ADVERTISEMENT

വിദേശ രാജ്യങ്ങളിൽ പാമ്പുകളെ പലരും അരുമകളായി വളർത്താറുണ്ട്. കൂടുതൽ ആളുകളും വളർത്തുന്നത് വിഷമില്ലാത്തയിനം പാമ്പുകളെയാണ്. അപൂർവമായി വിഷപ്പാമ്പുകളെയും വളർത്തുന്നവരുണ്ട്. ഇതൊക്കെ അധികൃതരുടെ അനുമതിയോടെയൈണ്. ഇവയെ വളർത്തുന്നതിന് പ്രത്യേക അനുമതി നേടേണ്ടതുണ്ട്. ഇങ്ങനെയാണ് വിദേശത്തും സ്വദേശത്തുമുള്ള പാമ്പുകളെ പല നാടുകളിലും എത്തിച്ചേരുന്നത്. ഇത്തരത്തിൽ വളർത്തിയ ഉഗ്രവിഷമുള്ള ഗ്രീൻ മാമ്പയാണ് പരിചരിക്കുന്നതിനിടയിൽ ഉടമയെ കൊത്തിയത്. അതിവേഗമുള്ളവയും അപകടകാരികളുമാണ് ഗ്രീൻ മാമ്പകൾ.നോർത്ത് കാരലൈനയിലെ റാലി നിവാസിയാണ് പാമ്പ് കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായത്.

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇയാൾക്ക് വേണ്ട പ്രതിവിഷമെത്തിച്ചത് 250 മൈൽ അകലെയുള്ള റിവർബാങ്ക് സൂവിൽ നിന്നാണ്. ആശുപത്രിയിൽ നിന്നും നിർദേശം കിട്ടിയതനുസരിച്ച് 10 ഡോസ് പ്രതിവിഷമാണ് ഇവിടെ നിന്നും ഹെലികോപ്ടറിൽ കൊടുത്തയച്ചത്. മൂന്ന് ഗ്രീൻ മാമ്പകളാണ് സൂവിലുള്ളത്. നിർദേശം ലഭിച്ച ഉടൻ തന്നെ ഇവയിൽ നിന്നും വിഷം ശേഖരിക്കുകയായിരുന്നുവെന്ന് ഹെർപറ്റോളജിസ്റ്റായ സീൻ ഫോലെ വ്യക്തമാക്കി. ഗ്രീൻമാമ്പകളുടെ വിഷം ശ്വാസതടസം സൃഷ്ടിക്കുകയാണ് ചെയ്യുക. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമാകും.

4 മണിക്കൂറിനകം തന്നെ ആശുപത്രിയിലേക്ക് പ്രതിവിഷമെത്തിക്കാൻ കഴിഞ്ഞതാണ് ചികിത്സയിൽ നിർണായകമായത്. 4 ഡോസ് പ്രതിവിഷമാണ് കടിയേറ്റയാളുടെ ചികിത്സയ്ക്കായി വേണ്ടിവന്നത്. ഇയാൾ അപകടനില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. കടിയേറ്റയാളുടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

നോർത്ത് കാരലൈനയിൽ സ്വാഭാവികമായി കാണപ്പെടുന്നവയല്ല ഗ്രീൻ മാമ്പകൾ. കെനിയ, സിംബാബ്‌വെ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 6 അടിയോളം നീളത്തിൽ വളരുന്ന ഗ്രീൻ മാമ്പകൾ അതീവ അപകടകാരികളായ പാമ്പുകളാണ്. പ്രത്യേക പരിശീലനമില്ലാതെ ഇവയെ കൈകാര്യം ചെയ്യുന്നത് അപകടകരമാണെന്നും റിവർബാങ്ക് സൂ അധികൃതർ വിശദീകരിച്ചു.

English Summary: ‘Extremely venomous’ green mamba snake bites owner in North Carolina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com