ADVERTISEMENT

ഗ്രീൻലൻഡിൽ പ്രദേശവാസികളെ നിരന്തരം ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്ന ധ്രുവക്കരടിയെ വെടിവച്ചു കൊല്ലാനൊരുങ്ങി സൈനിക സംഘം. കഴിഞ്ഞ ആഴ്ച ഡോക്യുമെന്ററി ചിത്രീകരണത്തിനെത്തിയ ഒരു സംഘത്തിലെ അംഗത്തിന്റെ കയ്യിൽ ധ്രുവക്കരടി കടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇനിയും കരടി ആരെയെങ്കിലും ശല്യം ചെയ്താൽ വെടിവച്ച് കൊല്ലുമെന്ന് ഗ്രീൻലൻഡിലെ ഡാനിഷ് ആർട്ടിക് മിലിറ്ററി യൂണിറ്റ് അറിയിച്ചിരിക്കുന്നത്.

ഭക്ഷണം തേടിയെത്തിയ ധ്രുവക്കരടി ഗവേഷണ കേന്ദ്രത്തിനുള്ളിലേക്ക് തല കടത്തുകയായിരുന്നു. ഇതു കണ്ടതോടെ ചിത്രീകരണത്തിനെത്തിയ സംഘം വെടിയൊച്ച കേൾപ്പിച്ച് കരടിയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനോടകം കരടി സംഘത്തിൽ ഒരാളുടെ കയ്യിൽ കടിച്ചു മുറിവേൽപ്പിച്ചിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ ചികിത്സയ്ക്കായി ഐസ്‌ലൻഡിലേക്ക് കൊണ്ടുപോയി. ഇതിനിടെ കരടി വീണ്ടും ഗവേഷണ കേന്ദ്രത്തിലേക്ക് മടങ്ങിയെത്തി ജനാലകളിലൊന്ന് തകർക്കുകയും ചെയ്തു.

ഇതാദ്യമായല്ല ഈ ധ്രുവകരടി മനുഷ്യരെ ആക്രമിക്കുന്നത്. ഇതിനുമുൻപും അഞ്ചു പേരെ കരടി ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ.  ഇതോടെ ധ്രുവക്കരടിയെ പ്രശ്നക്കാരനെന്ന് മുദ്രകുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം ഒരു സംഭവം ആവർത്തിച്ചാൽ മനുഷ്യരുടെ സുരക്ഷ കണക്കിലെടുത്ത് കരടിയെ വെടിവച്ചു കൊല്ലുകയല്ലാതെ മറ്റു മാർഗമില്ലെന്ന നിലപാടിലാണ് സൈന്യം.

ഗ്രീൻലൻഡിൽ താപതരംഗം നിലവിൽ റെക്കോർഡ് നിലയിലായതിനാലാണ് സ്വാഭാവിക വാസസ്ഥലങ്ങളിൽ നിന്നു ഭക്ഷണം തേടി ധ്രുവക്കരടികൾ കൂടുതൽ ദൂരങ്ങളിലേക്ക് സഞ്ചരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഗ്രീൻലൻഡിനെ സാരമായി ബാധിച്ചിരിക്കുന്നുവെന്ന സൂചനയാണ് താപതരംഗം നൽകുന്നത്. ശൈത്യ മേഖലയായ ഗ്രീൻലൻഡിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ 23.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ജൂലൈ 27 ന് മാത്രം ഗ്രീൻലൻഡിലെ മഞ്ഞുപാളിയിൽ നിന്നും 8.5 ബില്യൺ ടൺ നഷ്ടമായിരുന്നു.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തയാറാക്കിയ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ധ്രുവക്കരടികളും ഇടംപിടിച്ചിട്ടുണ്ട്. 22,000 നും 31,000 നും ഇടയിൽ ധ്രുവക്കരടികൾ മാത്രമാണ് ഭൂമിയിൽ ശേഷിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് സമുദ്രമേഖലയിലെ മഞ്ഞുരുകുന്നതിനാൽ വരുന്ന 80 വർഷത്തിനുള്ളിൽ ധ്രുവക്കരടികൾ ഭൂമിയിൽ നിന്നു പൂർണമായി ഇല്ലാതാവുമെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു.

English Summary: 'Problematic' Greenland polar bear may be shot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com