ADVERTISEMENT

പ്രകൃതിയുടെ സ്വാഭാവികതയിൽ മാറ്റം വന്നാൽ മനുഷ്യർ അങ്ങേയറ്റം പരിഭ്രാന്തരാവും. അപ്പോൾ ഒരു നദിയാകെ അക്ഷരാർത്ഥത്തിൽ രക്തപുഴയായി മാറിയാലോ? ബഹ്‌ലോൽപുരിൽ ഒഴുകുന്ന ഹിൻഡൻ നദിയുടെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർണ്ണമായും ചുവന്ന നിറത്തിൽ കാണപ്പെട്ടത്. എന്നാൽ ഇവിടത്തെ ജനങ്ങൾ ഇതൊന്നും കണ്ട് ഭയമില്ല. ഇത് പ്രകൃതിയുടെ പ്രതിഭാസമല്ലെന്ന് അവർക്കറിയാം.സമീപപ്രദേശങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡയിങ് യൂണിറ്റുകളാണ് നദിയിലെ നിറം മാറ്റത്തിന് ഉത്തരവാദികൾ. പലപ്പോഴും ഈ പ്രദേശത്തെ നദി മഞ്ഞനിറത്തിലും കറുപ്പുനിറത്തിലുമൊക്കെ കാണാറുണ്ട്. 

hindon-river-2
(Photo: Twitter/@pranawamishra)

യമുനയുടെ പോഷകനദി കൂടിയായ ഹിൻഡനിലേക്ക് വ്യാവസായിക മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും വൻതോതിൽ പുറന്തള്ളപ്പെട്ടതിനെ തുടർന്ന് സർക്കാർ നിയമനടപടികൾ ഉൾപ്പെടെ സ്വീകരിച്ചിരുന്നു. എന്നാൽ ഇവയൊന്നും വേണ്ടത്ര ഫലപ്രാപ്തി കാണാതെ വന്നതോടെ നദി ഇപ്പോഴും അതീവ ശോചനീയാവസ്ഥയിൽ തന്നെ തുടരുകയാണ്. വർഷങ്ങൾക്കു മുൻപ് കൃഷിക്കും കുടിവെള്ളത്തിനുമായി ജനങ്ങൾ ഹിൻഡൻ നദിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാലിപ്പോൾ നദി തന്നെ മരണത്തിന്റെ വക്കിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

രാസപദാർഥങ്ങളടങ്ങിയ നദിയിൽ കുളിപ്പിച്ചതിനെ തുടർന്ന് മൃഗങ്ങൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളത്തിൽ നിറങ്ങൾ കലർന്നതോടെ വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്ത അവസ്ഥയാണ്. തുടർന്ന് ജലത്തിലെ ഓക്സിജന്റെ സാന്നിധ്യം കുറയുകയും ജലജീവികൾക്കും സസ്യങ്ങൾക്കുമെല്ലാം നാശം സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ നദിയുടെ പല ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ജലസാമ്പിളുകൾ പരിശോധിച്ചപ്പോൾ തിരിച്ചുപിടിക്കാനാകാത്ത വിധം വെള്ളം മലിനപ്പെട്ടുവെന്നാണ് ഗവേഷകർ വിധിയെഴുതിയത്.

നദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.  ഈ മേഖലയിൽ പരിശോധന നടത്താനായി പ്രത്യേക സംഘത്തെയും ബോർഡ് രൂപീകരിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന പത്ത് ഡയിങ് യൂണിറ്റുകളെ കണ്ടെത്തിയെങ്കിലും അതിൽ കൂടുതൽ പ്രവർത്തിക്കുന്നതായി അന്വേഷണസംഘം പറയുന്നു. ഈ യൂണിറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: A river turns red: Pollution bleeds Hindon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com