ADVERTISEMENT

ഓസ്ട്രേലിയയിലെ ഫിലിപ്സ് ദ്വീപില്‍ സയന്‍സ് ഫിക്ഷന്‍ കഥകളില്‍ നിന്നിറങ്ങി വന്നതുപോലെ ജീവിക്കുന്ന ഒരു ജീവിവര്‍ഗമുണ്ട്. പഴുതാര വര്‍ഗത്തില്‍ പെടുന്ന ഈ ജീവികള്‍ പക്ഷികളെയും നട്ടെല്ലുള്ള വിഭാഗത്തില്‍ പെടുന്ന മറ്റ് പല ജീവികളെയും വേട്ടയാടി ഭക്ഷിക്കുന്നവയാണ്. ഫിലിപ്സ് ദ്വീപിലെ ജൈവആവാസവ്യവസ്ഥയുടെ സുപ്രധാനഘടകമായ ഈ ജീവികള്‍ വര്‍ഷത്തില്‍ ഏതാണ്ട് മൂവായിരത്തി അഞ്ഞൂറിലധികം പക്ഷികളെ വേട്ടയാടി ഭക്ഷിക്കാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

 

തെക്കന്‍ പസിഫിക്കിലെ നോഫോല്‍ക് ദ്വീപസമൂഹത്തിലെ ദ്വീപുകളില്‍ ഒന്നാണ് ഫിലിപ്സ് ദ്വീപ്. കോര്‍മോസെഫുലസ് സെമുനായ് എന്ന ശാസ്ത്രീയ നാമമുള്ള ഈ ജീവികള്‍ നട്ടെല്ലുള്ള ജീവികളെ വേട്ടയാടുന്ന അത്യപൂര്‍വമായ സെന്‍റിപീഡ് (പഴുതാര) വിഭാഗമാണ്. ബ്ലാക്ക് വിങ്ഡ് പെട്രല്‍ എന്ന വിഭാഗത്തില്‍ പെടുന്ന പക്ഷികളുടെ കുട്ടികളെയാണ് ഈ പഴുതാരകള്‍ പ്രധാനമായും വേട്ടയാടുന്നത്. സാധാരണഗതിയില്‍ ഏതൊരു ഒറ്റപ്പെട്ട ദ്വീപുകളിലെയും ഭക്ഷ്യശൃംഖലയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ജീവികളാണ് കടല്‍പക്ഷികള്‍. ആ കടല്‍പക്ഷികളെയാണ് ഇവിടെ പഴുതാരകള്‍ വേട്ടയാടുന്നത് എന്നതും കൗതുകകരമായ വസ്തുതകളില്‍ ഒന്നാണ്.

രാത്രിയിലെ വേട്ട

രാത്രി മാത്രം പുറത്തിറങ്ങുന്ന ജീവികളാണ് ഈ ദ്വീപിലെ പഴുതാരകള്‍. ഏതാണ്ട് 31 സെന്‍റിമീറ്റര്‍ വരെ ശരാശരി നീളമുള്ള ഈ ജീവികള്‍ വീര്യമേറിയ  വിഷം ഇരകളില്‍ കുത്തിവയ്ക്കാന്‍ ശേഷിയുള്ളവയാണ്. തലയോട് ചേര്‍ന്ന് കാണപ്പെടുന്ന ഫോര്‍സിപ്യൂള്‍സ് എന്നു വിളിക്കുന്ന കൊമ്പുകള്‍ക്ക് സമാനമായ ശരീരഭാഗം വച്ചാണ് ഇവ ഇരകള്‍ക്കു മേല്‍ വിഷം കുത്തിവയ്ക്കുന്നത്. തലയില്‍ സ്ഥിതിചെയ്യുന്ന ആന്‍റിനകള്‍ എന്നു വിളിക്കുന്ന ശരീരഭാഗത്തിന്‍റെ സഹായത്തോടെയാണ് ഈ ജീവികള്‍ ഇരകളെ കണ്ടുപിടിക്കുന്നത്.

ഈ  വേട്ടക്കാരുടെ അപൂര്‍വ ഭക്ഷണങ്ങളുടെ പട്ടികയില്‍ മറ്റ് പല ജീവികള്‍ കൂടിയുണ്ട്. ചീവീടുകളും മിന്നാമിനുങ്ങുകളുമാണ് ഇവയില്‍ ഏറ്റവും കുഞ്ഞന്‍മാര്‍. പല്ലികള്‍, അരണകള്‍ മുതല്‍ മത്സ്യങ്ങളെ വരെ ഇവ ഭക്ഷിക്കാറുണ്ട്. കടല്‍പക്ഷികളുടെ കൂട്ടില്‍ നിന്ന് നിലത്തേക്ക് വീഴുന്ന മത്സ്യങ്ങളാണ് ഇവ ഭക്ഷണമാക്കുക. ഇവയെല്ലാമുണ്ടെങ്കിലും വര്‍ഷത്തില്‍ ഒരു പ്രത്യേക സീസണില്‍ ഇവ നടത്തുന്ന പക്ഷിവേട്ട തന്നെയാണ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്നത്.

