ADVERTISEMENT

കഴിഞ്ഞ കുറച്ചു മാസങ്ങളായി തയ്‌വാൻ എന്ന രാജ്യം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചൈന തയ്‌വാനിൽ അധിനിവേശം നടത്താൻ സാധ്യതയുണ്ടെന്നും ഏതു നിമിഷവും അതു സംഭവിക്കാമെന്നുമുള്ള ആശങ്കയായിരുന്നു ഇതിനു പിന്നിൽ (ഇപ്പോഴും ഈ ആശങ്ക നിലനിൽക്കുന്നു). പസിഫിക് സമുദ്രത്തിൽ ചൈനയുടെ സേനാവിന്യാസവും മറ്റുമൊക്കെ ഈ ആശങ്ക കൂട്ടാനിടയാക്കിയ സംഭവങ്ങളാണ്.എന്നാൽ ചൈനയ്ക്കും മുൻപ് തന്നെ മറ്റൊരു കൂട്ടർ തയ്‌വാനിൽ അധിനിവേശം സ്ഥാപിച്ച് വൻ കോലാഹലം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധമായ കേൻ ടോഡ് എന്ന തവളയിനമാണ് തയ്‌വാന്റെ പരിസ്ഥിതിയിൽ നിലയുറപ്പിച്ച് അപകടകരമായ മാറ്റങ്ങൾക്കു വഴി വയ്ക്കുന്നത്. കനത്ത വിഷം ശരീരത്തിൽ വഹിക്കുന്ന തവളയിനങ്ങളാണു കേൻ ടോഡുകൾ.

അമേരിക്കൻ വൻ കരകളിൽ പെറു മുതൽ ടെക്സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാൽ കപ്പൽവഴിയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി അമേരിക്കൻ വൻകരകളിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടിൽ ഇവ എത്തിപ്പെട്ടു. ഓസ്ട്രേലിയ, കരീബിയൻ പ്രദേശങ്ങൾ തുടങ്ങിയിടങ്ങളിൽ ഇവ ഇന്നൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. കേൻ ടോഡുകൾക്ക് ആറിഞ്ചോളം വലുപ്പം വയ്ക്കും. മഞ്ഞ, ബ്രൗൺ നിറത്തിലാണ് ഇവ കാണപ്പെടുന്നത്. ഏതെങ്കിലും അപകടാവസ്ഥ തോന്നിയാൽ തലയുടെ പിൻഭാഗത്തു നിന്നു പാൽപോലെയുള്ള ഒരു വിഷവസ്തു കേൻ ടോഡുകൾ പുറപ്പെടുവിപ്പിക്കും. മനുഷ്യരുൾപ്പെടെ മിക്ക മൃഗങ്ങൾക്കും അപകടമുണ്ടാക്കുന്നതാണ്.

തയ്‌വാനിൽ കേൻ ടോഡ് തവളകൾക്ക് പ്രത്യേകിച്ചു ശത്രുക്കളോ വേട്ടക്കാരോ ഇല്ല. അതിനാൽ തന്നെ ഇവ പെരുകുകയാണ്. മറ്റുള്ള തവളകളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇവയുടെ പ്രജനനമെന്നതും വ്യാപനത്തിനു വഴി വയ്ക്കുന്നു. പെൺ കേൻ ടോഡുകൾക്ക് ഒറ്റത്തവണ മുപ്പതിനായിരം മുട്ടകൾ വരെ നിക്ഷേപിക്കാൻ കഴിയും. മറ്റുള്ള ടോഡ് ഇനം തവളകൾ ഇരപിടിക്കുന്നവയാണ്. എന്നാൽ കേൻ ടോഡുകൾ അവശിഷ്ടങ്ങൾ ഭക്ഷിക്കാനും തയാറാണ്. ഇതും ഇവയ്ക്കു ഭക്ഷണപരമായ മേൽക്കൈ നൽകുന്നു. ഇതോടെയാണു കേൻ ടോഡുകളെ പിടികൂടാൻ തയ്‌വാൻ പരിസ്ഥിതി മേഖലാ ഉദ്യോഗസ്ഥർ തയാറെടുത്തത്. അവർ ഇതിനായി വൻ പദ്ധതിയും തയാറാക്കി. ഇതുവരെ 200 എണ്ണത്തിനെ ഒരു പട്ടണത്തിൽ നിന്നു മാത്രം പിടികൂടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വിനാശകാരികളായ അധിനിവേശ ജീവികളിൽ (മറ്റു സ്ഥലത്തു നിന്നു വന്ന് ഒരു അന്യസ്ഥലത്ത് വ്യാപിക്കുന്ന ജീവികൾ) മുൻനിരയിലാണ് കേൻ ടോഡുകളുടെ സ്ഥാനം.

ഓസ്ട്രേലിയിയലും മറ്റും കരിമ്പുകൃഷിക്കാരുടെ ആവശ്യപ്രകാരമാണ് കേൻ ടോഡുകളെ കൊണ്ടുവന്നതെന്ന് അഭ്യൂഹമുണ്ട്. അന്ന് കരിമ്പുകൃഷിക്ക് നാശമുണ്ടാക്കിക്കൊണ്ടിരുന്ന കുറേ വിട്ടിലുകളെ ഒതുക്കാൻ കേൻ ടോഡുകൾ കർഷകർക്ക് സഹായകമായി. എന്നാൽ പിന്നീട് കേൻ ടോഡുകൾ തന്നെ വലിയ നാശമായി മാറി ഓസ്ട്രേലിയയിൽ പരിസ്ഥിതിപരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. തയ്‌വാനിൽ  വിനോദവളർത്തലിനു വേണ്ടിയാണ് ഇവയെ എത്തിച്ചതെന്നു കരുതപ്പെടുന്നു.

English Summary: Toxic cane toads are invading Taiwan. Conservationists race to contain warty amphibians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com