ഇറങ്ങുന്നത് മുപ്പത് ആനകൾ വരെയുള്ള കാട്ടാനക്കൂട്ടം; ഭീതിയോടെ റബർ ടാപ്പിങ് തൊഴിലാളികള്‍
Mail This Article
കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ തൃശൂർ പാലപ്പിള്ളിയിൽ റബർ ടാപ്പിങ് തൊഴിലാളികളുടെ ജീവൻ അപകടത്തിൽ. ടാപ്പിങ് തൊഴിലാളികളുടെ തൊട്ടടുത്തു വരെ കാട്ടാനക്കൂട്ടം എത്തിയതിന്റെ ദൃശ്യമാണ് വാർത്തകളിൽ നിറയുന്നത്. റബർ തോട്ടത്തിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാനുള്ള ടാപ്പിങ് തൊഴിലാളികളുടെ ശ്രമമാണിത്. പാലപ്പിള്ളി തോട്ടം മേഖലയിലെ സ്ഥിരം കാഴ്ചയാണിത്. ഒന്നും രണ്ടുമല്ല, പലപ്പോഴും മുപ്പത് ആനകൾ വരെ കാണും ഇക്കൂട്ടത്തിൽ. കാട്ടാനക്കൂട്ടത്തെ പേടിച്ച് ജോലിക്ക് പോകാതിരുന്നാൽ തൊഴിലാളികളുടെ അടുപ്പ് പുകയില്ല.
പാട്ട കൊട്ടിയും പന്തം കൊളുത്തിയും ആനകളെ ഓടിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഫലമില്ല. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭയത്തോടെ തൊഴിലെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. ഇതിന് പുറമെ ജനവാസ മേഖലകളിലിറങ്ങി വീടുകള്‍ക്കും കൃഷിയിടങ്ങളിലും ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും വേറെ. കഴിഞ്ഞ ഒരുമാസത്തിനിടെ മേഖലയിലെ കര്‍ഷകരുടെ വാഴ കൃഷി പാടെ നശിപ്പിച്ച അവസ്ഥയുമുണ്ട്. പുലര്‍ച്ചെ ടാപ്പിങിനായി പോകുന്ന തൊഴിലാളികസളാണ് ആനയ്ക്ക് മുന്നില്‍ അകപ്പെടുന്നത്.
കാട്ടാനകള്‍ക്ക് പുറമെ കാട്ടുപന്നിയുടെ ആക്രമണവും സ്ഥിരം സംഭവമാണ്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നേരത്തെ ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. തോട്ടം തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ വന്യമൃഗ ശല്യം തടയണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. വനാതിര്‍ത്തിയില്‍ സോളാര്‍ വേലികളും ട്രഞ്ചുകളും സ്ഥാപിക്കണം. വേനല്‍ക്കാലത്തടക്കം വനത്തിനുള്ളില്‍ കുടിവെള്ളം ഉറപ്പാക്കാനും നടപടി വേണമെന്ന് നാട്ടുകാർ പറയുന്നു.