ADVERTISEMENT

ഭൂമിയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. എന്നാൽ ഈ മാലിന്യപ്രശ്നം ഭൂമിയിൽ ഒതുങ്ങുന്നതല്ല. ബഹിരാകാശത്തും മാലിന്യമുണ്ട്. സ്പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യവും മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു രണ്ടാംചന്ദ്രൻ.

ഹവായിയിലെ ഹേലെകല നിരീക്ഷണകേന്ദ്രത്തിന്റെ റഡാറിലാണ് ഇത് ആദ്യമായി പതിഞ്ഞത്. 2020 സെപ്റ്റംബറിൽ. തിളക്കമേറിയ ഈ ബഹിരാകാശവസ്തു എന്താണെന്ന് ആർക്കും മനസ്സിലായില്ല. വാൽനക്ഷത്രമോ, അതോ ഛിന്നഗ്രഹമോ തുടങ്ങിയ അഭ്യൂഹങ്ങൾ എങ്ങും പരന്നു.

നിരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഭൂമിയെ സമീപിക്കുന്ന വസ്തു ഛിന്നഗ്രഹമോ മറ്റ് ബഹിരാകാശ വസ്തുവോ അല്ലെന്ന് ഇതിനിടയ്ക്ക് ശാസ്ത്രജ്ഞർക്ക് മനസ്സിലായി. കാരണം അതിന്റെ ചലനത്തിലെ പ്രത്യേകതയായിരുന്നു. കടുപ്പമേറിയ ഛിന്നഗ്രഹങ്ങളും മറ്റും പ്രത്യേകരീതിയിലാണ് ചലിക്കുന്നത്. ഇവയ്ക്ക് പതർച്ചകൾ കുറവായിരിക്കും. എന്നാൽ രണ്ടാംചന്ദ്രനെന്നു വിളിക്കപ്പെട്ട എസ്ഒ 2020 നീങ്ങുന്നത് പൊള്ളയായ ഒരു വസ്തുവിനെ പോലെയായിരുന്നു. ബഹിരാകാശത്തിലെ സാഹചര്യങ്ങൾ മൂലം ധാരാളം പതർച്ചകൾ ഇതിന് ഏറ്റിരുന്നു. ഛിന്നഗ്രഹമോ വാൽനക്ഷത്രമോ സഞ്ചരിക്കുന്ന തീവ്രമായ വേഗതയിലായിരുന്നില്ല രണ്ടാംചന്ദ്രന്റെ സഞ്ചാരം. വളരെ പതുക്കെയായിരുന്നു ഇത്.

Read Also: മൂർഖനെ വീട്ടിൽ കയറ്റാതെ ഗുണ്ടുവും ഓറിയോയും; ഒടുവിൽ ഇരുവരും മരണത്തിലേക്ക്

പിന്നെ എന്താണ് ഇത്? ഒടുവിൽ നാസയുടെ ഇൻഫ്രറെഡ് ടെലിസ്കോപ് സൗകര്യവും ജെറ്റ് പ്രൊപ്പൽഷൻ സെന്ററിലെ വിദഗ്ധരുടെ സേവനവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തി. ഈ ബഹിരാകാശ വസ്തു നിർമിച്ചിരിക്കുന്നത് കല്ലും പാറയുമൊന്നും കൊണ്ടല്ല, മറിച്ച് നല്ല ഒന്നാന്തരം സ്റ്റീലുകൊണ്ടാണ്. അതിനർഥം...ഇതൊരു മനുഷ്യനിർമിത വസ്തുവാണെന്നാണ്.

1966ൽ നാസ ചന്ദ്രനിലേക്കു വിട്ട സർവേയർ 2 എന്ന റോക്കറ്റിന്റെ ഭാഗമായിരുന്നു ഇത്. ബഹിരാകാശത്തി‍ൽ ഉപേക്ഷിക്കപ്പെട്ട ഈ ഭാഗം 54 വർഷങ്ങൾക്കു ശേഷം ഭൂമിക്കരികിലെത്തിയതാണ്. നാസയുടെ ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനകേന്ദ്രത്തിന്റെ ഡയറക്ടർ പോൾ ചോഡസാണ് ഈ സിദ്ധാന്തം മുന്നോട്ടുവച്ചത്. തുടർന്ന് ഇന്ത്യൻ വംശജനായ വിഷ്ണു റെഡ്ഡിയുടെ നേതൃത്വത്തിൽ അരിസോണ സർവകലാശാല സംഘം നടത്തിയ പഠനത്തിൽ ഇതു ശരിയാണെന്നു തെളിഞ്ഞു.

