ADVERTISEMENT

തീറ്റിപ്പോറ്റുന്ന രണ്ട് രാജവെമ്പാലകളുണ്ട് പറശ്ശിനിക്കടവ് പാമ്പു വളർത്തു കേന്ദ്രത്തിൽ. ഒരാണും ഒരു പെണ്ണും. പാർക്കിന്റെ ആരംഭകാലം  മുതൽ തന്നെ രാജവെമ്പാലകളെ ഇവിടെ പരിചരിച്ചു വന്നിരുന്നു. ഇപ്പോഴുള്ളവയിൽ പെൺ പാമ്പിനെ ഇണ ചേരലിനു ശേഷം മുട്ടയിടാനായി പ്രത്യേക കൂട്ടിലേക്കു മാറ്റിയിരിക്കുകയാണ്. മനുഷ്യരെ നേരിട്ടു വന്ന് ഉപദ്രവിക്കാത്ത പാമ്പുകളാണു രാജവെമ്പാലകളെന്ന് ഇവിടെ പാമ്പുകളെ പരിചരിക്കുന്ന പാമ്പ് സംരക്ഷകൻ കൂടിയായ റിയാൻ മാങ്ങാടൻ പറയുന്നു. ഗത്യന്തരമില്ലാത്ത ഘട്ടത്തിൽ മാത്രമേ ഇവ കടിക്കുകയുള്ളൂ. 

രാജവെമ്പാലയുടെ കടിയേറ്റു മരിച്ചതായി അടുത്ത കാലത്ത് അറിയപ്പെട്ട സംഭവം കർണാടകയിലായിരുന്നു. പിന്നീടാണ് ഇപ്പോൾ തിരുവനന്തപുരത്ത് സംഭവിച്ചത്.  കൂട്ടിൽ കയറുമ്പോൾ ജീവനക്കാരന്റെ കൈ കണ്ട് ഇരയാണെന്നു കരുതി രാജവെമ്പാല കടിച്ചതായിരിക്കാമെന്നാണു റിയാസും കരുതുന്നത്. പാമ്പുകളെ മാത്രമാണ് രാജവെമ്പാല ഭക്ഷണമാക്കുന്നത്. രാജവെമ്പാല കടിച്ചാൽ ആനയെ കൊല്ലാൻ ശേഷിയുള്ള അത്രയും അളവിലുള്ള വിഷമമാണു കയറുന്നത്.  കടിയേൽക്കുന്നവർ 5 മുതൽ 20 മിനിറ്റുകൾക്കുള്ളിൽ മരിക്കും. അതുകൊണ്ടു തന്നെ അവ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മാത്രമേ കൂട് വൃത്തിയാക്കാറുള്ളൂവെന്നു റിയാസ് പറഞ്ഞു.  

king-cobra-breeding-centre-at-parassinikkadavu-snake-park5

22 വർഷം വരെ ജീവിച്ചിരിക്കുന്ന രാജവെമ്പാലകൾ സംരക്ഷിത കേന്ദ്രങ്ങളിലാണെങ്കിൽ അതിൽ കൂടുതൽ കാലം ജീവിച്ചേക്കാം. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലമാണ് ഇവ ഇണ ചേരുന്ന സമയം. പിന്നീട് 45 മുതൽ 60 ദിവസം വരെ കഴിഞ്ഞ ശേഷം കരിയിലകളുടെ കൂട് നിർമിച്ച് മുട്ടകൾ ഇടും. 12 മുതൽ 50 മുട്ടകൾ വരെ ഉണ്ടാകാം.  90 മുതൽ 103 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയും. 18 അടി വരെ നീളത്തിൽ ഇവ വളരും. 12 കിലോഗ്രാം വരെ തൂക്കമുണ്ടാകും. 

king-cobra-breeding-centre-at-parassinikkadavu-snake-park2

സംരക്ഷിത കേന്ദ്രങ്ങളിൽ രാജവെമ്പാലകളെ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകാമെന്ന് പറശ്ശിനിക്കടവ് പാമ്പ് വളർത്തു കേന്ദ്രത്തിലെ ആദ്യകാല ഡമോൺസ്ട്രേറ്ററും പ്രമുഖ പാമ്പ് സംരക്ഷകനുമായ കുറ്റിക്കോൽ എം.പി.ചന്ദ്രൻ പറയുന്നു. സ്നേക്ക് പാർക്കിലേക്ക് കൊൽക്കൊത്തയിൽ നിന്നു കൊണ്ടു വന്ന രാജവെമ്പാലയെ 3 വർഷം ചന്ദ്രൻ പരിപാലിച്ചിരുന്നു. എന്നാൽ ഒരു ദിവസം കൂട്ടിൽ ഇതിന് ഇരയായി പാമ്പിനെ നൽകാൻ കയറിയ ചന്ദ്രനെ കടിക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നു ചന്ദ്രൻ പറയുന്നു. 

king-cobra-breeding-centre-at-parassinikkadavu-snake-park1

2017 ൽ കൊട്ടിയൂരിൽ രാജവെമ്പാലയുടെ മുട്ടകൾ സംരക്ഷിച്ചു വിരിയിച്ച പ്രമുഖ പാമ്പ് സംരക്ഷകനും വനംവകുപ്പിന്റെ പാമ്പ് സംരക്ഷകരുടെ സംഘടനയായ വൈൽഡ് ലൈഫ് റെസ്ക്യൂവേഴ്സ് ഫോറം സംഘാടകനുമായ തളിപ്പറമ്പ് വിജയ് നീലകണ്ഠനും ഇതേ അഭിപ്രായമാണ്.  ഉത്തരാഖണ്ഡ് മേഖലകളിൽ നിന്ന് ഉൾപ്പെടെ 71 തവണ രാജവെമ്പാലകളെ സംരക്ഷിച്ചു പരിചയമുണ്ട് വിജയ് നീലകണ്ഠന്. 

king-cobra-breeding-centre-at-parassinikkadavu-snake-park3

English Summary: King Cobras in Parassinikkadavu Snake Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com