ലോകമാകെ പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ജനജീവിതത്തിനു ഭീഷണിയാകുന്നുണ്ടെങ്കിലും പ്രകൃതിക്ക് മനുഷ്യൻ മൂലമുണ്ടാകുന്ന വിപത്തുകളിൽനിന്ന് ആശ്വാസമാകുന്നുണ്ടെന്ന് വേണം കരുതാൻ. രോഗം കൂടുതൽ ജനങ്ങളിലേക്കു പകരുന്നത് തടയാൻ അടച്ചിട്ട പല രാജ്യങ്ങളിലും മലിനീകരണ നിരക്ക് കുറയുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കൊച്ചു കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ഇന്ത്യയിൽ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്‌ഡൗൺ പരിസ്ഥിതിക്ക് ഗുണകരമായി.
നിരത്തിൽ വാഹനങ്ങൾ ഇറങ്ങാതായതും ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും പുറംതള്ളുന്ന മാലിന്യങ്ങൾ കത്തിക്കുന്നതിൽ ഉണ്ടായ കുറവുമെല്ലാം പ്രകൃതിക്ക് അനുകൂല ഫലങ്ങളാണ് നൽകിയിരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും അധികം മലിനീകരണം രേഖപ്പെടുത്തുന്ന പ്രദേശമായിരുന്നു എറണാകുളം ജില്ലയിലെ വൈറ്റില ജംക്‌ഷൻ. ഇവിടെ വായുവിന്റെ നിലവാരം ഗണ്യമായ നിലയിൽ ഉയർന്നതായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ് – എക്യുഐ) പ്രകാരം കേരളത്തിലെ പ്രധാന നഗരങ്ങളിൽ മിക്കതിലും മലിനീകരണ തോത് ഗണ്യമായി കുറഞ്ഞതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായു ഗുണനിലവാര സൂചിക
50 ൽ താഴെ : മലിനീകരണമില്ല
50–100 : തൃപ്തികരം
100–200 : മോഡറേറ്റ്
200–300 : മോശം
300–400 : വളരെ മോശം
400നു മുകളിൽ : രൂക്ഷം
വൈറ്റിലയിൽ 40 തിരുവനന്തപുരത്ത് 49
2020 ജനുവരി 30ന് 113 ആയിരുന്ന വൈറ്റിലയിലെ വായു ഗുണനിലവാര സൂചിക മാർച്ച് 31ന് 40 എന്ന നിലയിലേക്ക് എത്തി. കേരളത്തിലെ മറ്റു രണ്ടു പ്രധാന നഗരങ്ങളായ കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥിതി മറിച്ചല്ല. ജനുവരിയിൽ കോഴിക്കോട്ടെ വായു ഗുണനിലവാര സൂചിക 76 ആയിരുന്നു. മാർച്ച് അവസാനത്തോടെ ഇത് 53 ൽ എത്തി. തിരുവനന്തപുരത്ത് ജനുവരിയിൽ 90 രേഖപ്പെടുത്തിയ സൂചിക മാർച്ച് 31ന് 49 ആയി കുറഞ്ഞിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക 50ന് അടുത്താണ്. അതായത് മിക്ക ഇടങ്ങളിലും നിലവിൽ മലിനീകരണം ഇല്ല.

