ADVERTISEMENT

ശുചിമുറിയിൽ പാറ്റയെയോ എട്ടുകാലിയെയോ കണ്ടാൽ തന്നെ ഭയന്നു പോകുന്നവരാണ് അധികവും.  ചിലപ്പോഴാകട്ടെ പാമ്പുകളും മനുഷ്യന്റെ കണ്ണിൽപ്പെടാതെ ശുചിമുറികൾ ഒളിത്താവളമാക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഒരു പടികൂടി കടന്ന ഭയാനകമായ ഒരു സംഭവമാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് തായ്‌ലൻഡിൽ നടന്നത്. തായ്‌ലൻഡിൽ സന്ദർശനത്തിനെത്തിയ ബ്രിട്ടിഷ് വംശജനായ യുവാവും സുഹൃത്തും ശുചിമുറിയിൽ കണ്ടത് ടോയ്‌ലറ്റിള്ളിൽനിന്നും പുറത്തേക്കിറങ്ങിവരുന്ന ഒരു വമ്പൻ ഉടുമ്പിനെയാണ്.

തന്റെ സുഹൃത്തുമൊത്താണ് ജയ്സൺ കിങ്മാൻ എന്ന യുവാവ് തായ്‌ലൻഡിലെത്തിയത്. പഥും ധാനി എന്ന പ്രദേശത്ത് താമസിക്കവേയാണ് സംഭവം നടന്നത്. ഇവർ താമസിക്കുന്ന വീട്ടിലെ ശുചിമുറിയിൽ കയറിയ സുഹൃത്ത് ഭയന്ന് നിലവിളിക്കുന്നതുകേട്ട് ജയ്സൺ ഓടിയെത്തുകയായിരുന്നു. ടോയ്‌ലറ്റ് ബൗളിനുള്ളിൻ എന്തോ അനങ്ങുന്നതായി കണ്ടെന്ന്  സുഹൃത്ത് പറഞ്ഞതിനെത്തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് ഏറെ വലുപ്പമുള്ള ഒരു ഉടുമ്പ് ടോയ്‌ലറ്റിന്റെ യൂ ബെന്റിനുള്ളിൽ നിന്നും പുറത്തേക്ക് തല നീട്ടിയെത്തിയത്. 

അപ്രതീക്ഷിതവും ഭയാനകവുമായ കാഴ്ച കണ്ട് എന്തുചെയ്യണമെന്നറിയാതെ തങ്ങൾ പരിഭ്രാന്തിയിലായതായി ജെയ്സൺ വ്യക്തമാക്കി. ഈ സമയംകൊണ്ട് ഉടുമ്പ്  പൂർണമായി പുറത്തേക്കെത്തി  ടോയ്‌ലറ്റ് ബൗളിന് മുകളിലൂടെ ചുറ്റുപാടും വീക്ഷിക്കുകയും ചെയ്തു. ഏതാണ്ട് മൂന്ന് മിനിട്ട് നേരം അതേനിലയിൽ തുടർന്ന ശേഷം അത് തിരികെ യൂ ബെന്റിലൂടെ തന്നെ മടങ്ങുകയായിരുന്നു.

താമസിക്കുന്ന സ്ഥലത്തിന് ചുറ്റും ഉടുമ്പുകൾ നടക്കുന്നത് പലതവണ കണ്ടിട്ടുണ്ടെങ്കിലും അതിലൊന്ന് ടോയ്‌ലെറ്റിനുള്ളിൽ കയറിപറ്റുമെന്ന് സ്വപ്നത്തിൽ പോലും ഇവർ കരുതിയിരുന്നില്ല. സംഭവം നടക്കുന്ന സമയത്ത്  പരിസരപ്രദേശങ്ങളിൽ ചിലർ കീടനാശിനികൾ പ്രയോഗിക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും രക്ഷനേടാനായി ഉടുമ്പ് എങ്ങനെയോ ടോയ്‌ലറ്റിന്റെ  പൈപ്പിനുള്ളിൽ കയറിയതാകാം എന്നാണ് ഇവർ കരുതുന്നത്.

എന്തായാലും തിരികെപ്പോയ ഉടുമ്പിനെ പിന്നീട് ഇവർക്ക് കണ്ടെത്താനായില്ല. തായ്‌ലൻഡിലെ കനാലുകളിലും കുളങ്ങളിലും ഏഷ്യൻ വാട്ടർ ഇനത്തിൽപ്പെട്ട ഉടുമ്പുകൾ ധാരാളമായുണ്ട്. മീനുകളും പാമ്പുകളും തവളകളും മനുഷ്യർ ഉപേക്ഷിക്കുന്ന ഭക്ഷണവുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ഏതെങ്കിലും തരത്തിൽ പ്രകോപിപ്പിച്ചാൽ ഇവ ആക്രമണകാരികളാകാറുണ്ട്.  ഇവയുടെ കടിയേറ്റാൽ വിഷബാധയുണ്ടാവുകയും അപകടകരമായ ബാക്ടീരിയകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും.

English Summary: Holidaying couple finds monitor lizard inside toilet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com