(Photo: Twitter/@SPACEdotcom)
(Photo: Twitter/@SPACEdotcom)

യുഎസും സോവിയറ്റ് യൂണിയനും കടുകിടെ വിട്ടുവീഴ്ചയില്ലാത്ത മത്സരിച്ച ശീതയുദ്ധകാലത്തെ നാസയുടെ ദൗത്യമാണ് സർവേയർ 2.ശീതയുദ്ധത്തിന്റെ തീവ്രത അന്നു ബഹിരാകാശ രംഗത്തും പ്രകടമായിരുന്നു. അന്യോന്യം തോൽപിക്കാനായി യുഎസിന്റെ നാസയും സോവിയറ്റ് യൂണിയന്റെ എസ്എസ്പിയും തമ്മിൽ ജീവന്മരണപോരാട്ടമായിരുന്നു.1966 ഫെബ്രുവരിയിൽ സോവിയറ്റ് യൂണിയന്റെ ലൂണ 9 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതും ചന്ദ്രന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തതും നാസയെ സമ്മർദ്ദത്തിലാക്കിയിരുന്നു.അതിനുള്ള മറുപടി എന്ന നിലയിൽ ഒരു ലാൻഡർ (ചന്ദ്രോപരിതലത്തിൽ ഇറങ്ങി തൊടുന്ന) ദൗത്യമായാണ് സർവേയർ 2 വികസിപ്പിക്കപ്പെട്ടത്.

Read Also: തുലാവർഷം ദുർബലപ്പെട്ടാൽ വരൾച്ച ഡിസംബറിൽ തന്നെ; ഓണം കറുക്കുമോ, വെളുക്കുമോ?

1966 സെപ്റ്റംബറിലാണ് സർവേയർ ഭൂമിയിൽ നിന്നു പറന്നു പൊങ്ങിയത്. അറ്റലസ് സെന്റോർ എന്ന റോക്കറ്റിലേറി. ചന്ദ്രോപരിതലത്തിനടുത്ത് വരെ എത്തിയ ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ പിഴവ് സംഭവിച്ചതോടെ സർവേയർ 2 ചന്ദ്രനിലെ കോപ്പർനിക്കസ് പടുകുഴിക്ക് സമീപം തകർന്നു വീണു.

അന്നത്തെ റോക്കറ്റിന്റെ ഭാഗം വേർപെട്ട ശേഷം സൂര്യനു ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലെ ഒരു ഭ്രമണപഥത്തിൽ രണ്ടാം ചന്ദ്രൻ എത്തി. അതു ഭൂമിക്കു സമീപമെത്തുകയും ഭൂമിയുടെ ഗുരുത്വബലം ഇതിനെ ഇങ്ങോട്ട് ആകർഷിച്ച് കുറച്ചു മാസങ്ങളിൽ നിലനിർത്തുകയായിരുന്നു, പിന്നീട് രണ്ടാം ചന്ദ്രൻ അകന്നു തുടങ്ങി. ഇനി 2036ൽ വീണ്ടും ഭൂമിക്ക് സമീപമെത്തും.

∙ബഹിരാകാശ മാലിന്യം

കാര്യം കൗതുകകരമായ സംഗതിയാണെങ്കിലും അടിയന്തര പ്രാധാന്യമുള്ള ഒരു പരിസ്ഥിതി പ്രശ്നത്തെക്കൂടിയാണ് എസ്ഒ 2020 സൂചിപ്പിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്ന ബഹിരാകാശ മാലിന്യം. ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.

ഭൂമിക്കുള്ളിലെയും അന്തരീക്ഷവായുവിലെയുമൊക്കെ മാലിന്യങ്ങൾ ചർച്ചയാകുമ്പോൾ ബഹിരാകാശ മാലിന്യത്തെക്കുറിച്ച് അധികം ബോധവൽക്കരണം അടുത്ത കാലം വരെ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. 

Content Highlights: Moon | Space | Earth | Pollution | Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com