ADVERTISEMENT

വിശന്നു കഴിഞ്ഞാൽ പിന്നെ പിരാനകൾക്കു ഭ്രാന്താണ്. കണ്മുന്നിൽ കാണുന്നതെല്ലാം അവ കടിച്ചു കീറും. അതൊരു പക്ഷേ സ്വന്തം വർഗത്തിൽപ്പെട്ട  മറ്റൊരു മത്സ്യമാണെങ്കിലും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. പ്രധാനമായും ആമസോൺ നദിയിൽ കാണപ്പെടുന്ന റെഡ് ബെല്ലീഡ് പിരാനകളാണു കൂട്ടത്തിൽ ഏറ്റവും അപകടകാരികൾ. വെള്ളത്തിലേക്ക് ‘മാംസം’ എത്തിയതിന്റെ സൂചനകൾ ലഭിച്ചാൽ ഒരു പിരാന സൂചന നൽകും. മറ്റുള്ളവ കൂട്ടത്തോടെയെത്തി ആക്രമിക്കും. മൂർച്ചയേറിയ ഇവയുടെ പല്ലുകളാലുള്ള ആക്രമണത്തിൽ ഏതു മാംസമാണെങ്കിലും കീറിമുറിക്കപ്പെടും. പക്ഷേ ഒരു മത്സ്യത്തിന്റെ അടുത്തു മാത്രം ഇതൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നായ അരപൈമ ഗൈഗസ് ആണത്. 

 The largest fish in the world's biggest river

ആമസോൺ നദീതടത്തിൽ കാണപ്പെടുന്ന ഇവയെ ആക്രമിക്കാനുള്ളത്ര ശക്തി മാത്രം പിരാനയുടെ കൂർത്ത പല്ലുകൾക്കില്ല. മനുഷ്യരുടെ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളത്തിലെ ‘ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റു’മായി യാത്ര ചെയ്യുന്നവരാണ് അരാപൈമകളെന്നു പറയേണ്ടി വരും. അത്രയേറെ ശക്തമാണ് ഇവയുടെ ശരീരത്തിലെ ശൽക്കങ്ങളാലുള്ള ‘പടച്ചട്ട’. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാൻ ഡീഗോ, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലി എന്നിവിടങ്ങളിലെ ഗവേഷകരാണ് അരാപൈമയുടെ ശൽക്കങ്ങളെപ്പറ്റി പഠിച്ച് അതിന്റെ സവിശേഷതകൾ വിശദീകരിക്കുന്ന പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യനും ഏറെ ഉപകാരപ്പെടുന്നതാണു കണ്ടെത്തൽ. 

പിറാറ്യുക്യു എന്നും വിളിപ്പേരുള്ള ഈ മീനിന് സവിശേഷതകളേറെയാണ്. പൂർണ വളർച്ചയെത്തിയ ഈ മത്സ്യത്തിന് ഒരു മനുഷ്യനേക്കാളേറെ നീളമുണ്ടാകും– അതായത് പത്തടി വരെ. ഭാരമാകട്ടെ 200 കിലോഗ്രാം വരെയും. വെള്ളത്തിലെ ഓക്സിജൻ മാത്രമല്ല, അന്തരീക്ഷ വായു ശ്വസിച്ചും ഇവയ്ക്കു ജീവൻ നിലനിർത്താൻ സാധിക്കും. അതും ഒരു ദിവസം മുഴുവനും കരയിൽ കഴിഞ്ഞാലും! ബ്രസീൽ, ഗയാന, പെറു എന്നിവിടങ്ങളിലെ നദികളിൽ ഇവയെ കാണാനാകും. ഈ നദികളിലെല്ലാം മറ്റുമീനുകൾക്ക് ഏറ്റവും ഭീഷണിയായി പിരാനകളുമുണ്ട്. 200 കിലോയിലേറെ മാംസം ശരീരത്തിലുണ്ടെങ്കിലും അതുനോക്കി വെള്ളമിറക്കാനേ പിരാനകൾക്കു സാധിക്കൂ. അതിനു കാരണവും പിറാറ്യുക്യുവിന്റെ പ്രകൃതിദത്ത പടച്ചട്ടകയാണ്. 

 The largest fish in the world's biggest river

പരിണാമത്തിനിടയിൽത്തന്നെ നേരത്തെയും ഈ മൂർച്ചയേറിയ പല്ലും പടച്ചട്ട പോലുള്ള തുകലും തമ്മിലുള്ള ‘പോരാട്ടം’ നടന്നിട്ടുണ്ട്. മിക്ക മാംസഭോജികൾക്കും കൂർത്ത പല്ലുകളുണ്ടാകുന്നതിനു സമാനമായിത്തന്നെ പല മത്സ്യങ്ങളിലും ദിനോസറുകളിലും സസ്തനികളിലും ശരീരത്തിൽ സ്വാഭാവിക പടച്ചട്ട രൂപപ്പെടുകയാണുണ്ടായത്. ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റിന്റെ എല്ലാ ഗുണങ്ങളും പിറാറ്യുക്യുവിന്റെ ശൽക്കങ്ങൾക്കുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂർത്ത വസ്തുക്കളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷി, ഏത് ആകൃതിയിലും വഴങ്ങാനുള്ള കഴിവ് എന്നിവയാണ് അതിൽ പ്രധാനം. ഭാരവും കുറവാണ്. 

ദശലക്ഷക്കണക്കിനു വർഷമെടുത്താണ് മത്സ്യ ശൽക്കങ്ങൾ രൂപപ്പെടുന്നത്. അതിനാൽത്തന്നെ കാലം പകർന്നു നൽകിയ കരുത്തുമുണ്ടാകും അവയ്ക്ക്. പിരാനകൾ കടിച്ചാൽ ശൽക്കത്തിലെ കൊളാജൻ ഫൈബറുകളുടെ പാളിക്ക് ചെറിയ കേടുപാടുണ്ടാകുമെന്നു മാത്രം. എന്നാൽ മാംസത്തിന് ഒരു പോറലു പോലുമേൽക്കില്ല. ബുള്ളറ്റ് പ്രൂഫ് പ്രതിരോധ പടച്ചട്ടകൾ നിർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മിക്കുന്നതില്‍ പുതുവഴി തെളിക്കുന്നതാണ് കണ്ടെത്തലെന്നതാണ് ഒരു ഗുണം. ബഹിരാകാശ റേഡിയേഷനുകളിൽ നിന്നുൾപ്പെടെ രക്ഷ നൽകുന്ന പുതിയതരം സ്പേസ് സ്യൂട്ടുകളുടെയും പേടകങ്ങളുടെയും നിർമാണത്തിൽ ഏറെ പ്രതീക്ഷ പകരുന്നതുമാണു കണ്ടെത്തൽ. 

English Summary: The largest fish in the world's biggest river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com