ADVERTISEMENT

രാജ്യതലസ്ഥാനം നേരിടുന്നത് അതിരൂക്ഷ വായു മലിനീകരണമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 26 ശതമാനവും അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനാലാണ് സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം ഒക്ടോബർ- നവംബർ മാസങ്ങളിൽ വായു മലിനീകരണം കൂടുതലാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

 

വായു മലിനീകരണം രൂക്ഷമാവുന്നത് കണക്കിലെടുത്ത് മൈതാനങ്ങളിൽ നടത്തുന്ന കായിക പരിശീലനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സംഘടനകളും ഒഴിവാക്കിത്തുടങ്ങി. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പുകയാണ് ഡൽഹിയുടെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതെന്നും അന്തരീക്ഷ വായു നിലവാര സൂചിക 400 പിന്നിട്ടെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ നഗരത്തിന്റെ പലഭാഗത്തും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു.

 

വാഹനങ്ങളിൽ നിന്നുള്ള പുകയും കാറ്റിന്റെ വേഗം കുറഞ്ഞതും വായു മലിനീകരണം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. വായു മലിനീകരണ പ്രതിരോധ നടപടികൾ പരിശോധിക്കുന്നതിന് നിയോഗിച്ചിട്ടുള്ള 586 പ്രത്യേക സംഘങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി ഗോപാൽ റായ് പറഞ്ഞു. വെള്ളം സ്പ്രേ ചെയ്ത് പൊടിതടയുന്നതിന് നഗരത്തിലുടനീളം 233 ആന്റി-സ്മോഗ് ഗണ്ണുകളും 521 യന്ത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. കെട്ടിട നിർമാണം, കെട്ടിടം പൊളിക്കൽ എന്നിവയ്ക്കുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

 

ഡൽഹിയിലെ വായു ഗുരുതരാവസ്ഥയിലാണ്. ശ്വാസകോശത്തെ ബാധിക്കുന്ന പുക അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതായി വിദഗ്ധർ വ്യക്തമാക്കി. ഗവർണറും ബി ജെ പിയും പരിഹാരനടപടികൾ തടയുന്നു എന്ന് എഎപി. പരാജയം അംഗീകരിച്ച് അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നും രാജിവക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.ലോകത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ നഗരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുയാണ് ഡൽഹി. അതിർത്തി മേഖലകളെല്ലാം കനത്ത പുകമഞ്ഞിന് നടുവിലാണ്. വായു നില വാര സൂചിക 430 കടന്നു.നിയന്ത്രണങ്ങളെല്ലാം മറികടന്ന് പഞ്ചാബിലും ഹരിയാനയിലും വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്.മലിനീകരണത്തിന്റെ 26% സംഭവിക്കുന്നത് ഇതുവഴിയാണ്.

 

കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണ തോത് കൂടുതലാണ്.  521 വാട്ടർ സ്പ്രിംഗളറുകൾ 223 ആന്റി സ്മോഗ് ഗണ്ണുകൾ, 150 മൊബൈൽ ആന്റി സ്മോഗ് ഗണ്ണുകൾ എന്നിവ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നുണ്ട്. നിർമ്മാണ - പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ബി ജെ പി ആസ്ഥാനത്ത് തുടർന്ന നിർമ്മാണ പ്രവർത്തങ്ങൾ തടഞ്ഞ  ഡൽഹി സർക്കാർ കരാർ കമ്പനിക്ക് 5 ലക്ഷം രൂപപിഴ ചുമത്തി. വായു മലിനീകരണം തടയുന്നതിൽ ഡൽഹി സർക്കാർ പൂർണ പരാജയമാണെന്ന് ബിജെപിയും പരിഹാരനുപടികൾ ഗവർണറും ബി ജെ പി യും തടയുകയാണെന്ന് എഎപിയും ആരോപിച്ചു. 

 

വായു മലിനീകരണം തടയാൻ നഗരവാസികൾക്കു നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. വർക് ഫ്രം ഹോം, കാർ പൂളിങ് എന്നിവ പരിഗണിക്കണമെന്നു മന്ത്രി ഗോപാൽ റായ് ആവശ്യപ്പെട്ടു. വാഹനങ്ങളിൽ നിന്നുള്ള പുക വായു മലിനീകരണം രൂക്ഷമാകാൻ കാരണമാകുന്നതിനാൽ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. സ്വന്തം വാഹനങ്ങൾ ഉപയോഗിച്ചുള്ള യാത്ര പരമാവധി ഒഴിവാക്കണം. നരേല, ആനന്ദ് വിഹാർ, മുണ്ട്ക, ദ്വാരക, പഞ്ചാബി ബാഗ് ഉൾപ്പെടെ 13 സ്ഥലങ്ങൾ വായു മലിനീകരണ ഹോട്ട്സ്പോട്ടുകളെന്നു കണ്ടെത്തിയിട്ടുണ്ട്.

 

ഈ സ്ഥലങ്ങളിൽ പൊടിശല്യം ഒഴിവാക്കുന്നതിനു വെള്ളം തളിക്കാൻ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ ഉപയോഗിക്കുമെന്നും ഗോപാൽ റായ് വ്യക്തമാക്കി. ഡൽഹിയിലെ വായു നിലവാരം ചെറിയ തോതിൽ മെച്ചപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. അന്തരീക്ഷ വായു നിലവാര സൂചികയിൽ (എക്യുഐ) ഇന്നലെ 376 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 424ലേക്ക് ഉയർന്നിരുന്നു. സൂചികയിൽ 400 പിന്നിട്ടാൽ സ്ഥിതി അതീവഗുരുതരമെന്നാണു വിലയിരുത്തപ്പെടുന്നത്. 

 

വായു നന്നാക്കാൻ

∙  തണുപ്പകറ്റാൻ ചൂടുകായുന്നതിന് കൽക്കരി, വിറക് എന്നിവ ഉപയോഗിച്ച് തീകൂട്ടരുത്. 

∙ രാത്രി കാവൽക്കാർക്ക് ഇലക്ട്രിക് ഹീറ്ററുകൾ നൽകണം.

 

English Summary: Delhi Air Quality "Severe" Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com