നാടു വിറപ്പിക്കുന്ന കാട്ടാനകളെ തുരത്താൻ വനം വകുപ്പിന്റെ ഒറ്റമൂലി!
Mail This Article
പാലക്കാട് കാടിറങ്ങി നാടു വിറപ്പിക്കുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകളുടെ പിണ്ഡവും മൂത്രവും ഉപയോഗപ്പെടുത്തി വനം വകുപ്പിന്റെ ഒറ്റമൂലി. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രയോഗം ഫലപ്രദമെന്നാണു വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാട്ടാനകളെ തുരത്താൻ പരിശീലനം ലഭിച്ച താപ്പാനകളാണു കുങ്കികൾ. ഇത്തരം ആനകളുടെ പിണ്ഡവും മൂത്രവും കാട്ടാനകൾ സ്ഥിരമായി എത്തുന്ന വഴികളിൽ വിതറിയപ്പോൾ പിന്നീട് ആ വഴിയുള്ള ആന വരവു കുറഞ്ഞു. ധോണി മുതൽ കൂർമ വരെ കുങ്കിയാനയെ നടത്തിച്ചായിരുന്നു പരീക്ഷണം. ആനപ്പിണ്ഡം വീണ വഴികളിലൂടെ പിന്നീടു ദിവസങ്ങളോളം കാട്ടാനകൾ എത്തിയില്ല.
ദുർഗന്ധം ശ്വസിച്ച കാട്ടാനകൾ കുങ്കിയാനകൾ അടുത്തുണ്ടെന്ന ധാരണയിൽ പിന്തിരിയുന്നതായാണു വനംവകുപ്പിന്റെ നിരീക്ഷണത്തിൽ വ്യക്തമായത്. കുങ്കിയാനകളെയും കാട്ടാനകളെയും തുടർച്ചയായി നിരീക്ഷിച്ചായിരുന്നു പരീക്ഷണം. സംഗതി ഏറ്റതോടെ കൂടുതൽ പരീക്ഷണവുമായി മുന്നോട്ടുപോകാനാണു തീരുമാനം. ജില്ലയിൽ പരിധിവിട്ട കാട്ടാനശല്യം നിയന്ത്രിക്കാൻ എത്തിച്ച കുങ്കിയാന മദപ്പാടിന്റെ പിടിയിലായതോടെ രണ്ടു മാസം മുൻപു തിരിച്ചുകൊണ്ടുപോയി. കാട്ടാനശല്യം രൂക്ഷമായതോടെ വീണ്ടും 2 കുങ്കിയാനകളെ ജില്ലയിലെത്തിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി.