ADVERTISEMENT

എലിയെ പേടിച്ച്  ഇല്ലം ചുടുക എന്ന പഴഞ്ചൊല്ല് പല സാഹചര്യങ്ങളും നാം പറയാറുണ്ടെങ്കിലും അങ്ങനെ വീട് കത്തിച്ചുകളഞ്ഞവരെ കുറിച്ച് അധികം കേൾക്കാനിടയില്ല. എന്നാൽ  അത്തരം ഒരു സംഭവമാണ് അമേരിക്കയിൽ നിന്നും പുറത്തു വരുന്നത്. പക്ഷേ ഇവിടെ വീടിന് തീയിട്ടത് എലികളെ പേടിച്ചല്ല എന്നു മാത്രം. വീടിനുള്ളിൽ കയറിയ ീ പാമ്പുകളെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് ഉടമസ്ഥൻ വീട് മുഴുവൻ കത്തിച്ചത്.

മേരിലാൻഡിലെ മോണ്ട്ഗോമറി പ്രവിശ്യയിലാണ് സംഭവം. വീടിനുള്ളിൽ പാമ്പ് ശല്യം രൂക്ഷമായതോടെ അതിനെ തുരത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ തീ ആളിപ്പടരുകയായിരുന്നു. പാമ്പുകൾ കയറുന്നത് കണ്ട് ഉടമസ്ഥൻ പാമ്പ്പിടുത്തക്കാരുടെ സഹായം തേടാതെ സ്വന്തം നിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിച്ചതാണ് വിനയായത്. വീടിനുള്ളിൽ പുക നിറച്ചാൽ പാമ്പുകൾ ഇറങ്ങിപ്പോകുമെന്ന കണക്കുകൂട്ടലിൽ കൽക്കരി ഉപയോഗിച്ച് പുകയ്ക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പെട്ടെന്ന് തീ പിടിക്കുന്ന ചില വസ്തുക്കളുടെ സമീപത്തുവച്ചാണ് അദ്ദേഹം പുകയിടാൻ ശ്രമിച്ചത്. ഇതോടെ  തീ അവയിലേക്ക്  ആളിപ്പടർന്ന് വീടാകെ കത്തുകയായിരുന്നു. 

പാമ്പ് പിടുത്തക്കാരെ വിളിക്കാൻ മടിച്ച ഉടമസ്ഥന് എന്തായാലും ഒടുവിൽ അഗ്നിശമനസേന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തേണ്ടിവന്നു. എന്നാൽ അവർ സ്ഥലത്തെത്തിയപ്പോഴേക്കും വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞിരുന്നു. വീടിനുള്ളിൽ തീയാളി പടരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഴര കോടിയിലധികം രൂപയുടെ നാശനഷ്ടം വീടിന് ഉണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഭാഗ്യംകൊണ്ട് ആളപായമൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെ വീട്ടിൽ കയറിയ പാമ്പുകളുടെ അവസ്ഥഎന്താണെന്ന് വ്യക്തമല്ല. തീയും പുകയും പടർന്നതോടെ അവ പുറത്തേക്ക് ഇഴഞ്ഞു രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന് നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. 

പാമ്പുകളും മറ്റും വീടിനുള്ളിൽ കയറിയാൽ സ്വന്തം നിലയിൽ കൈകാര്യം ചെയ്യാതെ വിദഗ്ധരെ വിവരം അറിയിക്കണമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. വസ്തുവകകൾക്ക് കേടുപാടുണ്ടാകുന്നതിനു പുറമേ പരിശീലനമില്ലാത്തവർ അവയെ തുരത്താൻ ശ്രമിച്ചാൽ ആക്രമണമേറ്റ് അപകടമുണ്ടാകാനുള്ള സാധ്യതയുമേറെയാണ്.

English Summary: Man Burns Down $1.8 Million Home While Trying To Get Rid Of Snakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com