കായലിലെ വെള്ളം ചൂടു പിടിക്കുന്നു; വേനലിൽ വെന്തുരുകി പക്ഷികളും
Mail This Article
കൊടും ചൂടിൽ മനുഷ്യരും മൃഗങ്ങളും മാത്രമല്ല, പക്ഷികളും വെന്തുരുകുകയാണ്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ കൊക്ക്, എരണ്ട, മുണ്ടി താമരക്കോഴി തുടങ്ങിയ വിവിധ ഇനം പക്ഷികളും ഒട്ടേറെ ദേശാടന പക്ഷികളും തീറ്റ തേടി എത്തുന്നതാണ്. എന്നാൽ കൊടും ചൂടിൽ പക്ഷികളെയൊന്നും കാണാനില്ലെന്നു കർഷകർ പറയുന്നു. അപ്പർ കുട്ടനാട്ടിലെ പക്ഷികളുടെ പ്രധാന ആവാസ കേന്ദ്രമായ എഴുമാംന്തുരുത്ത്, പുലിത്തുരുത്ത്, മുണ്ടാർ തുടങ്ങിയ പ്രദേശങ്ങളിൽ കടുത്ത ചൂടിൽ പക്ഷികളുടെ എണ്ണം തീരെ കുറഞ്ഞു.മുൻപ് ആയിരക്കണക്കിന് പക്ഷികളാണ് പ്രദേശത്ത് കൂടൊരുക്കുകയും തീറ്റതേടി എത്തുകയും ചെയ്തിരുന്നത്.
എഴുമാം കായലിൽ പക്ഷികളെ കാണാൻ വിദേശികളും സ്വദേശികളും ചെറുബോട്ടുകളിൽ എത്തിയിരുന്നു. കഠിനമായ വേനൽച്ചൂടിൽ പക്ഷികളും സഞ്ചാരികളും ഇല്ലാതായിരിക്കുകയാണ്. വിവിധയിനം പക്ഷികളായിരുന്നു മുണ്ടാറിന്റെ പ്രത്യേകത. 16 കിലോമീറ്റർ ചെറു ബോട്ട് സർവീസായിരുന്നു എഴുമാന്തുരുത്തിൽ നിന്ന് സഞ്ചാരികൾക്കായി ഉണ്ടായിരുന്നത്. ഇപ്പോൾ സഞ്ചാരികളുടെ എണ്ണം തീരെ കുറവാണ്. വേനൽച്ചൂടിൽ കായലിലെ വെള്ളം ചൂടു പിടിക്കുന്നതോടെ പക്ഷികൾ പറന്നകലുകയാണ്. കൊയ്ത്തു കഴിഞ്ഞു വെള്ളം കയറ്റിയ പാടത്ത് തീറ്റയ്ക്കായി കൊണ്ടു വന്നിരിക്കുന്ന താറാവുകളും കൊടും ചൂടിൽ ചത്തു വീഴുകയാണെന്ന് കർഷകർ പറയുന്നു.