ADVERTISEMENT

അരുണാചൽ പ്രദേശിലെ കാമെങ് നദി പൊടുന്നനെ കറുത്തു. തുടർന്ന് ആയിരക്കണക്കിന് മത്സ്യങ്ങൾ നദിയുടെ ഉപരിതലത്തിൽ ചത്തു പൊങ്ങി. സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. നദിയിൽ ചത്തുപൊങ്ങിയ മത്സ്യങ്ങൾ യാതൊരു കാരണവശാലും ഭക്ഷിക്കരുതെന്ന് അരുണാചൽ പ്രദേശ് അധികൃതർ പ്രദേശവാസികൾക്കു നിർദേശവും നൽകിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിൽ സംഭവിച്ച ഇക്കാര്യത്തിനു കാരണം നദിയിൽ അലിഞ്ഞു ചേർന്ന വസ്തുക്കളുടെ (ടോട്ടൽ ഡിസോൾവ്ഡ് സബ്സ്റ്റൻസസ്–ടിഡിഎസ്) അളവു കൂടിയതാണെന്ന് അധികൃതർ വെളിപ്പെടുത്തി. ഇതാണു നദീജലം കറുക്കാൻ കാരണം. ഇങ്ങനെ സംഭവിക്കുമ്പോൾ നദിയിലെ മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്കു ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ഇവ ചത്തുപൊങ്ങുകയും ചെയ്യും. സംഭവത്തിനു കാരണം ചൈനയാണെന്ന് ആരോപണമുണ്ട്.

ലീറ്ററിൽ 6800 മില്ലിഗ്രാം എന്നയളവിലായിരുന്നു കാമെങ് നദിയിലെ ടിഡിഎസ്. സാധാരണ ഗതിയിൽ ലീറ്ററിൽ 300–1200 എന്നയളവിലാണ് ഇതുണ്ടാകുന്നതെന്ന് ജില്ലാ ഫിഷറീസ് ഡവലപ്മെന്റ് ഓഫിസർ ഹാലി ടാജോ പറഞ്ഞു. എന്നാൽ കാമെങ്ങിലെ തദ്ദേശവാസികൾ സംഭവത്തിനു കാരണം ചൈനയാണെന്ന് ആരോപിക്കുന്നു. അരുണാചൽ അതിർത്തിക്കപ്പുറം ചൈനീസ് മേഖലയിൽ ചൈന ഒന്നും നോക്കാതെ വ്യാപകമായി ചെയ്യുന്ന നിർമാണപ്രക്രിയകളാണു ടിഡിഎസിന്റെ തോത് ഉയർത്തുന്നതെന്ന് അവർ പറയുന്നു. പ്രദേശത്തെ എംഎൽഎയായ താപുക് ടേലു സംഭവത്തിൽ അന്വേഷണം നടത്തണമെന്നും നദിയുടെ നിറം മാറിയതിന്റെയും മത്സ്യങ്ങൾ ചത്തതിന്റെയും കാരണം അറിയണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്.

ഈയാഴ്ച തുടക്കത്തിൽ തന്നെ അതിർത്തിക്കു സമീപം ചൈനീസ് സൈന്യം പ്രവർത്തനങ്ങൾ കൂട്ടിയതായി കണ്ടെത്തിയിരുന്നു. ഇതെത്തുടർന്ന് ഇന്ത്യൻ സൈന്യം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. ഉപഗ്രഹങ്ങൾ, ഡ്രോണുകൾ, റഡാറുകൾ, നൈറ്റ് വിഷൻ സംവിധാനങ്ങൾ എന്നിവയുപയോഗിച്ച് നിരീക്ഷണവും ശക്തമാക്കിയിരുന്നു. 4 വർഷങ്ങൾക്കു മുൻപ് പസീഘാട്ടിലുള്ള സിയാങ് എന്ന നദിയും ഇതേപോലെ കറുത്തിരുന്നു. പതിനായിരം കിലോമീറ്ററുള്ള ഒരു തുരങ്കം പ്രദേശത്തിനടുത്ത് ചൈനീസ് മേഖലയിൽ ചൈന നിർമിച്ചതാണ് ഇതിനു കാരണമായതെന്ന അഭ്യൂഹം അന്നു ശക്തമായിരുന്നു.

ഭരാലി നദി എന്നുമറിയപ്പെടുന്ന കാമെങ് തവാങ് ജില്ലയിലെ ഹിമാലയ സാനുക്കളിൽ നിന്ന് ഉദ്ഭവിച്ച് അരുണാചൽ പ്രദേശിലൂടെയും അസമിലെ സോണിത്പുരിലൂടെയും ഒഴുകുന്നു. വൻ നദിയായ ബ്രഹ്മപുത്രയുടെ പ്രധാനപ്പെട്ട പോഷകനദികളിലൊന്നാണു കാമെങ്. 264 കിലോമീറ്ററോളം നീളമുണ്ട് ഈ നദിക്ക്.അസമിലെ പുരാതന അഹോം രാജവംശത്തിന്റെ അതിർത്തിയായി നിലകൊണ്ടതെന്ന നിലയ്ക്ക് ചരിത്രപരമായ പ്രാധാന്യവും കാമെങ്ങിനുണ്ട്.അപൂർവ മത്സ്യങ്ങളായ ഗോൾഡൻ മഹ്സീറുകളും ഈ നദിയിൽ നിവസിക്കുന്നു.

Emglish Summary: Arunachal Pradesh river turns black, thousands of fish die; locals blame China: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com