ADVERTISEMENT

കാഞ്ഞങ്ങാട് ദേശീയ പാത വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ കണ്ടെത്തിയ പെന്നുടുമ്പിൻ മുട്ടകൾ വനം വകുപ്പിന്റെ പ്രത്യേക സംരക്ഷണത്തിൽ വിരിയിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം മണ്ണ് നീക്കുമ്പോള്‍ ആണ് ഒരു കൂട്ടം മുട്ടകൾ ജോലിക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് റേ‍ഞ്ച് ഫോറസ്റ്റ് ഓഫിസിലെ വന്യജീവി സംരക്ഷകൻ സുനിൽ സുരേന്ദ്രൻ സ്ഥലത്തെത്തി.

ഇദ്ദേഹമാണ് അപൂർവയിനമായ പെന്നുടുമ്പിന്റേതാണ് മുട്ടകൾ എന്നു തിരിച്ചറിഞ്ഞത്. 23 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇവ സുരക്ഷിതമായി റേഞ്ച് ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. മുട്ടകൾ വിരിയിക്കാനായി പ്രത്യേക സംരക്ഷണവും ഒരുക്കി. 23 മുട്ടകളിൽ 4 മുട്ടകൾ രണ്ടു ദിവസത്തിനുള്ളിൽ വിരിഞ്ഞു. ബാക്കിയുള്ള ദിവസങ്ങളിൽ ഒരു മുട്ട ഒഴികെ മറ്റെല്ലാ മുട്ടകളും വിരിഞ്ഞു. കുഞ്ഞുങ്ങളെ പിന്നീട് വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടിലേക്ക് വിട്ടു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷ്റഫ്, സ്പെഷൽ ഡ്യൂട്ടി ഓഫിസർ കെ.രാജു, വന്യജീവി സംരക്ഷകൻ സുനിൽ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

സ്വർണ നിറമുള്ള പൊന്നുടുമ്പ്

സ്വർണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പിനെ കാണാൻ അതിമനോഹരമാണ്. ഇന്ത്യൻ മോണിറ്റർ ലിസാർഡ് അല്ലെങ്കിൽ ബംഗാൽ മോണിറ്റർ ലിസാർഡ് (വാരാനസ് ബംഗാളൻസിസ്) എന്ന പേരിൽ അറിയപ്പെടുന്ന ഉടുമ്പിന്റെ കുഞ്ഞുകളാണിത്. ഇവ വലുതാകുമ്പോൾ തവിട്ടു നിറമാകും. പൊന്നുടുമ്പുകൾ സാധാരണയായി നിരപ്പായ സ്ഥലത്തോ, പാറയിടുക്കിലോ കുഴിയെടുത്താണ് മുട്ടകൾ ഇടാറുള്ളത്. സാധാരണയായി 25 മുട്ടകൾ വരെ കാണാറുണ്ട്. വംശം നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പൊന്നുടുമ്പിനെ വന്യജീവി നിയമപ്രകാരം ഷെഡ്യൂൾ 2 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉടുമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും ഉപദ്രവിക്കുന്നതും 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

 

English Summary: Bengal Monitor Lizard Eggs Hatched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com