ആഹാരവും വെള്ളവുമില്ലാതെ പൂച്ച കണ്ടെയ്നറിനുള്ളിൽ കഴിഞ്ഞത് രണ്ടുമാസം; ഒടുവിൽ?
Mail This Article
എത്ര പ്രതികൂലമായ സാഹചര്യങ്ങളിലും ജീവൻ നിലനിർത്താനുള്ള മിടുക്ക് പൂച്ചകൾക്കുണ്ട് എന്നതാണ് പൊതുവെയുള്ള വിശ്വാസം. ഒരു പൂച്ചയ്ക്ക് ഒൻപത് ജീവിതമുള്ളതായി ഒരു ചൊല്ലു തന്നെയുണ്ട്. കേൾക്കുമ്പോൾ അതിശയോക്തി തോന്നുമെങ്കിലും ഈ ചൊല്ല് അന്വർത്ഥമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ കോൺവാൾ എന്ന സ്ഥലത്തെ ഒരു പൂച്ച. ആഹാരമോ വെള്ളമോ വെളിച്ചമോ ഇല്ലാതെ ഒരു കണ്ടെയ്നറിനുള്ളിൽ രണ്ടു മാസമാണ് ഈ പൂച്ച ജീവിച്ചത്.
പോൾ ചാപ്മാൻ, ബെവർലി എന്നിവരുടെ വളർത്തുപൂച്ചയായ മോണ്ടിയാണ് രണ്ടു മാസങ്ങൾക്ക് മുൻപ് അബദ്ധത്തിൽ ഷിപ്പിങ് കണ്ടെയ്നറിൽ കുടുങ്ങിപ്പോയത്. വീട്ടിൽ നിന്നും ദിവസങ്ങളോളം മാറി നിൽക്കുന്ന പതിവ് മോണ്ടിക്കുണ്ടായിരുന്നതിനാൽ ആദ്യമൊന്നും പൂച്ചയെ കാണാതായത് ഇവർ കാര്യമാക്കിയില്ല. എന്നാൽ ഏറെ ദിവസങ്ങൾ പിന്നിട്ടിട്ടും പൂച്ചയെ കാണാതായതോടെ ഫേസ്ബുക്കിലും മറ്റുമായി അതിനെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനകൾ ഇരുവരും പോസ്റ്റ് ചെയ്തു.
ഒടുവിൽ ഏതാനും ദിവസങ്ങൾ മുൻപ് മോണ്ടിയുടെ അടയാളങ്ങൾ ചോദിച്ചു കൊണ്ടുള്ള ഒരു ഒരു മെസ്സേജ് വന്നതോടെയാണ് പൂച്ച കണ്ടെയ്നറിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന വിവരം ഇരുവർക്കും ലഭിച്ചത്. നിർത്തിയിട്ടിരിക്കുന്ന കാറുകളിലും ലോറികളിലുമെല്ലാം കയറുന്ന ശീലം മോണ്ടിക്കുണ്ടായിരുന്നു. അതേ രീതിയിൽ വീട്ടിൽ നിന്നും കേവലം 200 മീറ്റർ മാത്രം അകലെയായി പാർക്ക് ചെയ്തിരുന്ന ഷിപ്പിങ് കണ്ടെയ്നറിനുള്ളിൽ കയറിയ മോണ്ടി പുറത്തിറങ്ങാനാവാതെ പെട്ടു പോവുകയായിരുന്നു. രണ്ടു മാസങ്ങൾക്കിപ്പുറം കണ്ടെയ്നറിനുള്ളിൽ അനക്കം കേട്ട് ചുമതലപ്പെട്ടവരെത്തി വാതിൽ തുറന്നപ്പോഴാണ് പൂച്ച പുറത്തിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.
എന്നാൽ ഇത്രയും കാലം ആഹാരമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞതിന്റെ ക്ഷീണമൊന്നുമില്ലാതെ സ്മാർട്ടായി തന്നെയായിരുന്നു മോണ്ടി വെളിയിലെത്തിയത്. കണ്ടെയ്നറിനുള്ളിൽ എട്ടുകാലികളെയും മറ്റു പ്രാണികളെയുമൊക്കെ ഭക്ഷിച്ചും ഇരുമ്പു തകിടിലെ ഈർപ്പം നക്കിക്കുടിച്ചുമൊക്കെയാവാം പൂച്ച ഇത്രയും ദിവസങ്ങൾ ജീവിച്ചതെന്ന് ബെവർലി പറയുന്നു. വേണ്ടത്ര ഭക്ഷണം ലഭിക്കാതിരുന്നതിനാൽ മോണ്ടിയുടെ ശരീരഭാരം നന്നേ കുറഞ്ഞ നിലയിലാണ്.
പൂച്ചയെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഉടമസ്ഥർ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പൂച്ചകൾക്ക് ഒൻപത് ജീവിതങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് എങ്കിലും മോണ്ടിയെ സംബന്ധിച്ചിടത്തോളം 99 ജീവിതങ്ങൾ ഉണ്ടെന്നു പറയേണ്ടി വരും എന്നാണ് ഉടമസ്ഥരുടെ അഭിപ്രായം. കാരണം ജനിച്ച അധികനാൾ കഴിയും മുമ്പ് തന്നെ മോണ്ടിയുടെ ദേഹത്ത് കാർ കയറിയിരുന്നു. അന്നുമുതൽ കാലിൽ സാരമായ പരുക്കുകളുമായാണ് പൂച്ച ജീവിക്കുന്നത്. പരുക്കേറ്റ കാൽ തന്നെയാണ് ഇപ്പോൾ മോണ്ടിയെ തിരിച്ചറിയാൻ സഹായകരമായതും.
English Summary: Cat survives two months inside shipping container without food & water