മുതുകിൽ വ്രണവുമായി കാട്ടാന; മയക്കു വെടി വച്ച് പിടികൂടി ചികിത്സ നൽകി വനം വകുപ്പ്!
Mail This Article
ഗൂഡല്ലൂർ മുതുമല കടുവ സങ്കേതത്തിനു സമീപം ബൊക്കാപുരത്തിൽ ശരീരത്തിൽ വ്രണങ്ങളുമായി അലഞ്ഞു നടന്ന കാട്ടാനയെ മയക്കു വെടി വച്ച് പിടികൂടി ചികിത്സ നൽകി. ഇന്നലെ രാവിലെ ദൊഡിലിംഗി ഭാഗത്ത് നിരന്ന പ്രദേശത്താണ് 40 വയസ്സുള്ള കൊമ്പനാനയെ കണ്ടെത്തിയത്. മുതുകിൽ ആഴത്തിലേറ്റ മുറിവ് പഴുത്ത് വലിയ വ്രണമായ നിലയിലായിരുന്നു.
മുതുമല ആന പന്തിയിലെ സുജയ്, വസിം താപ്പാനകളുടെ സഹായത്തോടെ വനം വകുപ്പ് ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ മയക്കു വെടി വച്ച് കാട്ടാനയെ തളച്ചു. തുടർന്ന് മുതുകിലെ മുറിവ് കഴുകി വൃത്തിയാക്കി മരുന്ന് വെചചു. മയക്കു മരുന്നിന്റെ മയക്കം വിട്ടുണർന്ന കാട്ടാന ഉച്ചയോടെ നടന്നു തുടങ്ങി. വരും ദിവസങ്ങളിൽ കാട്ടാനയെ നിരീക്ഷിക്കും. മൂന്നു ദിവസം താപ്പാനകളെ കാട്ടാനയ്ക്ക് കാവൽ നിർത്തും. കാട്ടാന ബൊക്കാപുരം ഗ്രാമത്തിലേക്ക് ഇറങ്ങാതിരിക്കാനും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
English Summary: Wounded wild elephant treated in Mudumalai National Park