പാമ്പു കടിയേറ്റ സിംഹത്തിന് ഗിർ വനത്തിൽ ദാരുണാന്ത്യം
Mail This Article
ഗുജറാത്തിലെ ഗിർ വനത്തിൽ പാമ്പു കടിയേറ്റ സിംഹത്തിന് ദാരുണാന്ത്യം. 13നും 15 നും ഇടയിൽ പ്രായമുള്ള സിംഹത്തെയാണ് ജസാധർ പരിധിയിൽ വരുന്ന സാവാജിയു നേറു വനമേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയത്. പതിവ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് സിംഹത്തിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.
ഏഷ്യൻ സിംഹത്തിനാണ് ഗിർ വനത്തിന്റെ കിഴക്കൻ മേഖലയിൽ വച്ച് പാമ്പു കടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാകാം പാമ്പ് കടിച്ചതെന്നാണ് വനപാലകരുടെ നിഗമനം. സിംഹത്തിന്റെ മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ജസാധറിലെത്തിച്ചു.
പോസ്റ്റ്മോർട്ടത്തിൽ സിംഹത്തിന്റെ മൂക്കിലായി പാമ്പ് കടിയേറ്റതിന്റെ പാടുകൾ കണ്ടെത്തി. ഇതേ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും വെറ്ററിനറി വിദഗ്ധർ വ്യക്തമാക്കി. അണലി വിഭാഗത്തിൽ പെട്ട വിഷപ്പാമ്പാകാം സിംഹത്തെ കടിച്ചതെന്ന് വന്യജീവി വിഭാഗം അധികൃതർ വ്യക്തമാക്കി. അണലി വിഭാഗത്തിലുള്ള പാമ്പുകളുടെ കടിയേറ്റാൽ വിഷം രക്തത്തിൽ കലർന്ന് ആന്തരിക രക്തസ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കാതെ മരണം സംഭവിക്കുകയും ചെയ്യും.