ADVERTISEMENT

മസാച്യുസെറ്റ്സിലെ ന്യൂ ഇംഗ്ലണ്ടിൽ കാലിന് സാരമായി പരുക്ക് പറ്റിയ ഒരു വാത്തയുടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു വൈൽഡ് ലൈഫ് സെന്ററിലെ മൃഗരോഗ വിഭാഗത്തിലെ ഡോക്ടർമാർ. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ഏറെ അദ്ഭുപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ഇവരെ കാത്തിരുന്നത്. രോഗബാധിതനായ വാത്തയുടെ ഇണ തന്റെ പങ്കാളിയെ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിച്ച് ക്ലിനിക്കിലേക്കെത്തുകയായിരുന്നു. 

 

ശസ്ത്രക്രിയ നടക്കുന്ന മുറിക്ക് പുറത്തെത്തിയ പെൺവാത്ത ക്ലിനിക്കിന്റെ വാതിലിൽ പലതവണ കൊക്കുകൾ ഉപയോഗിച്ച്  കൊത്തുകയും വാതിലിലൂടെ അകത്തേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രക്ഷയില്ലെന്ന് മനസ്സിലാക്കിയിട്ടും അത് ഗ്ലാസ് വാതിലിനരികിൽ നിന്നും മാറാൻ കൂട്ടാക്കാതെ ശസ്ത്രക്രിയ കഴിയുന്ന സമയത്തോളം അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. തന്റെ കൂട്ടുകാരനെ  മനുഷ്യർ അപകടപ്പെടുത്തുമോ എന്ന ആശങ്കയിലാകാം പെൺ വാത്ത അവിടെ നിന്നതെന്നാണ് നിഗമനം. 

 

വൈൽഡ് ലൈഫ് സെന്ററിനു സമീപത്തെ കുളത്തിലാണ് രണ്ട് വാത്തകളും ജീവിക്കുന്നത്. ഇവയിൽ അർനോൾഡ് എന്നു പേരു നൽകിയിരിക്കുന്ന ആൺ വാത്തയുടെ കാലിന് ക്ഷതം സംഭവിച്ചതിനെ തുടർന്നാണ് ക്ലിനിക്കിലെ ഉദ്യോഗസ്ഥർ പരിശോധന നടത്താൻ തീരുമാനിച്ചത്. അർനോൾഡിന്റെ കാലിൽ 2 ഒടിവുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. നീന്തലിനിടെ ആമയുടെയോ മറ്റോ കടിയേറ്റതാവാം ഒടിവുണ്ടാകാനുള്ള കാരണമെന്ന് ഡോക്ടർമാർവ്യക്തമാക്കി. 

 

പെൺവാത്തയുടെ മനോനില മനസിലാക്കിയ ഡോക്ടർമാർ അർനോൾഡിന് ബോധം വന്ന ഉടൻതന്നെ വാതിൽ തുറന്ന് അതിനെ ഉള്ളിലേക്ക് കടത്തി വിട്ടു. തന്റെ ഇണയ്ക്ക് അപകടമൊന്നും സംഭവിച്ചി‌ല്ലെന്ന് മനസ്സിലായപ്പോഴാണ് പെൺ വാത്ത ശാന്തയായത്. സാധാരണഗതിയിൽ ചികിത്സാ മുറിയിലേക്ക് സന്ദർശകരെ അനുവദിക്കാറില്ലെങ്കിലും ഈ പ്രത്യേക 'അതിഥി' യെ പരിഗണിക്കാതിരിക്കാനായില്ല എന്നാണ് ക്ലിനിക്കിലെ ഉദ്യോഗസ്ഥർ പറയുന്നത്. 

 

കാനഡ ഗൂസ് വിഭാത്തിൽപ്പെട്ട വാത്തകളുടെ ആയുർദൈർഘ്യം ഏതാണ്ട് 25 വർഷമാണ്. മൂന്ന് വയസ്സ് പ്രായമാകുമ്പോൾ ഇണയെ കണ്ടെത്തുന്ന ഇവ പിന്നീട് ജീവിതാവസാനംവരെ അതേ ഇണയ്ക്കൊപ്പമാവും കഴിയുക. ന്യൂ ഇംഗ്ലണ്ടിലെ വാത്തകളുടെ അപൂർവ കഥ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വളരെ വേഗം ചർച്ചയായി. അർണോൾഡ് എത്രയും വേഗം പൂർണ ആരോഗ്യം നേടിയശേഷം രണ്ട് വാത്തകളും ജീവിതകാലം മുഴുവൻ സന്തോഷത്തോടെയിരിക്കട്ടെ എന്നുള്ള ആശംസകളാണ് പ്രതികരണങ്ങളിൽ നിറയുന്നത്.

English Summary: Through Sickness And Health": Goose Waits Outside Clinic As Mate Recovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com