മൃഗശാലയിലെ കടുവയ്ക്കും കോവിഡ്; മൃഗങ്ങൾ നിരീക്ഷണത്തിൽ
Mail This Article
ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് വയസ്സുകാരിയായ നാദിയ എന്ന പെൺകടുവയ്ക്കാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവയ്ക്ക് വരണ്ട ചുമയുണ്ടായിരുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗമാണെന്ന് തിരിച്ചറിഞ്ഞത്. കൃത്യമായ ചികിത്സകളിലൂടെയും പരിചരണത്തിലൂടെയും കടുവയുടെ രോഗം ഭേദപ്പെടുത്താനാകുമെന്നാണ് കരുതുന്നതെന്ന് മൃഗശാലയിലെ വന്യജീവി സംരക്ഷണ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മൃഗശാലയിലെ കടുവകകളും സിംഹങ്ങളും ഉൾപ്പെടുന്ന ജീവികൾ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് നാദിയ ഉൾപ്പെടെയുള്ള ജീവികളുടെ സ്രവങ്ങൾ പരിശോധനയ്ക്കയച്ചത്. മൃഗശാലയിലെ മറ്റ് ജീവികൾക്കൊന്നും രോഗലക്ഷണങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.
മൃഗങ്ങളിൽ എങ്ങനെയാണ് കോവിഡ് ബാധിക്കുന്നതെന്ന് വ്യക്തമല്ല. വിവിധ ജീവികളിൽ വിവിധ തരത്തിലാണ് നോവൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നത്. കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ മൃഗശാലയിലെ മുഴുവൻ ജീവികളെയും ജാഗ്രതയോടെ നിരീക്ഷിക്കാനാണ് തീരുമാനം.
കോവിഡ് ഭീഷണിയെ തുടർന്ന് മാർച്ച് 16ന് മൃഗശാല അടച്ചിരുന്നു. അതിന് മുൻപ് കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമാകാതിരുന്ന ഒരു മൃഗശാല ജീവനക്കാരൻ കടുവകളെയും സിംഹങ്ങളെയും പരിചരിച്ചിരുന്നു. അങ്ങനെയാണ് ജീവികളിൽ കോവിഡ് പടർന്നതെന്നാണ് മൃഗശാല അധികൃതരുടെ നിഗമനം.
മനുഷ്യരിൽ നിന്ന് രോഗം മൃഗങ്ങളിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ കോവിഡ് രോഗികൾ വളർത്തു മൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന നിർദേശവും യുഎസ് ഡി എ അധികൃതർ നൽകിയിട്ടുണ്ട്.