ADVERTISEMENT

ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അപൂർവമായി മാത്രമേ തീരത്തെത്താറുള്ളൂ. എന്നാൽ കഴിഞ്ഞ ആഴ്ച ഫിലിപ്പീൻസിലെ ഓർമോകിൽ രണ്ട് ഓർമത്സ്യങ്ങൾ കടൽത്തീരത്തടിഞ്ഞു . തീരദേശ ഗ്രാമമായമാ മാകാബഗിലാണ്  വ്യാഴാഴ്ച രാവിലെ ആഴക്കടൽ മത്സ്യമായ ഓർമത്സ്യങ്ങളെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഇവയ്ക്ക് ജീവവനുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളിയായ കാമ്‌ലോൺ സർനോ വ്യക്തമാക്കി. ഇയാളുടെ ഭാര്യ അർലിൻ ആണ് മത്സ്യങ്ങളുടെ ചിത്രം മൊബൈലിൽ പകർത്തിയത്. തീരത്തടിഞ്ഞ മത്സ്യങ്ങളിൽ ഒരെണ്ണത്തിന്  9 അടിയോളം നീളവും 20 കിലോയോളം ഭാരവുമുണ്ടായിരുന്നു.മറ്റൊന്നിന് 8 അടിയോളം നീളവും 15 കിലോ ഭാരവുമുണ്ടായിരുന്നു. കണ്ടെത്തിയവ ഓർമത്സ്യക്കുഞ്ഞുങ്ങളാണെന്ന് ബ്യൂറോ ഓഫ് ഫിഷറീസ് ആൻഡ് അക്വാറ്റിക് റിസോഴ്സസ് ഡയറക്ടർ ജുവാൻ അൽബലാഡെജോ വിശദീകരിച്ചു. ആഴക്കടലിൽ ജീവിക്കുന്ന ഓർമത്സ്യങ്ങൾ കടലിനടിയിൽ ശക്തമായ ഭൂകമ്പമോ അഗ്നിപർവത സ്ഫോടനമോ സംഭവിക്കുമ്പോഴാണ് ജലോപരിതലത്തിലേക്ക് സാധാരണയായി എത്തുന്നത്.

വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയായിട്ടാണ് ഇവിടുത്തുകാർ ഓർ മത്സ്യത്തിന്റെ വരവിനെ കാണുന്നത്. കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്.  എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം.

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ.  വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം.ഉൾക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്.

ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

oarfish washed ashore
Image Credit: Live Science/Twitter

കഴിഞ്ഞ ഫെബ്രുവരിയിലാണ് പത്തടിയോളം നീളമുള്ള ഓർ മത്സ്യം തൊയാമ ബീച്ചിലടിഞ്ഞത്. ഇമിസു തുറമുഖത്തും മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ നിലയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഏകദേശം പതിമൂന്നു അടിയോളം നീളമുണ്ടായിരുന്നു. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്.വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്.

ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. സുനാമിയോ ഭൂകമ്പമോ പോലെയുള്ള ദുരന്ത സൂചനയുമായാണ് ഈ മത്സ്യങ്ങൾ കരയിലേക്കെത്തുന്നത്.സമാനമായ രീതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓർ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2015ൽ കലിഫോർണിയയിലെ സാന്റാ കാറ്റലീന ദ്വീപിൽ ജീവനോടെ ഓർ മത്സ്യം തീരത്തടിഞ്ഞിരുന്നു.

ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഴക്കടലിൽ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂർവമാണ്. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗ ദ്വീപരാഷ്ട്രത്തിനു സമീപം സമുദ്രാന്തർഭാഗത്തുണ്ടായ വമ്പൻ അഗ്നിപർവത സ്ഫോടനവും ഓർ മത്സ്യത്തിന്റെ വരവും തമ്മിൽ ബന്ധിപ്പിച്ചാൽ എന്തൊക്കെയോ നിഗൂഢതകൾ ശാസ്ത്രത്തിനും അതീതമായി സംഭവിക്കുന്നില്ലേയെന്നാണ് ഉയരുന്ന ചോദ്യം.

English Summary: Two juvenile oarfish washed ashore in Ormoc City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com