ആനക്കൂട്ടത്തിനൊപ്പം ജീവനറ്റ കുട്ടിയാനയുടെ ശരീരവുമായി അലയുന്ന അമ്മ; നൊമ്പരക്കാഴ്ച
Mail This Article
ജീവിതസാഹചര്യങ്ങളോട് താരതമ്യേന വൈകാരികതയോടെ പ്രതികരിക്കുന്ന ജീവികളാണ് ആനകള്‍. നാട്ടാനകളും പാപ്പാന്‍മാരും ഉടമകളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളുടെ കഥകളേറെയുണ്ട്. ഇതേ വൈകാരിക ബന്ധം കാട്ടിലെ ആനകള്‍ക്കിടയിലും ഉണ്ടെന്നതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ജീവനറ്റ കുട്ടിയാനയുടെ ശരീരവുമായി അലഞ്ഞു നടക്കുന്ന ഒരു പിടിയാനയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളെ കണ്ണീരിലാഴ്ത്തുന്നത്
ബംഗാളിലെ ജൽപായ്ഗുരിയിലെ അംബാരി തേയില എസ്റ്റേറ്റിലാണ് സംഭവം നടന്നത്. തേയിലത്തോട്ടത്തില്‍ ആനക്കൂട്ടത്തിനൊപ്പമെത്തിയ ആന ജീവനറ്റ കുട്ടിയാനയുടെ ശരീരം ഏറെ പണിപ്പെട്ട് തുമ്പിക്കൈകൊണ്ട് ഉയർത്തി നടന്നുപോകുന്നത് ദൃശ്യത്തിൽ കാണാം. ബിന്നാഗുരിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിയുടെ ശരീരം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അമ്മയാന കുട്ടിയാനയുടെ ശരീരവുമായി കാടുകയറുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് 30–35 ആനകളടങ്ങുന്ന ആനക്കൂട്ടം ചുനാഭാട്ടി തേയിലത്തോട്ടത്തിൽ ജീവനറ്റ ആനക്കൂട്ടിയുമായി എത്തിയത്. അവിടെ നിന്നും 7 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ആനക്കൂട്ടം അംബായിയിലെത്തിയത്. അവിടെത്തിയ ശേഷമാണ് അൽപസമയം ആനക്കുട്ടിയുടെ ശരീരം പുൽത്തകിടിയിൽ വച്ചത്. എന്നാൽ അൽപ സമയത്തിനു ശേഷം അമ്മയാനവീണ്ടും കുഞ്ഞിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ അതിന്റെ ശരീരവും തുമ്പിക്കൈയിലേന്തി റെഡ്ബാങ്ക് തേയില എസ്റ്റേറ്റിലേക്ക് നടന്നകലുകയായിരുന്നു. കുട്ടിയാനയുടെ മരണ കാരണം വ്യക്തമല്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
English Summary: Mother Elephant, Herd Carry Body Of Dead Calf For Days