പക്ഷികളെ വേട്ടയാടുന്ന പഴുതാരകള്‍

ദ്വീപിലെ ഉയര്‍ന്ന ഇടങ്ങളില്‍ നിലത്തോട് ചേര്‍ന്ന് കൂടൊരുക്കുന്ന പക്ഷികളാണ് ബ്ലാക്ക് വിങ്ഡ് പെട്രല്‍സ്, ഈ കൂടുകളിലെത്തിയാണ് പഴുതാരകള്‍ ഈ പക്ഷികളുടെ കുട്ടികളെ വേട്ടയാടി ഭക്ഷിക്കുന്നത്. ഇങ്ങനെ കൂട്ടില്‍ ചത്തു കിടന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തിലെ ഒരേ പോലുള്ള മുറിപ്പാടുകള്‍ കണ്ടതോടെയാണ് ഇവയുടെ വേട്ടക്കാരെ അന്വേഷിച്ച് ഗവേഷകര്‍ രംഗത്തിറങ്ങിയത്. കൂടാതെ വിശദമായ പരിശോധനയില്‍ ഉള്ളില്‍ നിന്ന് കാര്‍ന്ന് നിന്ന നിലയിലായിരുന്നു ഈ പക്ഷികളുടെ ശരീരം.

പക്ഷികളെ ഈ പഴുതാരകള്‍ വേട്ടയാടുന്നു എന്ന് സ്ഥിരീകരിക്കാന്‍ രാത്രിയിൽ നടക്കുന്ന ഈ വേട്ടയുടെ വിഡിയോകളും ഗവേഷകര്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോയില്‍ കൂട്ടിലേക്ക് ഇഴഞ്ഞെത്തുന്ന പഴുതാരകളും, അവ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് മേല്‍ വിഷം കുത്തിവയ്ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇതിന് ശേഷം പക്ഷികളുടെ ഉള്ളിലേക്ക് തുരന്നു കയറുന്ന പഴുതാരകള്‍, ഉള്ളില്‍ കടന്ന ശേഷമാണ് ഇരയെ ഭക്ഷണമാക്കുന്നതും. അതുകൊണ്ട് തന്നെ ചെറിയൊരു മുറിപ്പാടല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നും ഈ പക്ഷികളുടെ ശരീരത്തില്‍ കാണപ്പെടാറില്ല.

ഒരു വര്‍ഷം 2109 മുതല്‍ 3721 പക്ഷികളെ വരെ ഈ പഴുതാരകള്‍ വേട്ടയാടാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വേട്ടയാടലിലൂടെ മറ്റ് പ്രദേശങ്ങളില്‍ വലിയ വേട്ടക്കാരായ ജീവികള്‍ ചെയ്യുന്ന അതേ പ്രവര്‍ത്തി തന്നെയാണ് പ്രകൃതിയെ സഹായിക്കാന്‍ ഈ പഴുതാരകള്‍ ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു. കടല്‍പക്ഷികള്‍ കൊണ്ടുവരുന്ന സമുദ്രത്തിലെ ധാതുക്കള്‍ കുട്ടികളെ ഭക്ഷിക്കുന്നതിലൂടെ പഴുതാരകള്‍ക്ക് ലഭിയ്ക്കും. തുടര്‍ന്ന് ഇവയുടെ വിസര്‍ജ്യത്തിലൂടെ ദ്വീപില്‍ മുഴുവന്‍ ഈ ധാതുകളെത്തുകയും ചെയ്യും. അതോടൊപ്പം തന്നെ ഈ പക്ഷികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കാതിരിക്കാനും ഈ പഴുതാരകളുടെ ഇടപെടല്‍ സഹായകരമാണ്.

വംശനാശഭീഷണിയില്‍ നിന്ന് വേട്ടക്കാരിലേക്ക്

1980 കളിലാണ് ഈ പഴുതാരകളെ പ്രത്യേക ജീവിവവര്‍ഗമായി ശാസ്ത്രലോകം അംഗീകരിക്കുന്നത്. അന്ന് ഫിലിപ്സ് ദ്വീപിലെ ഇവയുടെ എണ്ണം വളരെ പരിമിതമായിരുന്നു. മനുഷ്യര്‍ ദ്വീപിലേക്ക് കൊണ്ടുവന്ന പന്നികളും, കോഴികളുമെല്ലാം ഈ പഴുതാരകളുടെ എണ്ണം വലിയ തോതില്‍ കുറയാന്‍ കാരണമായെന്നാണ് കരുതുന്നത്. തുടര്‍ന്നാണ് ഇവയുടെ സംരക്ഷണത്തിനായി ഗവേഷകര്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതോടെയാണ് ഗവേഷകരുടെ ഇടപെടലിന്‍റെ സഹായത്തോടെ ഈ പഴുതാരകള്‍ വീണ്ടും ഫിലിപ്സ് ദ്വീപില്‍ സജീവമാകുന്നത്. 

English Summary: Giant bird-eating centipedes exist and they’re surprisingly important for their ecosystem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com