എട്ട് വയസ്സുകാരനെ വിഴുങ്ങിയത് കൂറ്റൻ മുതല; വയർ പിളർന്ന് പുറത്തെടുത്ത് ഗ്രാമവാസികൾ, ഒടുവിൽ?
Mail This Article
പിതാവിനൊപ്പം നദീതീരത്ത് മത്സ്യബന്ധനത്തിനെത്തിയ എട്ടുവയസ്സുകാരനെ മുതല വിഴുങ്ങി. ഇന്തോനീഷ്യയിലെ കിഴക്കൻ കാലിമന്റാനിലാണ് ദാരുണമായ സംഭവം നടന്നത്. പിതാവിനൊപ്പം നദിക്കരയിലെത്തിയ ദിമസ് മുൾക്കൻ സപുത്ര എന്ന എട്ടുവയസ്സുകാരനാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിതാവ് സുബ്യിയൻസ്യാഹിനൊപ്പം നിന്നിരുന്ന കുട്ടിയ 26 അടിയോളം നീളമുള്ള കൂറ്റൻ മുതല വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു. മുതലയുടെ മുഖത്തിടിച്ച് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല വെള്ളത്തിലേക്ക് മറഞ്ഞതോടെ നിസ്സഹായനാവുകയായിരുന്നു.
കുട്ടിയെ കിട്ടിയ ഉടൻ മുതല ഓറ്റയടിക്കു വിഴുങ്ങുകയായിരുന്നു. ചവയ്ക്കാതെ വിഴുങ്ങിയതിനാൽ മുതലയുടെ വയറുകീറി കുട്ടിയെ ജീവനോടെ പുറത്തെടുക്കാമെന്നായിരുന്നു പ്രദേശവാസികളുടെ അഭിപ്രായം. ഉടൻതന്നെ എല്ലാവരും ചേർന്ന് മുതലയ്ക്കായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ സംഭവം നടന്നതിന്റെ പിറ്റേന്നാണ് മുതലയെ കണ്ടെത്താനായത്. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മുതലയെ കണ്ടെത്തിയത്.
പിടികൂടിയ ഉടൻതന്നെ മുതലയുടെ വയർ പിളർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവനറ്റിരുന്നു. പുറത്തെടുത്ത കുട്ടിയുടെ മൃതശരീരം സംസ്ക്കരിക്കാനായി വിട്ടുകൊടുത്തു. കുട്ടിയെ വിഴുങ്ങിയ ഉടൻതന്നെ മുതലയെ കണ്ടെത്തിയിരുന്നെങ്കിൽ വയർ പിളർന്ന് കുട്ടിയെ ജീവനോടെ പുറത്തെടുക്കാമെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. എന്നാൽ അന്നു നടത്തിയ തിരച്ചിൽ പരാജയപ്പെടുകയായിരുന്നു.
English Summary: Body of boy, eight, is cut out of crocodile that swallowed him whole