരൂക്ഷമാവുകയും ചെയ്യും.

Read Also: മത്സ്യകന്യകയായി ഷക്കീറ മാലിന്യക്കൂമ്പാരത്തിൽ; എലി ദേഹത്ത് ചാടി, അലറിവിളിച്ച് ഗായിക– വിഡിയോ

ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് ആഗോളതാപനം മൂലം സൈബീരിയൻ പെർമാഫ്രോസ്റ്റ് മേഖലയിലുള്ള മാറ്റങ്ങളെ ഗവേഷകർ അതിസൂക്ഷ്മം നിരീക്ഷിക്കുന്നതും. ഈ മേഖലയിൽ നിന്ന് താപനിലാ വർധനവ് മൂലം സൂക്ഷ്മജീവികൾ പുറത്തേക്ക് വരുന്നതിന് മുൻപേ അവയുടെ സാംപിളുകൾ ശേഖരിച്ച് പഠനം നടത്താനുള്ള ശ്രമത്തിലാണ് ഗവേഷക ലോകം. ഇത്തരത്തിൽ സാംപിളുകൾ ശേഖരിക്കുന്നതിന് ഇടയാണ് പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു കീടത്തെ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയതും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും.

The general morphology of P. Kolymaensis (Photo: Twitter/@jsanders1974)
The general morphology of P. Kolymaensis (Photo: Twitter/@jsanders1974)

അബദ്ധത്തിലുണ്ടായ കണ്ടെത്തൽ

ഏതാണ്ട് ആയിരം വർഷം മുൻപ് വരെ സജീവമായിരുന്ന ഒരു റൗണ്ട് വേം അഥവാ നാടവിര ഇനത്തിൽ പെടുന്ന ജീവിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഒരു സംഘം ഗവേഷകർ. ഇതിനിടെയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും അതേസമയം സജീവമായതുമായി സൂക്ഷ്മജീവികളിൽ ഒന്നിനെ ഗവേഷകർ കണ്ടെത്തിയത്. ഇപ്പോൾ കണ്ടെത്തിയ സൂക്ഷ്മജീവിക്ക് ഏതാണ്ട് 46,000 വർഷത്തെ പഴക്കമുണ്ട്. മുൻപ് സമാനമായ ജീവികളായ പാനാഗ്രേലിമസ് ഇനത്തിൽ പെട്ട ജീവികളുടെ പഴക്കം നിർണ്ണയിച്ചത് ഏകദേശം 32,000 വർഷം എന്നതായിരുന്നു. എന്നാൽ പുതുക്കിയ കാർബൺ ഡേറ്റിംഗിലൂടെയാണ് ഇപ്പോൾ കണ്ടെത്തിയ വിരകളുടെ പ്രായം 46,000 വർഷം ആണെന്ന് ഗവേഷകർ കണ്ടെത്തിയത്.

ഇത് കണക്ക് കൂട്ടിയാണ് ഈ വിരകൾ പ്ലീറ്റോസിൻ കാലഘട്ടം മുതൽ ഭൂമിയിൽ സജീവമാണെന്ന് കാണാം. ഭൂമിയിൽ നിന്ന് വലിയ തോതിൽ മഞ്ഞുപാളികൾ പിൻവാങ്ങി താപനില വർധിച്ച് വന്ന സമയമാണ് പ്ലീറ്റോസീൻ കാലഘട്ടം. ഈ കാലഘട്ടം മുതൽ ഇന്ന് വരെ ഈ വിരകൾ ഗവേഷകർ ഡെഡ് എവേക് എന്ന് വിളിക്കുന്ന അവസ്ഥയിലായിരുന്നു വിരകൾ. അതായത് അനുകൂലമായ സാഹചര്യം വരുമ്പോൾ സജീവമാകുമെന്ന സ്ഥിതിയിൽ ഇവ ഇത്രനാളും ഉറക്കത്തിലായിരുന്നു എന്നു തന്നെ വിശേഷിപ്പിക്കാം. 

ഇങ്ങനെ സജീവമാകാതെ ജീവനോടെ ഇരുന്ന ജീവി എന്ന നിലയിലുള്ള റെക്കോർഡിന് തന്നെ ഒരു പക്ഷെ ഈ വിര അർഹമാണെന്നാണ് ഗവേഷകർ കരുതുന്നത്. കാരണം സമാനമായ തോതിൽ നിശ്ചേതനമായ അവസ്ഥയിൽ എന്നാൽ ജീവനോടെ ഇത്രയധികം കാലം ചിലവഴിച്ച ഒരു ജീവിയേയും ഭൂമിയിൽ കണ്ടെത്താനായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. ഈ ജീവികൾ സജീവമാണെന്ന് മാത്രമല്ല ഇവയ്ക്ക് പ്രത്യുത്പാദനവും സാധ്യമാകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതുവരെ ഇവയിൽ നിന്ന് അടുത്ത നൂറ് തലമുറയെ വരെ ഗവേഷകർ സൃഷ്ടിക്കുകയും ചെയ്തു.

ക്രിപ്റ്റോബയോസിസ്

സജീവമല്ലാത്ത എന്നാൽ ജീവനോടെ തന്നെ ഉറക്കത്തിന് സമാനമായ തോതിൽ ആയിരക്കണക്കിന് വർഷങ്ങൾ കഴിച്ച് കൂട്ടുന്ന അവസ്ഥയെ ആണ് ക്രിപ്റ്റോബയോസിസ് എന്ന് വിളിക്കുന്നത്. ഏറ്റവും ദൈർഘ്യമേറിയ ക്രിപ്റ്റോബയസിസിന്റെ റെക്കോർഡാണ് ഈ വിര സ്വന്തമാക്കിയിരിക്കാം എന്നാണ് ഗവേഷകർ കരുതുന്നത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ധ്രുവക്കരടികളുടേയും  മറ്റും മാസങ്ങോളം നീളുന്ന ഹിമയുറക്കത്തിന് സമാനമാണ് ക്രിപ്റ്റോബയോസിസും, എന്നാൽ കരടികൾക്ക് ഇത് ഏതാനും മാസങ്ങൾ മാത്രമാണ് എങ്കിൽ ക്രിപ്റ്റോബയോസിസ് ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട് നിൽക്കുമെന്ന് മാത്രം.

ജർമനിയിൽ മാക്സ് പ്ലാങ്ക് ഗവേഷണ കേന്ദ്രത്തിലാണ് ഈ വിരകളെ സംബന്ധിച്ച് വിശദമായ പഠനം നടന്നത്. ഇത് വരെ വളരെ കുറച്ച് ജീവികൾക്ക് മാത്രമാണ് സമാനമായ തോതിൽ ആയിരക്കണക്കിന് വർഷങ്ങളോളം നിർജ്ജീവമായ അവസ്ഥയിൽ തുടരാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുള്ളത്. ടാഡ്രിഗേഡുകൾ, നെമാറ്റോഡ്സ്, റോഡ്ഡിഫയേഴ്സ് തുടങ്ങിയവയാണ് ഇവയിൽ ചില ജീവികൾ. ഈ ജീവികൾക്കൊപ്പമാണ് ഇപ്പോൾ പുതിയതയി കണ്ടെത്തിയ വിരകൾക്കും ഇത്ര ദീർഘകാലം ജീവനോടെ നിർജ്ജീവമായി തുടരാൻ കഴിയുമെന്ന് കണ്ടെത്തിയത്.

English Summary: Ancient Worm Resurrected After 46,000 Years of Death-Defying Limbo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com