കേരളത്തിലെ വായു മലിനീകരണത്തിന്റെ തോത് കണ്ടെത്തുന്നതിനായി 2008 മുതൽ 2016 വരെ 14 ജില്ലകളിലും ഉണ്ടായ വായു മലിനീകരണത്തെപ്പറ്റി വിദഗ്ധ സംഘം പഠനം നടത്തിയിരുന്നു. വായുവുമായി കലരുന്ന കണികാ പദാർഥങ്ങളുടെ അളവ് വായുവിന്റെ ഗുണനിലവാരം നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ്. അതിനാൽ കേരളത്തിലെ പ്രധാന നഗരങ്ങളിലെ വായുവിലുള്ള കണികാ പദാർഥങ്ങളുടെ തോതുകൂടി അളന്നാണ് സംഘം പഠനം നടത്തിയത്. 2018 സമർപ്പിച്ച ഈ പഠന റിപ്പോർട്ട് പ്രകാരം സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് രൂക്ഷമായ വായുമലിനീകരണം ഉള്ളതായി കണ്ടെത്തിയിരുന്നു. വായു മലിനീകരണ സൂചിക പ്രകാരം ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ വായുവിന്റെ ഗുണനിലവാരം ഉയർന്ന തോതിലാണെന്നാണ് കണ്ടെത്തിയത്. മറ്റ് 11 ജില്ലകളെ ചെറിയതോതിലെങ്കിലും മലിനീകരണമുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിൽ മലിനീകരണം കുത്തനെ താഴ്ന്ന നിലയിലാണ്.
രാജ്യമൊട്ടാകെയുള്ള സ്ഥിതി പരിഗണിക്കുമ്പോൾ വായുവിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വായു ഗുണനിലവാര സൂചിക പ്രകാരം രൂക്ഷമായ മലിനീകരണം ഉള്ള പ്രദേശങ്ങളുടെ പട്ടികയിൽ പെട്ടിരുന്ന ഡൽഹി, കാൻപുർ എന്നിവിടങ്ങൾ പോലും മിതമായ തോതിൽ മാത്രം മലിനീകരണമുള്ള വിഭാഗത്തിലാണ് ഇപ്പോഴുള്ളത്. ജനുവരി ആദ്യം 430 ആയിരുന്ന ഡൽഹിയിലെ വായുഗുണനിലവാര സൂചിക മാർച്ച് അവസാനത്തോടെ 50 എന്ന നിലയിലേക്ക് എത്തി.
പ്രധാന നഗരങ്ങളിലെ മലിനീകരണ നിലയിലെ മാറ്റം (എക്യുഐയിൽ)
നഗരം, ജനുവരി ഒന്നിലെ നില, മാർച്ച് 28ലെ നില
ഡൽഹി 430 50
കാൺപുർ 445 63
ഫരീദാബാദ് 429 84
ഗയ 385 92
വാരാണസി 350 54
പട്ന 377 137
ലക്നൗ 436 81
ആഗ്ര 64 49
ഗുഡ്ഗാവ് 409 66
മുസഫർപുർ 469 191
കൊച്ചി 113 63
കോഴിക്കോട് 76 53
തിരുവനന്തപുരം 90 44

ഇന്ത്യയിലെ ഏറ്റവും മലിനീകരണമുണ്ടായിരുന്ന 10 നഗരങ്ങളിൽ ഇപ്പോൾ മലിനീകരണം കുറവാണ്. വാഹനങ്ങളുടെ പുക, വ്യവസായ മേഖലയിൽ നിന്നുള്ള വാതകങ്ങൾ, നിർമാണ മേഖലയിലെ പ്രവർത്തനം, തീകത്തിക്കൽ എന്നിവ കുറഞ്ഞതാണ് അന്തരീക്ഷ മലിനീകരണം കുറയാൻ കാരണം
ഇതിനെല്ലാം പുറമേ വന്യജീവികളുടെ സ്വൈര്യ വിഹാരത്തിനും ലോക്‌ഡൗൺ കാരണമായിട്ടുണ്ട്. വയനാട്, അതിരപ്പിള്ളി, ഇടുക്കി എന്നീ സ്ഥലങ്ങളിൽ വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും കൂടുതലായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതത്തിലും കൂടുതൽ വന്യജീവികളെ കണ്ടെത്താൻ സാധിച്ചു. ജനങ്ങളെ വന്യജീവികൾ ആക്രമിച്ചതായും തിരിച്ച് മനുഷ്യർ വന്യജീവികളെ ആക്രമിച്ചതായി ഉള്ള സംഭവങ്ങളും വളരെ കുറവു മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ.