ADVERTISEMENT

നഗരത്തിലും പരിസരത്തും വായു മലിനീകരണം തുടർച്ചയായ മൂന്നാം ദിവസവും ഗുരുതര സ്ഥിതിയിൽ. ഇന്നലെ സ്ഥിതി നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും വായു നിലവാര സൂചിക 400നു മുകളിൽ തുടരുകയാണ്. ഡൽഹിയിലെ വായു നിലവാര സൂചികയിൽ ഇന്നലെ രേഖപ്പെടുത്തിയതു 437 ആണ്. സമീപ പ്രദേശങ്ങളായ ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലും 400നു മുകളിലാണ്. വായു നിലവാര സൂചികയിൽ 400 കടന്നാൽ സ്ഥിതി ഗുരുതരാവസ്ഥയാണെന്നാണു കണക്കാക്കപ്പെടുന്നത്.

 

ലോക്ഡൗൺ ആലോചിക്കാം

രാജ്യതലസ്ഥാനത്തെ വായുമലിനീകരണ പ്രശ്നം അടിയന്തര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും പരിഹാരത്തിന് ആവശ്യമെങ്കിൽ 2 ദിവസത്തെ ലോക്ഡൗൺ ആലോചിക്കാനും സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഡൽഹിയിലെ സ്ഥിതി അതീവ വഷളായിരിക്കുകയാണെന്നും ആളുകൾക്കു വീടിനുള്ളിൽ പോലും മാസ്ക് ധരിക്കേണ്ട സ്ഥിതിയുണ്ടെന്നും കോടതി പറഞ്ഞു. ഡൽഹിയിൽ സ്കൂളുകൾ തുറന്നതിനാൽ ഇതു കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി പറഞ്ഞു. വായുമലിനീകരണ നിയന്ത്രണ കമ്മിഷനും ബന്ധപ്പെട്ട എല്ലാവരും തങ്ങളുടേതായ രീതിയിൽ നടപടികൾ സ്വീകരിക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. പഞ്ചാബിൽ അഞ്ചാറു ദിവസമായി തുടർച്ചയായി വയ്ക്കോൽ കത്തിക്കുന്നുണ്ട്. അതിന്റെ ഫലമാണ് ഇപ്പോൾ ഡൽഹിയിൽ കാണുന്നതെന്നും ഇതിനു കാരണക്കാരാകുന്നവർക്കു പിഴ ചുമത്താൻ സംസ്ഥാനങ്ങളോടു നിർദേശിക്കണമെന്നും തുഷാർ മേത്ത പറഞ്ഞു. കർഷകർക്കു വയ്ക്കോൽ നശിപ്പിക്കുന്നതിനുള്ള യന്ത്രങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

 

സ്ഥിതി ഗരുതരമാണെന്നും വീടിനുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട അവസ്ഥയിലാണെന്നും ചീഫ്ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. വായുനിലവാരം മെച്ചപ്പെടത്താനുള്ള അടിയന്തരമായ നടപടികള്‍ തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. കര്‍ഷകര്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുകൊണ്ടാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയതെന്ന കേന്ദ്രസര്‍ക്കാരിന്‍റെയും ഡല്‍ഹി സര്‍ക്കാരിന്‍റെയും വാദം തള്ളിയ സുപ്രീംകോടതി മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള മലനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തരമായി എന്ത് നടപടികളാണ് സ്വീകരിക്കുന്നത് ചോദിച്ചു.  വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണത്തിന്‍റെ ഒരു കാരണം മാത്രമാണ്. വ്യവസായ ശാലകളും, വാഹനങ്ങളും മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൂടേയെന്നും കോടതി ചോദിച്ചു. രണ്ടോ മൂന്ന് ദിവസത്തിനുള്ളില്‍ വായുനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നപടികള്‍ അടിയന്തരായി സ്വീകരിക്കണം. ഇതിനുള്ള പദ്ധതി എന്താണെന്ന് വ്യക്തമാക്കാന്‍ കോടതി പറഞ്ഞു. വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഏതാനും ദിവസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ ഹരിയാന–പഞ്ചാബ് ചീഫ്സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. വയലവിശഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബദല്‍ സംവിധാനങ്ങള്‍ ശക്തമാക്കണം. രാഷ്ട്രീയത്തിനപ്പുറത്ത് വിഷയത്തില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും കോടതി പറഞ്ഞു.

കെട്ടിടനിർമാണത്തിന് നിരോധനം;ഒരാഴ്ച സ്കൂളുകൾക്ക് അവധി

വായു മലിനീകരണം രൂക്ഷമായതു കണക്കിലെടുത്ത് ഒരാഴ്ചത്തേക്ക് സ്കൂളുകൾക്കു ഡൽഹി സർക്കാർ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണു സ്കൂളുകൾ അടച്ചിടുക. കെട്ടിട നിർമാണം ഇന്നു മുതൽ 17വരെ നിരോധിച്ചതായും സർക്കാർ ജീവനക്കാർ ഓഫിസിൽ വരാതെ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നിർദേശിച്ചു. സ്വകാര്യ ഓഫിസുകളുടെ കാര്യത്തിൽ പ്രത്യേക നിർദേശം ഉടനുണ്ടാവും. വായു മലിനീകരണം ഗുരുതര സാഹചര്യത്തിലേക്കു കടന്നതോടെ സ്ഥിതി വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിനു ശേഷമാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്ഥിതി നേരിടാൻ ആവശ്യമെങ്കിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കണക്കിലെടുത്ത് ഇതുസംബന്ധിച്ചുള്ള സർക്കാരിന്റെ നിർദേശങ്ങൾ കോടതിയിൽ നൽകുമെന്നും കേജ്‍രിവാൾ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിലെ വയലുകളിൽ വയ്ക്കോൽ കത്തിക്കുന്നതാണു ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാകാൻ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

 

English Summary: Delhi Pollution:On pollution in Delhi, Supreme Court suggests imposing lockdown for 2 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com