ഭാരം 780 കിലോ, വില 20 ലക്ഷം; മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയത് അപൂർവ തിരണ്ടി മത്സ്യത്തെ!
Mail This Article
മത്സ്യത്തൊഴിലാളികൾ കിട്ടിയത് 780 കിലോഗ്രാം ഭാരമുള്ള കൂറ്റൻ തിരണ്ടി മത്സ്യത്തെ. പശ്ചിമ ബംഗാളിലെ ഡിഹയിലാണ് ഇന്നലെ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾക്ക് അപൂർവ മത്സ്യത്തെ ലഭിച്ചത്. പ്രാദേശികമായി ചിലശങ്കർ എന്നാണ് ഈ തിരണ്ടി മത്സ്യം അറിയപ്പെടുന്നത്. പറക്കുന്ന കപ്പലിനെ പോലെയാണ് ഇവയുടെ ആകൃതി.
ഒഡിഷ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള ട്രോളറിലാണ് മത്സ്യത്തെ പിടികൂടിയത്. ആദ്യമായിട്ടാണ് ഈ മത്സ്യത്തൊഴിലാളികൾക്ക് തിരണ്ടി മത്സ്യത്തെ കിട്ടിയതെന്ന് ഇവർ വ്യക്തമാക്കി. പിടികൂടിയ കൂറ്റൻ മത്സ്യത്തെ ഏറെ പണിപ്പെട്ടാണ് കരയിലേക്കെത്തിച്ചത്. കൂറ്റൻ കയറിൽ കെട്ടിവലിച്ചാണ് മത്സ്യത്തെ വാഹനത്തിൽ കയറ്റിയത്. പിന്നീടിതിനെ മൊത്തക്കച്ചവട വിപണിയിലെത്തിക്കുകയായിരുന്നു.
കിലോയ്ക്ക് 2100 രൂപയാണ് മൊത്തക്കച്ചവട വില. മത്സ്യം ലേലത്തിൽ പോയത് ഈ വിലയ്ക്കാണ്. റീട്ടെയ്‌ൽ മാർക്കറ്റിൽ നിലവിൽ 20 ലക്ഷത്തിലധികമാണ് ഇതിന്റെ മൂല്യം. വിശിഷ്ട ഭോജ്യം എന്നതിലുപരി, ഔഷധ നിർമാണത്തിനും ഇവയുടെ ശരീരഭാഗങ്ങൾ ഉപയോഗിക്കാറുണ്ട് .എന്തായാലും അപൂർവ മത്സ്യത്തെ കിട്ടിയത് ലോക്‌ഡൗൺ കാലത്ത് വറുതിയിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ലോട്ടറിയായി.
English Summary: Rare fish weighing around 800kg caught in Digha. Price? Rs 20 lakh