കാളപ്പോരിന് വീണ്ടും തുടക്കം; കുത്തേറ്റ കാളയ്ക്ക് ദാരുണാന്ത്യം, കൊടും ക്രൂരത!
Mail This Article
കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ അവസാനിച്ചശേഷം സ്പെയിനിൽ നടത്തിയ ആദ്യ കാളപ്പോരിൽ ആക്രമിക്കപ്പെട്ട കാള പിടഞ്ഞു ചത്തു. വാളുകൊണ്ട് മുതുകിൽ കുത്തേറ്റ കാള ചോരവാർന്നാണ് ജീവനറ്റത്. സ്പെയിനിലെ അവിലാ എന്ന പ്രദേശത്താണ് ക്രൂരമായ കാളപ്പോര് അരങ്ങേറിയത്.
കുത്തേറ്റ് വായിൽ നിന്നും ചോര വാർന്ന നിലയിലായ കാളയെ പോരുകാരൻ വീണ്ടും വരുതിയിലാക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പലതവണയായി കാളയുടെ ശരീരത്തിലേക്ക് വാൾ കുത്തി ഇറക്കുകയാണ് അയാൾ ചെയ്തത്. ഒടുവിൽ ചെറിയ കത്തികൊണ്ട് തലയ്ക്കും പ്രഹരമേറ്റതിനെ തുടർന്ന് കാള രക്തം വാർന്ന് പിടഞ്ഞ് ചത്തു വീഴുകയായിരുന്നു. പോരുകാരൻ ജയിച്ചതിൽ കാണികൾ ആർപ്പു വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പോരുകാരന്റെ പ്രകടനത്തിന്റെ ഓർമയ്ക്കായി കാളയുടെ കുളമ്പുകൾ മുറിച്ചെടുക്കുകയും ചെയ്തു. പോരിൽ തോൽവി ഏറ്റു വാങ്ങുന്ന കാളയുടെ ചെവിയോ വാലോ പോരുകാരന് സമ്മാനമായി മുറിച്ച് നൽകുന്നതും കാളപ്പോരിലെ മറ്റൊരു ആചാരമാണ്. കാള ചത്തു കുറച്ചുസമയത്തിനകം തന്നെ മറ്റൊരു കാളയെ കൂടി പോരിന് ഇറക്കിയിരുന്നു.
മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണ് ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പുറംലോകത്തെത്തിച്ചിരിക്കുന്നത്. കാളപ്പോര് നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ പലഭാഗത്തു നിന്നും ഉയരുന്നുണ്ട്. അവിലയിലെ സംഭവത്തോട് കൂടി പ്രതിഷേധങ്ങൾക്ക് ആക്കം കൂടിയിരിക്കുകയാണ്. എന്നാൽ കാളപ്പോരുകൾ നടത്തുന്നതിനുള്ള തുക പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമുള്ള ഭരണകൂടങ്ങൾ തന്നെയാണ് സംഘാടകർക്ക് അനുവദിച്ചു നൽകുന്നത്.
English Summary: Bull dies in agony as Spain holds its first bullfights after coronavirus lockdown