ADVERTISEMENT

തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്ടെത്തിയ ഇരുതല മൂരികളെ വനംവകുപ്പിനു കൈമാറി. മലയം സ്കൂളിനു സമീപമാണ് ഇരുതല മൂരികളെ കണ്ടെത്തിയത്. വനംവകുപ്പ് സംരക്ഷണ നിയമപ്രകാരം ഇരുതല മൂരികളെ സൂക്ഷിക്കുന്നതോ വില്‍പന നടത്തുന്നതോ കുറ്റകരമാണ്. മലയം സ്കൂളിനു സമീപത്തെ അനില്‍കുമാറിന്‍റെ വീട്ടില്‍ നിന്നുമാണ്  രണ്ടു ഇരുതല മൂരികളെ കണ്ടെത്തിയത്. ഇരുതല മൂരികളെ വീട്ടുകാര്‍ തന്നെ കുപ്പിയിലാക്കി വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു വയസു പ്രായമുണ്ടെന്നാണ് നിഗമനം. വംശനാശ ഭീക്ഷണി നേരിടുന്ന ഇരുതല മൂരികളെ വനം വകുപ്പ് സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കുന്നതോ കൈമാറ്റം ചെയ്യുന്നതും തടവു ശിക്ഷ ലഭിക്കാവുന്നതായ കുറ്റമാണ്. പരുത്തിപ്പള്ളി വനം വകുപ്പ് ഓഫിസര്‍ രഞ്ചിത്ത്, ഫോറസ്റ്റ് ഓഫിസര്‍ റോഷ്നി എന്നിവരാണ് ഇരുതല മൂരിയെ ഏറ്റുവാങ്ങിയത്.

വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽപ്പെട്ട ജീവിയാണ് ഇരുതലമൂരി. അദ്ഭുത സിദ്ധികൾ ഇരുതലമൂരിക്ക് ഉണ്ടെന്നും ഇവയെ വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യം തേടിയെത്തുമെന്നും വിശ്വസിപ്പിച്ച് നിരവധി തട്ടിപ്പുകളും നടക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ചിലയിനം മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്.

പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പ് ചുവന്ന മണ്ണൂലി, ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ്. ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല. തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാൽ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു. മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട്. തൂക്കത്തിനനുസരിച്ചാണത്രെ വില. തൊലിയുരിച്ച് ഈ പാവം ജീവിയെ ഭക്ഷണമായി ഉപയോഗിക്കുന്നവരും തൊലി മാത്രം പൊളിച്ച് എടുക്കുന്നവരും ഓമനിച്ച് വളർത്തുന്നവരും ഉണ്ട്.

പണ്ടെപ്പഴോ ഉണ്ടായ ഉൽക്കമഴയിലാണ് ഈ ജീവിവർഗത്തിന് രൂപമാറ്റവും വർണവ്യത്യാസവും സംഭവിച്ചതെന്ന കഥകൾ ഇടനിലക്കാരുണ്ടാക്കുന്നു. ഇതിന് ഔഷധമൂല്യമുണ്ടായെന്നും പറയും. എയ്ഡ്സ് രോഗത്തിനുവരെ മരുന്നാണെന്ന വാദമുൾപ്പടെ പലതരം തട്ടിപ്പുകളാണ് ഇവയുടെ പേരിൽ അരങ്ങേറുന്നത്. 100 വർഷം വരെ ആയുസ്സുണ്ടെന്നൊക്കെ വാഗ്ദാനം നൽകി കൊടുക്കുന്ന ഈ ഉരഗം ഏതാനും ദിവസങ്ങൾക്കുശേഷം പലപ്പോഴും ചത്തുപോകാറുണ്ട്.

English Summary: Sand boa pair rescued in Kattakkada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com