3 വയസ്സുകാരിയെ കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞ് യുവതി,നടുക്കുന്ന ദൃശ്യം , ഒടുവിൽ?
Mail This Article
3 വയസ്സുകാരി പെൺകുട്ടിയെ മൃഗശാലയിലെ കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞ് യുവതി. കുട്ടിയുടെ അമ്മതന്നെയാണ് കരടിയുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞത്. ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കെന്റ് മൃഗശാലയിലാണ് നടുക്കുന്ന സംഭവം നടന്നത്. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. കരടിയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിന് മുകളിൽ നിന്ന് 16 അടി താഴ്ചയിലുള്ള കരടിയുടെ മുന്നിലേക്കാണ് കുട്ടിയെ യുവതി വലിച്ചെറിഞ്ഞത്.
കൂട്ടിലുണ്ടായിരുന്ന കരടി സുലു കുട്ടിയുടെ അടുത്തേക്കെത്തി മണത്തു നോക്കി പിൻമാറുകയതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ബ്രൗൺബെയർ വിഭാഗത്തിൽ പെട്ട കരടിയാണ് സുലു. മൃഗശാലാ അധികൃതർ കരടിയെ മറ്റൊരു കൂടിനുള്ളിലേക്ക് മാറ്റിയ ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. ജീവനക്കാരും മറ്റ് സന്ദർശകരും നോക്കിനിൽക്കെയാണ് യുവതി കുട്ടിയെ കരടിക്കൂട്ടിലേക്കിട്ടത്. സംഭവം കണ്ടു നിന്നവർ അരുതെന്നു വിലക്കിയെങ്കിലും യുവതി കുട്ടിയെ താഴേക്കിടുകയായിരുന്നു. ആറോളം മൃഗശാല ജീവനക്കാർ ഉടൻ തന്നെ കരടിക്കൂട്ടിലേക്കിറങ്ങി കുട്ടിയെ വാരിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു.
കരടി ആക്രമിക്കാഞ്ഞതുകൊണ്ടു മാത്രമാണ് കുട്ടി ജീവനോടെ രക്ഷപ്പെട്ടതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. അമ്മ കുട്ടിയെ കരടിക്കൂട്ടിലേക്ക് എറിഞ്ഞതിനു പിന്നിലുള്ള കാരണം വ്യക്തമല്ല. 15 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. നിലവിൽ വീഴ്ചയിലുണ്ടായ പരുക്കുകൾ മാത്രമാണ് കുട്ടിക്കുള്ളതെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതർ വിശദീകരിച്ചു.
English Summary: Uzbekistan: Woman Throws 3YO Daughter Into Bear Enclosure, Charged With Attempted Murder