ADVERTISEMENT

അഞ്ച് വര്‍ഷത്തെ നിരോധനത്തിനു ശേഷം ആനവേട്ടയ്ക്ക് വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ് ബോട്സ്വാന. ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യമാണ് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാന. ആഫ്രിക്കയിലെ ആനകളിലെ മൂന്നിലൊന്നും കാണപ്പെടുന്നത് ഈ  രാജ്യത്താണ്. 2014 ല്‍ ആനവേട്ടയ്ക്കേര്‍പ്പെടുത്തിയ വിലക്കിനു ശേഷം മനുഷ്യരും ആനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വർധിച്ചതാണ് നിരോധനം നീക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. 

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലും പരിസ്ഥിതി സംഘടനകള്‍ക്കിടയിലും രാജ്യാന്തര കൂട്ടായ്മകളിലും ശക്തമായ പ്രതിഷേധമാണ് ബോട്സ്വാനയുടെ ഈ തീരുമാനത്തിനെതിരെ ഉണ്ടായിട്ടുള്ളത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി കാടുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമവാസികളെ സന്തോഷിപ്പിക്കാനാണ് ഈ പ്രഖ്യാപനമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആനവേട്ട വീണ്ടും അനുവദിക്കാനുള്ള തീരുമാനം രാജ്യാന്തര തലത്തിലും രാജ്യത്തിന്‍റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

പിന്നോട്ടു നടക്കുന്ന ബോട്സ്വാന

Botswana lifts ban on elephant hunting

2014 ല്‍ ആനവേട്ട നിരോധിച്ചുകൊണ്ടുള്ള ഈ ആഫ്രിക്കന്‍ രാജ്യത്തിന്‍റെ പ്രഖ്യാപനം ലോകരാജ്യങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ആനകളുടെ സംരക്ഷണത്തിനായുള്ള ശ്രമങ്ങളില്‍ നിര്‍ണായക ചുവടുവയ്പായി ഈ തീരുമാനം വിലയിരുത്തപ്പെട്ടു. അനധികൃത ആനവേട്ട തടയാനും ആനക്കൊമ്പ് കച്ചവടം നിയന്ത്രിക്കാനുമുഉള്ള ശ്രമങ്ങളിലും ബോട്സ്വാനിയയുടെ ഈ പ്രഖ്യാപനം സഹായകരമായി. എന്നാല്‍ ഈ നേട്ടങ്ങളെല്ലാം വൈകാതെ ഇല്ലാതാക്കിയേക്കാവുന്ന തീരുമാനമാണ് ബോട്സ്വാന ഗവര്‍മെന്‍റ് ഇപ്പോള്‍ സ്വികരിച്ചിരിക്കുന്നത്.

രാജ്യത്തെ ആനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെയാണ് ആനവേട്ട നിരോധിക്കാന്‍ 2014 ല്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 2007 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യത്തെ ആനകളുടെ എണ്ണത്തില്‍ ഏതാണ്ട് 30 ശതമാനം കുറവാണുണ്ടായത്. ആഫ്രിക്ക എലിഫന്‍റ് സെന്‍സസിലാണ് ആനകളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായ ഈ ഇടിവ് വ്യക്തമായത്. ഇതോടെ പരിസ്ഥിതി സംരക്ഷണ വക്താവ് കൂടിയായ അന്നത്തെ പ്രസിഡന്‍റ് ലാന്‍ ഖാമയാണ് നിരോധനത്തിനു മുന്‍കൈയെടുത്തത്.

എന്നാല്‍ പിന്നീടുണ്ടായ ഭരണമാറ്റവും ആനവേട്ട സംബന്ധിച്ച തീരുമാനം മാറാന്‍ കാരണമായി. 2018 ഒക്ടോബറിലാണ് ആനവേട്ട  നിരോധനം പുനപരിശോധിക്കുന്നതിനായുള്ള സമിതിയെ പുതിയ പ്രസിഡന്‍റ് നിയമിക്കുന്നത്. ഫെബ്രുവരിയില്‍ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിരോധനം നീക്കിയതും. ആനകളുടെ എണ്ണം വർധിച്ചത് ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നുവെന്നും അവരുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നുമാണ് സമിതിയുടെ കണ്ടത്തല്‍.

ആനവേട്ട തിരിച്ചു വരുമ്പോള്‍

തികച്ചും നിയമപരമായ രീതിയില്‍ ആനകളുടെ സംരക്ഷണം കൂടി കണക്കിലെടുത്തേ വേട്ട അനുവദിക്കൂ എന്നാണ് പരിസ്ഥിതി വകുപ്പ് മന്ത്രി കിറ്റ്സോ മൊകൈല പറയുന്നത്. 1991 ന് ശേഷം ബോട്സ്വാനയിലെ ആനകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വർധനവുണ്ടായെന്നും കിറ്റ്സോ മൊകൈല ചൂണ്ടിക്കാട്ടുന്നു. ഒരാനയെ വേട്ടയാടാന്‍ ഏതാണ്ട് 45000 ഡോളര്‍ ആണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഫീസായി ഈടാക്കുന്നത്. ഇങ്ങനെ ആനവേട്ടയിലൂടെയും സിംഹവേട്ടയിലൂടെയും മറ്റും ലഭിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം വന്യജീവി സംരക്ഷണത്തിന് തന്നെ ചിലവഴിക്കുന്നുവെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

അതേസമയം വേട്ടയാടല്‍ ലൈസന്‍സ് പുനരാരംഭിക്കുന്നതോടെ അനധികൃത വേട്ടയും ആനക്കൊമ്പു കച്ചവടവും വ്യാപകമാകുമെന്ന ഭയവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ട്. ബോട്സസ്വാനയിലെ മാത്രമല്ല ആഫ്രിക്കയിലെ ആകെ ആനക്കമ്പ് കച്ചവടം വർധിക്കാന്‍ ഈ തീരുമാനം കാരണമായേക്കുമെന്നും ഇവര്‍ ഭയക്കുന്നു. 

ആനകളുടെ എണ്ണം

ബോട്സ്വാനയിലെ ആനകളുടെ എണ്ണം ഇപ്പോഴും ഒരു തര്‍ക്ക വിഷയമാണ്. രണ്ട് ലക്ഷത്തിലേറെ ആനകള്‍ രാജ്യത്തുണ്ടെന്നാണ് ഏതാനും മാസങ്ങള്‍ മുന്‍പ് വരെ അധികൃതര്‍ അവകാശപ്പെടുന്നത്. ഇപ്പോഴത് ഒരു ലക്ഷത്തി അറുപതിനായിരം ആണെന്ന് പരിസ്ഥിതി വകുപ്പ് പറയുന്നു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്ക് പ്രകാരം ആനകളുടെ എണ്ണം ഒരു ലക്ഷത്തി മുപ്പതിനായിരം ആണ്. കൂടാതെ ബോട്സ്വാനയിലെ ആനകളുടെ എണ്ണം വർധിച്ചെന്ന് അവകാശപ്പെടുമ്പോഴും ആഫ്രിക്കയിലെ ആനകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏതാണ്ട് ഒന്നര ലക്ഷത്തോളം ആനകള്‍ ആഫ്രിക്കയില്‍ കൊമ്പിനു വേണ്ടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com