ശുചിമുറിയുടെ വാതിൽ തുറന്ന കുട്ടിയെ ആക്രമിക്കാനൊരുങ്ങി പ്യൂമ; സ്കൂളിൽ സംഭവിച്ചത്?
Mail This Article
സ്കൂളിന്റെ ശുചിമുറിയുടെ വാതിൽ തുറന്ന 9 വയസ്സുകാരൻ കണ്ടത് ആക്രമിക്കാനൊരുങ്ങി നിൽക്കുന്ന പ്യൂമയെ. ബ്രസീലിലെ നോവ ലിമയിലുള്ള മാർത്ത ഡ്രംമോണ്ട് ഫോൻസെകാ മുനിസിപ്പൽ സ്കൂളിലാണ് സംഭവം നടന്നത്. ഭയന്നുവിറച്ച കുട്ടി അവിടെനിന്ന് ഓടിയെത്തി സംഭവം പിതാവിനോട് പറഞ്ഞു. ഡേവിവ് മിഗ്വേൽ എന്ന 9 വയസ്സുകാരനാണ് ഭയാനകമായ അനുഭവം നേരിടേണ്ടി വന്നത്. 10 സെക്കൻഡ് ദൈർഘ്യമുള്ള പ്യൂമയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ഡേവിഡ് സംഭവം വന്നു പറഞ്ഞപ്പോൾ പിതാവ് റോഡ്രിഗോ അൽമെയ്ഡ കരുതിയത് വല്ല കാട്ടുനായ്ക്കളെയുമാകാം ശുചിമുറിക്കുള്ളിൽ കണ്ടതെന്നാണ്. എന്നാൽ അവിടെ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് പ്യൂമയാണ് ശുചിമുറിക്കുള്ളിൽ ഒളിച്ചിരുന്നതെന്ന് മനസ്സിലായത്. ഉടൻതന്നെ സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. അവരെത്തി പ്യൂമയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. പ്യൂമയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നും അതിനെ വനത്തിലേക്ക് തന്നെ തുറന്ന് വിടാനാണ് തീരുമാനമെന്നും വനംവകുപ്പ് അധികൃതർ വിശദീകരിച്ചു.
വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് പതിവായിട്ടുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളും വർധിച്ചു. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും കാട്ടുതീയും വനനശീകരണവുമൊക്കെയാണ് ഇവ കാടിറങ്ങുന്നതിനു പിന്നിലെന്നും അധികൃതർ വിശദീകരിച്ചു.
English Summary: Brazilian boy shocked to find puma inside school toilet