ലോലോ നീ തിരികെ വരൂ; കാണാതായ വളർത്തു പക്ഷിയെ തേടി കണ്ണീരോടെ കുടുംബം
Mail This Article
കാണാതായ വളർത്തു പക്ഷിയെ തേടി കണ്ണീരോടെ കുടുംബം. കൊച്ചി കടവന്ത്രയിലുള്ള പോളും കുടുംബവുമാണ് വളർത്തു പക്ഷിയായ ലോലോയെ തേടി അലയുന്നത്. ഒരു വയസ്സും അഞ്ച് മാസവും പ്രായമുള്ള സൺ കോന്യൂർ ഇനത്തിൽപ്പെട്ട പക്ഷിയെയാണ് ഇന്നലെ മുതൽ കാണാതായത്. പതിവ് പരിശോധനകൾക്കായി വെറ്ററിനറി ഹോസ്പിറ്റലിലേക്ക് കാറിൽ കൊണ്ടുപോകവേയാണ് കിളി പറന്നകന്നത്. വൈകുന്നേരം നാലരയോടെ എംജി റോഡിലെ ലെൻസ്കാർട്ടിനു മുന്നിൽ കാർ പാർക്കു ചെയ്തിരുന്നു. കാറിൽ സ്വതന്ത്രമായി വിട്ടിരിക്കുകയായിരുന്ന ലോലോ വാഹനങ്ങളുടെ ഹോണടി കേട്ട് ഭയന്നാണ് പുറത്തേക്ക് പറന്നതെന്ന് പോളിന്റെ മകൾ അന്ന മനോരമ ഓൺലൈനോട് പറഞ്ഞു.
പദ്മ തീയറ്ററിനു പിന്നിലേക്കാണ് പക്ഷി പറന്നുപോയത്. ഉടൻതന്നെ ഇവർ പിന്നാലെയെത്തി അവിടെയെല്ലാം പക്ഷിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കുടുംബത്തിലെ ഒരംഗത്തെപ്പോലോയായിരുന്നു ലോലോ. ഒരു മാസം പ്രായമുള്ളപ്പോൾ വാങ്ങിയതാണ് പക്ഷിയെ. എല്ലാവരോടും ഏറെ അടുപ്പമുണ്ടായിരുന്നു ലോലോയിക്ക്. അതുകൊണ്ട് തന്നെ ലോലോയുടെ നഷ്ടം കുംടുംബാംഗങ്ങൾക്ക് സഹിക്കാനാവുന്നില്ല.
ലോലോ, വാവ, മ്യാവൂ, അപ്പാ എന്നീ വാക്കുകളും വ്യക്തമായി ഉച്ചരിക്കാൻ ലോലോയിക്ക് കഴിയും. എത്രവും വേഗം കണ്ടുപിടിച്ച് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സമൂഹമാധ്യമങ്ങളിലെല്ലാം ലോലോയെ നഷ്ടമായ വിവരം ഇവർ പങ്കുവച്ചിട്ടുണ്ട്. ലോലോയെ കണ്ടെത്തുന്നവർ എത്രയും വേഗം 9446506021 ഈ ഫോൺ നമ്പരിൽ വിളിച്ചറിയിക്കണമെന്നാണ് ഇവരുടെ അപേക്ഷ. ഏറെ പ്രിയപ്പെട്ട ലോലോയെ അപകടമൊന്നും സംഭവിക്കാതെ എത്രയും പെട്ടെന്ന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
English Summary: Pet bird Lolo flew away accidentally and has not returned