മാവൂരിലെ തുരുത്തുകളിൽ കൂട് കൂട്ടി കൊറ്റികൾ; ഇത് വെള്ള അരിവാൾ കൊക്കന്റെ പ്രജനന കേന്ദ്രം!
Mail This Article
വെള്ള അരിവാൾ കൊക്കൻ ഇനത്തിൽപ്പെട്ട കൊറ്റികളുടെ പ്രജനന കേന്ദ്രമായി കോഴിക്കോട് മാവൂരിലെ തുരുത്തുകള്‍. വംശനാശ ഭീഷണി നേരിടുന്ന ഇവ തെങ്ങിലക്കടവിന് സമീപത്തുള്ള തുരുത്തിലാണ് കൂടൊരുക്കിയിരിക്കുന്നത്. തെങ്ങിലക്കടവിനും കൽപള്ളിക്കും ഇടയ്ക്കുള്ള നീർത്തടങ്ങളിലെ തുരുത്തിലുള്ള മരങ്ങളിലാണ് കൊറ്റിക്കൂട്ടങ്ങൾ കൂടുകൂട്ടി പ്രജനനം നടത്തുന്നത്.വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മപക്ഷികൾ പരിപാലിയ്ക്കുന്നത് കൗതുകം നിറഞ്ഞ കാഴ്ചയാണ്. പൈപ്‌ലൈൻ റോഡരികിൽ നീർത്തടങ്ങളുടെ തീരത്ത് കൈതോലകാടുകളിൽ ഛായമുണ്ടികളും ചേരക്കോഴികളും കൂടുവച്ച് പ്രജനനം നടത്താറുണ്ട്. എന്നാൽ വെള്ള അരിവാൾ കൊക്കൻ കേരളത്തിൽ വയനാട് പനമരത്തും കുമരകത്തുമാണ് പ്രജനനം നടത്തുന്നതായി ഇതിനു മുൻപ് ഗവേഷകർ കണ്ടെത്തിയിരുന്നത്.
താമരക്കോഴി, പവിഴക്കാലി, ചാരമണൽക്കോഴി, പൊൻമണൽക്കോഴി, മഞ്ഞക്കണ്ണി തിത്തിരി, ചേരാകൊക്കൻ, സൈബീരിയൻ കൊക്ക്, പട്ടവാലൻഗോഡ്‌വിറ്റ്, ചതുപ്പൻ മണലൂതി, ചാരമണൽക്കോഴി എന്നിങ്ങനെ ഇന്ത്യയിൽ തന്നെ അത്യപൂർവമായി ദേശാടനത്തിനെത്തുന്ന പക്ഷികളെ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനങ്ങളിൽ മാവൂരിലെ നീർത്തടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഹിമാലയൻ താഴ്‌വരകൾ, സൈബീരിയ, റഷ്യ, ജപ്പാൻ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ദേശാടനക്കിളികളും വിവിധ ഇനത്തിൽ പെട്ട മൈനകളും പ്രാപിടിയൻ പക്ഷികളും മാവൂരിലെ നീർത്തടങ്ങളിൽ വിരുന്നെത്താറുണ്ട്. മീൻകൊത്തികളുടെ സ്വഭാവങ്ങളെക്കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച് നടത്തുന്ന ഓമശ്ശേരി സ്വദേശി സി.ടി.ഷിഫയാണ് ഇന്നലെ വെള്ള അരിവാൾ കൊക്കൻ മാവൂരിൽ പ്രജനനം നടത്തുന്നത് കണ്ടെത്തിയത്.
ഈ വർഷം ജൂലൈ മുതലാണ് ഇവ ഇങ്ങോട്ട് ചേക്കേറി തുടങ്ങിയത്. കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പക്ഷികളെ ഇവിടെ കാണാം. ഇവയുടെ കൊക്കിന് അരിവാള്‍ ആകൃതിയുള്ളതുകൊണ്ടാണ് ഈ പേര് വന്നത്. വൈകുന്നേരങ്ങളിലാണ് ഇവ കൂട്ടമായി എത്തുന്നത്. സന്ധ്യയാകുന്നതോടെ മരങ്ങൾ മുഴുവൻ കൊറ്റികൾ നിറഞ്ഞ് വെള്ള നിറമാകും. മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിൽ 60 ഇനം ദേശാടന പക്ഷികൾ മാവൂരില്‍ വിരുന്നെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
English Summary: Black headed ibis found and breeding at Mavoor