ADVERTISEMENT

ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അങ്ങനെയൊന്നും തീരത്തേക്കെത്താറില്ല. അതുകൊണ്ട് തന്നെ ഇവയെ ജീവനോടെ കാണുകയെന്നത് അപൂർവമാണ്. ആഴക്കടലിൽ നീന്തുന്ന ഓർമത്സ്യത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന്റെ സമീപത്തുകൂടിയാണ് ഓർ മത്സ്യം നീന്തിയെത്തിയത്. 5 അടിയോളം മാത്രമുള്ള ഓർമത്സ്യമാണ് പവിഴപ്പുറ്റിനരികിൽക്കൂടി നീന്തിത്തുടിച്ചത്. ടാൻ മില്ലർ ആണ് കടലിലൂടെ നീന്തുന്ന മത്സ്യത്തിന്റെ ദൃശ്യം പകർത്തിയത്. ജീവിതത്തിൽ ലഭിക്കുന്ന അപൂർവ കാഴ്ചയെന്നാണ് മില്ലർ ഇതിനെ വിശേഷിപ്പിച്ചത്. പൂർണ വളർച്ചയെത്തിയ ഓർമത്സ്യത്തിന് 36 അടിയോളം നീളമുണ്ടാകും.

വളരെ അപൂർവമായി ഇവയെ ചില കടൽത്തീരങ്ങളിൽ ജീവനോടെയോ അല്ലാതെയോ കാണ്ടെത്തിയിട്ടുണ്ട്. കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവയുടെ വാസം. എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. 

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. ഇവ തീരത്തേക്കെത്തുന്നത് വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണെന്നാണ് ജപ്പാൻകാരുടെ നിഗമനം. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഇവ. ജപ്പാൻകാരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഓർ മത്സ്യങ്ങൾ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം.

English Summary: Video Shows Baby Oarfish Swimming On Great Barrier Reef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com