തിമിംഗലത്തിന്റെ ശരീരത്തിൽ കുടുങ്ങി ഷാർക്ക് നെറ്റ്; നീക്കംചെയ്യാനാകാതെ രക്ഷാപ്രവർത്തകർ, ഒടുവിൽ?
Mail This Article
കടലിൽ ഇറങ്ങുന്ന മനുഷ്യരെ സ്രാവുകളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഷാർക്ക് നെറ്റ് ശരീരത്തിൽ കുടുങ്ങിയ നിലയിൽ തിമിംഗലത്തെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് തീരത്തിനു സമീപമാണ് ശരീരത്തിൽ ചുറ്റിയ വലയുമായി ഹംപ് ബാക്ക് ഇനത്തിൽപ്പെട്ട തിമിംഗലത്തെ കണ്ടെത്തിയത്.
ബുധനാഴ്ച തീരത്തോടു ചേർന്ന് അസാധാരണമായ ശബ്ദം കേട്ട് പരിശോധിച്ച സർഫർമാരാണ് തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്. ഇതോടെ ഇവർ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ രക്ഷാ സംഘം സ്ഥലത്തെത്തുകയും ചെയ്തു. ബുധനാഴ്ച പകൽ 10 മണിക്കൂർ നേരം രക്ഷാസംഘം വല നീക്കം ചെയ്യാനായി പരിശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇരുട്ടായതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടതിനാൽ തിമിംഗലത്തിന്റെ ശരീരത്തിൽ സാറ്റ്‌ലെറ്റ് ട്രാക്കർ ഘടിപ്പിച്ച ശേഷം ഇവർ തിരികെ കരയിലേക്ക് മടങ്ങുകയായിരുന്നു.
എന്നാൽ വ്യാഴാഴ്ച രാവിലെ തിമിംഗലത്തെ തേടിയെത്തിയ സംഘം 30 നോട്ടിക്കൽ മൈൽ അകലെയാണ് അതിനെ കണ്ടെത്തിയത്. തലേദിവസം ഏറെ ക്ഷീണിച്ച നിലയിൽ കാണപ്പെട്ട തിമിംഗലം എങ്ങനെ ഇത്രയും ദൂരം ശരീരത്തിൽ കുടുങ്ങിയ വലയുമായി സഞ്ചരിച്ചു എന്നത് അദ്ഭുതമാണെന്ന് സമുദ്ര ശാസ്ത്രജ്ഞനായ വെയിൻ ഫിലിപ്സ് പറയുന്നു. ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെയും സീ വേൾഡിലെയും ഉദ്യോഗസ്ഥർ നടത്തിയ ശ്രമത്തിൽ ഷാർക്ക് നെറ്റിന്റെ നങ്കൂരം അടങ്ങിയ വലിയൊരുഭാഗം മുറിച്ചുനീക്കി. എന്നാൽ കുറച്ചു ഭാഗം ഇപ്പോഴും തിമിംഗലത്തിന്റെ ശരീരത്തിൽ തന്നെ ശേഷിക്കുകയാണ്. ആ ഭാഗം നീക്കം ചെയ്യാൻ രക്ഷാസംഘത്തിന് സാധിച്ചില്ലെന്നും എന്നാൽ തിമിംഗലത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ അത് തടസ്സമാകില്ലെന്നും ഇവർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ക്വീൻസ്‍ലൻഡിലെ തീരദേശങ്ങളിൽ ഷാർക്ക് നെറ്റ് സ്ഥാപിക്കുന്നതിനെതിരെ വിമർശനവും ഉയർന്നുവരുന്നുണ്ട്. എന്നാൽ മനുഷ്യരുടെ സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അതിനാൽ നെറ്റുകൾ നീക്കം ചെയ്യാനാവില്ലെന്നും ഫിഷറീസ് മന്ത്രിയായ മാർക്ക് ഫർണർ വ്യക്തമാക്കി.
English Summary: Rescuers unable to remove all shark net from young humpback whale off Gold Coast